Saturday, December 18, 2010

ക്രിസ്തുമസ് ചിന്തകള്‍

ഇപ്രാവശ്യത്തെ ക്രിസ്തുമസ് ദുബായില്‍ തന്നെ. നാട്ടില്‍ പോകുവാന്‍ ലീവ് ശരിയായില്ല. കുറച്ചു വിഷമം തോന്നി. അങ്ങിനെയിരിക്കുമ്പോഴാണ്  ദുബായിലെ  ജീസസ്  യൂത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വസിക്കുന്ന ക്യാമ്പുകളില്‍ ക്രിസ്തുമസ് കരോളുമായി പോകുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ അല്പം സന്തോഷം തോന്നി. അവിടെ ചെന്നപ്പോഴാണ് എന്റെയെല്ലാം വിഷമം ഒന്നുമല്ല. വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ ഓണവും ക്രിസ്തുമസ്സും എല്ലാം ഇവിടെ തന്നെ  ചെലവഴിച്ചു, കൈയില്‍ ബാലന്‍സ് ഒന്നുമില്ലാതെ നില്‍ക്കുന്ന കുറെ സഹോദരങ്ങളെ കണ്ടത്. അവരോടൊത്തു ഈ ക്രിസ്തുമസ് ചെലവഴിച്ചപ്പോള്‍ തന്നെ മനസ്സിന് കുറച്ചു സന്തോഷം തോന്നി - എന്‍റെ മാത്രമല്ല, ആ ക്യാമ്പുകളില്‍ കഴിയുന്ന അവരുടെതും. അത് നിങ്ങള്‍ക്ക് ഈ ഫോട്ടോകളില്‍ കാണാം



ഇതിന്റെയെല്ലാം കൂടുതല്‍ ചിത്രങ്ങള്‍ കാണണമെങ്കില്‍ എന്തെ പികാസ വെബ്‌ ആല്‍ബം കാണുക.



വാല്‍ക്കഷണം:

കരോളിനു പോയപ്പോള്‍ പഴയ ചില ക്രിസ്തുമസ് കരോള്‍ സംഭവങ്ങള്‍ ഓര്‍മ്മ വന്നു. എന്‍റെ അമ്മയുടെ വീട് ഏറണാകുളം ജില്ലയിലെ ചെട്ടിക്കാട് എന്ന സ്ഥലത്താണ് - വിശുദ്ധ അന്തോണിസ് പുണ്യവാന്റെ തീര്‍ത്ഥാടന  കേന്ദ്രം നില നില്‍ക്കുന്ന സ്ഥലം. പണ്ട് അവിടമെല്ലാം നിറയെ തോടുകളും ചെമ്മീന്‍ കെട്ടുകളും നിറഞ്ഞ ഒരു സ്ഥലമയിരിന്നു. ചെറിയ തെങ്ങുകള്‍ കൊണ്ടുള്ള പാലങ്ങളും മറ്റുമായിരുന്നു അവിടമെല്ലാം. ഒരു വര്‍ഷം ക്രിസ്തുമസ് കരോള്‍ വരുന്ന സമയം - ഇപ്പോഴത്തെ പോലെ ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു  ഇല്ലാത്ത കാലമല്ലേ. ചെറിയ പാട്ട വിളക്കും മറ്റുമായി കരോള്‍ സംഘങ്ങള്‍ പതിരാ കുര്‍ബ്ബാനക്ക് മുന്‍പ് ഓരോരോ വീടുകളില്‍ എത്തിച്ചേരും. അങ്ങിനെ ദൂരെ നിന്നും കൊട്ട് കേട്ടപ്പോള്‍ ഞാനും എന്‍റെ സമപ്രായത്തിലുള്ള എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അങ്ങിനെ ഞങ്ങളുടെ തറവാടിലെക്കുള്ള വരവായി. അവിടേക്ക് വരുന്നതിനു മുന്‍പ് ഒരു തോട് കടക്കണം. തെങ്ങിന്‍ തടി കൊണ്ടുള്ള പാലം കടന്നു കരോള്‍ സംഘം വരുന്നു. പെട്ടെന്ന് ആരൊക്കെയോ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ട്. കരോള്‍ സംഘത്തില്‍ നിന്നു പല ശബ്ദങ്ങള്‍ ഉയര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തറവാട്ടിലേക്ക് കുറേപ്പേരെ എടുത്തുകൊണ്ടു വന്നു. വെള്ളത്തില്‍ വീണ കോഴിയെപ്പോലെ - ഞങ്ങള്‍ കാണാന്‍ കാത്തിരുന്ന - ക്രിസ്തുമസ് പാപ്പ. വയറ്റില്‍ വെച്ചു കെട്ടിയിരുന്ന തലയിണയില്‍ നിന്നും വെള്ളം കുറേശ്ശെയായി പുറത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ഒരു കാഴ്ച തന്നെ യായിരുന്നു അത്. 

അടുത്ത വര്‍ഷം അവര്‍ കരോളിനു ഇറങ്ങിയപ്പോള്‍ സ്റ്റെപ്പിനി ആയി വേറൊരു പാപ്പ കൂടി ഉണ്ടായിരുന്നെത്രേ!

Sunday, November 28, 2010

ജുമൈര റോഡ്‌ - ദുബൈ

ഇപ്രാവശ്യം ദുബൈയിലെ ജുമൈര റോഡിനെ ക്കുറിച്ചാണ് എഴുതുന്നത്‌. ദുബൈയിലെ ഏറ്റവും നല്ല പ്രദേശങ്ങളില്‍ ഒന്നാമത്തേത് ഇത് തന്നെയെന്നു തോന്നുന്നു. ദുബൈയുടെ തീരാ പ്രദേശത്ത് കൂടി കടന്നു പോകുന്ന ഈ റോഡിനു ഏകദേശം 18  കിലോ മീറ്റര്‍ നീളം ഉണ്ട്. വളവോ തിരിവോ ഇല്ലാതെ,  വഴി യാത്രക്കാര്‍ക്കായി ഏറ്റവും കൂടുതല്‍ സിഗ്നലുകള്‍ ഒരുക്കി വെച്ചിരിക്കുന്ന ദുബായിലെ ഏക റോഡും ഇതാണെന്ന് തോന്നുന്നു.


കപ്പലിന്റെ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കസ്ടംസ് ഓഫീസ്.


ദുബൈയിലെ കസ്ടംസ് ഓഫീസിനു സമീപമുള്ള പോര്‍ട്ട്‌ റഷീദിന് സമീപത്തു നിന്നുമാണ് ജുമൈര റോഡ്‌ ആരംഭിക്കുന്നത്. ദുബായ് ഡ്രൈ ഡോക്കിനു മുന്‍വശത്ത് കൂടി യുണിയന്‍ ഓഫീസിനു സമീപത്തു നിന്നും കാഴ്ചകള്‍ ആരംഭിക്കുകയായി.

ബുര്‍ ദുബായില്‍ നിന്നും അബു ദാബിക്ക് പോകുന്ന വഴിയില്‍ വലതു വശത്തായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു പതാക കാണാം. ഇത് യുണിയന്‍ ഹൌസില്‍ നിന്നും ഉള്ളതാണ്. ജുമൈര റോഡില്‍ ബര്‍ ദുബായില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്നവയില്‍ ഒന്നാണ് ഇത്. 

ഇത് കഴിഞ്ഞാല്‍ പിന്നെ യു എ ഇ യിലെ തന്നെ പഴക്കം ചെന്ന പുരാതന മായ ഒരു മസ്ജിദ് ഇടത്തു വശത്തായി കാണാം - ജുമൈര മസ്ജിദ്. എപ്പോഴും ധാരാളം സഞ്ചാരികള്‍ കയറിയിരങ്ങുന്നതു കാണാം. 
ഇത് പോലെ വഴിയില്‍ ഏകദേശം ചെറുതും വലുതുമായി മുപ്പതോളം മസ്ജിദുകള്‍ റോഡിന്‍റെ രണ്ട് വശവുമായി കാണാം.
പിന്നെ വഴിയില്‍ മുഴുവനും ചെറിയ ചെറിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സുകള്‍ ആണ്. ഒന്നോ രണ്ടോ നിലകളിലാണ് ഈ വഴിയിലെ എല്ലാ കെട്ടിടങ്ങളും. അംബര ചുംബികളായ കെട്ടിടങ്ങള്‍ നിരന്നു നില്‍ക്കുന്ന ഷേക്ക് സയീദ്‌ റോഡിന്‍റെ ഒരു പാരലേല്‍ റോഡായി പോകുന്ന ഇതില്‍ എല്ലാം ചെറിയ കെട്ടിടങ്ങള്‍ മാത്രം. 
ഇതിനു സമീപമാണ് ജുമൈര ഓപ്പണ്‍ ബീച്. ധാരാളം ആളുകള്‍ വെള്ളി ശനി ദിവസങ്ങള്‍ ആഘോഷിക്കുവാന്‍ വരുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. 

വീണ്ടും യാത്രാ ചെയ്യുമ്പോള്‍ ഇരു വശത്തുമായി നിരവധി മെഡിക്കല്‍ കേന്ദ്രങ്ങള്‍ കാണുവാന്‍ കഴിയും  - സ്പാ, ഡെന്റല്‍ ക്ലിനിക്കുകള്‍, ബ്യൂടി സലൂനുകള്‍, അങ്ങിനെ മനുഷ്യ ശരീരത്തെ എങ്ങിനെയെല്ലാം സൌന്ദര്യവല്ക്കരിക്കാമോ അത്രയും ക്ലിനിക്കുകള്‍ നിര നിരയായി ഈ റോഡില്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.

ഇനിയും മുന്നോട്ടു പോയാല്‍ പിന്നെ ദുബായിലെ ആകെയുള്ള കാഴ്ച ബംഗ്ലാവ് ആണ്. പെട്ടെന്ന് ശ്രദ്ധിക്കപെടാത്ത ഒന്ന് - പക്ഷെ ധാരാളം മൃഗങ്ങളാല്‍ സമ്പന്നമാണ് ഈ ജനവാസ സ്ഥലത്തെ കാഴ്ച ബംഗ്ലാവ്. ഇതിന്‍റെ കുറെ ഫോട്ടോകള്‍ ഞാന്‍ മുന്‍പ് പികാസ എന്ന വെബ്‌ ആല്‍ബത്തില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ഇത് ഇനി ഇവിടെ നിന്നും മാറ്റി എമിരേറ്റ്സ് റോഡിലോ മറ്റോ ഏതോ ഒരു കൊച്ചു ദ്വീപിലോ സ്ഥാപിക്കാന്‍ പോവുകയനെത്രേ.)
വെറും രണ്ട് ദിര്‍ഹം മാത്രമേ പ്രവേശന ഫീസായി ഈടക്കുന്നുള്ളൂ. 

മുന്നോട്ടു പോകുമ്പോള്‍ കാണാന്‍ കഴിയുന്ന ഒന്നാണ്  പ്രശസ്തമായ മെര്‍കാടോ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്  ആണ്. ഇതും വളരെ ആകര്‍ഷകം ആണ്. 
ഇതിന്‍റെ ശില്പ ചാതുര്യം ഒന്ന് എടുത്തു പറയേണ്ടത് തന്നെ. 

ഇതിനിടയില്‍ ചില വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് ഓഫീസുകള്‍ ഇഷ്ടം പോലെയും. ഓരോ രാജ്യത്തിന്റെയും കൊടിയും മുന്നിലൊരു പോലീസ് കാബിനും കാണുമ്പോഴാണ് മനസ്സിലാകുന്നത്‌. സാധാരണ ഒരു ഓഫീസ് പോലെ.

ഇതും കഴിഞ്ഞു പോരുമ്പോള്‍ വലതു വശത്തായി സ്ത്രീകള്‍ക്ക് മാത്രമായ ഒരു ക്ലബ്‌ ആണ്. (അവിടെ പോകുവാന്‍ കഴിയാത്തത് കൊണ്ട് കൂടുതല്‍ അറിയില്ല). ഇതിനു തൊട്ടടുത്താണ് പ്രശസ്തമായ ജുമൈര ബീച്ച് പാര്‍ക്ക്‌. അഞ്ചു ദിര്‍ഹം കൊടുത്താല്‍ മാത്രമേ പ്രവേശനമുള്ളൂ. ഒരു പാര്‍ക്കും ബീച്ചും ഒരുമിച്ചു - വളരെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. 





ഇതിനു ശേഷം കുറച്ചു മുന്നോട്ടു പോയാലുള്ള സിഗ്നലില്‍ നിന്നും ഇടത്തോട്ട് പോയാല്‍ സഫ പാര്‍ക്ക് കൂടി കാണാം.



ദുബൈയിലെ ഓഫ്‌ ഷോര്‍ സെയിലിംഗ് ക്ലബ്ബും ഈ വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം യാട്ടുകള്‍ - വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ളവ - എല്ലായ്പോഴും ഇവിടെ കാണാം. 

ഇനി ഒരു പരാജയത്തിന്റെ കഥ പറയുന്ന ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ആണ്. പേര് പോലെ തന്നെ ആയിപ്പോയി അതിന്‍റെ കാര്യം. സണ്‍ സെറ്റ് എന്നാണ് പേര് - സൂര്യന്‍ അസ്തമിച്ച പോലെ അവരുടെ കച്ചവടവും അസ്തമിച്ചു പോയി - ഇതുവരെയും കടകള്‍ വിറ്റു പോയിട്ടില്ല.  സാമ്പത്തിക പ്രതിസന്ധിയുടെ ഒരു നേര്‍ക്കാഴ്ച.



ഇത് കഴിഞ്ഞു വീണ്ടും മുന്നോട്ടു പോയാല്‍ ഉം സക്കീം ക്ലിനിക്‌ ആണ്. ഒന്നര വര്‍ഷത്തോളം ബസ്സില്‍ പോകുമ്പോള്‍ - ഈ ബോര്‍ഡ്‌ കാണുമ്പോള്‍ - എനിക്ക് ചിരി വരും - കാരണം ബോര്‍ഡില്‍ സ്ടിക്കെര്‍ ഒട്ടിച്ച വ്യക്തി ഒരക്ഷരം മാറ്റിയാണ് ഒട്ടിച്ചിരിക്കുന്നത്. SUQEIM എന്നതിന് USQEIM എന്നാണ് അതില്‍. താഴെ നോക്കുക.


ഇത് കഴിഞ്ഞാലാണ് ഉം സക്കീം പാര്‍ക്കും അതിനടുത്ത ബീച്ചും (അതായതു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത ബീച്ച്). 

ബുര്‍ജ് അറബ് ഹോട്ടെല്‍ പശ്ചാത്തലത്തില്‍ വരുന്നത് കൊണ്ട് ഒരു മിക്ക ആളുകളും ഈ ബീച്ചില്‍ ആണ് വരുന്നത്. ഇവിടെ വെച്ചു ഫോട്ടോ എടുത്താലെ, ദുബായിലെ ഫോട്ടോ എടുക്കുന്നതിനു ഒരു സംതൃപ്തി വരികയുള്ളൂ (എന്‍റെ അഭിപ്രായമല്ല - എല്ലാവരും പറയുന്നതാണ് അത്).

ബീച്ചില്‍ നിന്നും മുന്നോട്ടു പോയാല്‍ ജുമൈര ബീച് ഹോട്ടെല്‍ ആണ്. ഒരു തിരമാല ഉയര്‍ന്നു നില്‍ക്കുന്ന പോലത്തെ ഷേപ്പ് ആണ്. 

ഇത് കഴിഞ്ഞാല്‍ ദുബായിലെ വാട്ടര്‍ തീം പാര്‍ക്ക്‌ ആയ വൈല്‍ഡ്‌ വാടി ആണ്. ധാരാളം ആളുകള്‍ ചൂട് കാലത്ത് ആസ്വദിക്കുവാന്‍ വരുന്ന ഒരു സ്ഥലം. മിക്കവാറും എല്ലാ ഷോപ്പിംഗ്‌ മാളുകളില്‍ നിന്നും ഇതിന്‍റെ ഡിസ്ക്കൌണ്ട് കൂപ്പണ്‍ ലഭിക്കും. നൂറ്റിയെന്‍പതു  ദിര്‍ഹം ആണ്  പ്രവേശന ഫീസ്‌.





ഇതിന്‍റെ മുന്‍ വശത്തായി ദുബായ് യുടെ മുഖ മുദ്രയായി കരുതിയിരുന്ന ബുര്‍ജ്  അല്‍ അറബ് ഹോട്ടല്‍ ആണ്. ഇതൊരു സഞ്ചരിക്കും കൌതുകമായി നില നില്‍ക്കുന്ന ഇത് എത്ര പ്രാവശ്യം കണ്ടാലും മതിയാവുകയില്ല. 

ഹെലികോപ്ടെര്‍ ഇറങ്ങുവാനുള്ള സ്ഥലമാണ്‌ മുകളില്‍ കാണുന്ന വൃത്താകൃതി. 

രാത്രി കാലങ്ങളില്‍ ഇതിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്ന  ലൈറ്റ്കളില്‍ നിന്നും വ്യത്യസ്തമായ കളറുകള്‍ ബുര്‍ജ് അല്‍ അറബിലേക്ക് പതിക്കുന്നത് കാണുവാന്‍ അതി മനോഹരം ആണ്. 

ഇതിനു തൊട്ടടുത്തായി സൂക് മദിനത് ജുമൈര എന്ന അധികം അറിയപ്പെടാത്ത, എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക് മാത്രം അറിയാവുന്ന ഷോപ്പിംഗ്‌ മാളു കൂടിയുണ്ട്. (കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക).

ഇവിടുത്തെ പന മരങ്ങള്‍ എല്ലാം തന്നെ ല്യ്റ്റുകള്‍ ഇട്ടു ആകര്‍ഷകം ആക്കിയിരിക്കുകയാണ്. 




ഇവിടം വരെ യാണ് ജുമൈര റോഡ്‌. ഇതിനു ശേഷം അല്‍ സുഫൂ റോഡ്‌ തുടങ്ങുകയാണ്. 
ജുമൈര റോഡിലെ തെരുവ് വിളക്കിന്റെ ആകൃതി ശ്രദ്ധിക്കുക.
ഈ വഴിയില്‍ ദുബായ് ഹോര്ടി കള്‍ച്ചര്‍ വിഭാഗവും ഹോട്ടല്‍ കാരും വളരെ ഭംഗിയായി ചെടികള്‍ വെട്ടി നിര്‍ത്തിയിരിക്കുന്നു. 


ഇത് വരെയാണ് ജുമൈര റോഡ്‌ - ഇതിനു ശേഷം അല്‍ സുഫൂ റോഡ്‌ ആരംഭിക്കുന്നു. ഇവിടുത്തെ സിഗ്നലില്‍ നിന്നും ഇടത്തോട്ടു പോയാല്‍ പ്രശസ്തമായ മാല്‍ ഓഫ് ദി എമിരേറ്റ്സ് ആണ്. അല്‍ സുഫൂ റോഡിലൂടെ പോയാല്‍ സാലിക് (toll) ഒഴിവാക്കി അബു ദാബിക്ക് പോവുകയും ചെയ്യാം. 




അല്‍ സുഫൂ റോഡിലെ തെരുവ് വിളക്ക് 


 കൂടുതല്‍ ചിത്രങ്ങള്‍ക്കായി പികാസ വെബ്‌ ആല്‍ബം കാണുക





Saturday, November 13, 2010

പൊതുമേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ - യു എ ഇ


 ഇന്നലെ ദുബായ് പള്ളിയില്‍ പോയപ്പോള്‍ കുറെ സുഹൃത്തുക്കള്‍ പറഞ്ഞു അവര്‍ എല്ലാവരും പുതിയ ജോലിക്കായി തേടിക്കൊണ്ടിരിക്കുകയനെന്നു. കുറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങള്‍ വീണ്ടും. മിക്കവരുടെയും മുഖത്തെ പ്രസരിപ്പെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. 

അപ്പോഴാണ് എന്‍റെ കൈവശം കുറച്ചു വിവരങ്ങള്‍ ഉണ്ടല്ലോ. അവ എല്ലാവര്‍ക്കും ആയി പങ്കു വെയ്ക്കുവാന്‍ ആശയം ഉദിച്ചത്. അങ്ങിനെ ഇന്നലെ രാത്രി പന്ത്രണ്ടു മണി വരെ ഇരുന്നു ടൈപ്പ് ചെയ്തു വെച്ചു. രാവിലെ എഴുന്നേറ്റിട്ട് ആദ്യ പരിപാടി ഈ ബ്ലോഗ്‌ പബ്ലിഷ് ചെയ്യലാണ്. 

ഇവയെല്ലാം യു എ ഇ യിലെ പൊതു മേഖല /സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  ആണ്. ഇവയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. (ചില വെബ്‌ സൈറ്റുകള്‍, പോസ്റ്റുകള്‍ ഉള്ളപ്പോള്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ, അവ പ്രത്യേകം നോട്ട് ചെയ്തു വെയ്ക്കുക)

ര്‍ക്കാണ് ഇത് ഉപകര പ്പെടുന്നത് എന്നറിയില്ല. 

നിങ്ങള്‍ക്ക് സൌജന്യമായി ലഭിച്ചു, സൌജന്യമായി കൊടുക്കുവിന്‍ - മത്തായി 10 : 8 
  

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു. 

 

Friday, September 24, 2010

മണിയടിച്ചാം പാറയും കന്യാകുമാരിയും

ചില സംഭവങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുമല്ലോ. അത് പോലെ ഒന്നാണ് എന്‍റെ (ഞങ്ങളുടെ എന്നും പറയാം) മണിയടിച്ചാം പാറയിലേക്കുള്ള  ഒരു യാത്രാ. ചിലപ്പോള്‍ നിങ്ങള്‍ കന്യാകുമാരിയിലെക്കോ മറ്റോ പോവുകയാണെങ്കില്‍ ഈ സ്ഥലം കൂടി കാണുവാന്‍ കഴിഞ്ഞാല്‍ വളരെ നന്നായിരിക്കും.

പത്തോ പന്ത്രണ്ടോ വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. മതബോധന വുമായി ബന്ധപ്പെട്ടു ഒരു പിക്നിക് ഊട്ടിയിലേക്ക് പ്ലാന്‍ ചെയ്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറപ്പെടണം. കൊടുങ്ങല്ലൂര്‍ ചെന്നു ഒരു സിനിമ  (ഫസ്റ്റ്‌ ഷോ) കണ്ടതിനു ശേഷം നേരെ വിട്ടാല്‍ പിന്നെ വെളുപ്പിനെ ഊട്ടിയിലെത്താം - ഇതായിരുന്നു പ്ലാന്‍. പക്ഷെ, അറിയാമല്ലോ നമ്മുടെ ആളുകളെ, അഞ്ചു മണി പറഞ്ഞിട്ട് എല്ലാവരും എത്തിയത് എട്ട് -  എട്ടെര ആയി. പ്ലാനുകള്‍  എല്ലാം പൊളിഞ്ഞു എന്ന് തോന്നി.   അതിനാല്‍ പരിപാടിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. സിനിമ ഒഴിവാക്കാം. പക്ഷെ ഭൂരിഭാഗം പേരും  വനിതകള്‍ ആയതിനാല്‍ പ്രതിക്ഷേധിച്ചു. അതിനാല്‍ യാത്രാ തുടങ്ങിയപ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. ഒരു പിക്നിക്കിന്റെ മൂഡ്‌ ഉണ്ടായിരുന്നില്ല. അവസാനം പറവൂര്‍ എത്തിയപ്പോള്‍ സെബാസ്ടിയനും രാജേഷും ഞാനും കൂടി തീരുമാനം എല്ലാം മാറ്റി - വണ്ടി നേരെ അലുവക്ക് വിട്ടു - അവിടെയുള്ള ഒരു തീയേറ്ററില്‍ ഒരു പുതിയതായി റിലീസ് ചെയ്ത സിനിമക്ക് (സെക്കന്റ്‌ ഷോ) എല്ലാവരെയും കയറ്റി. ആ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എല്ലാവരും യഥാര്‍ത്ഥത്തില്‍ ഒരു പിക്നിക് മൂഡിലേക്ക് എത്തി - ചിത്രം ഏതാണെന്ന് അറിയേണ്ടേ? അന്നത്തെ വന്‍ കോമേഡി  ഹിറ്റായി മാറിയ - "പഞ്ചാബി ഹൌസ്"
 

വണ്ടിക്കരനുമായി സംസാരിച്ചു യാത്രാ നേരെ കന്യാകുമാരിക്ക് ആക്കി മാറ്റി. ആരോടും പറഞ്ഞില്ല. കാരണം, ആ സമയത്ത് യാത്രാ തിരിച്ചാല്‍ ഊട്ടിയിലെതുമ്പോള്‍ രാവിലെ പത്തു മണി എങ്കിലും ആകും. അതേ സമയം കന്യാകുമാരിക്ക് ആണെങ്കില്‍ രാവിലെ അഞ്ചു മണിക്കെങ്കിലും എത്തി സൂര്യോദയം കാണാം. അങ്ങിനെ വണ്ടി നേരെ കന്യാകുമാരിക്ക് വിട്ടു. അവിടെ എത്തിയപ്പോള്‍ എല്ലാവരും ചോദ്യമായി, ഇത് ഊട്ടി അല്ലല്ലോ. വീണ്ടും പ്രശ്നമായി പെട്ടെന്ന് ബസ്സില്‍ നിന്നും രാജേഷും ബെന്ഹരും ജോണ്‍സണും ചാടിയിറങ്ങി പോയി. എന്താ കാര്യമെന്ന് അറിയാതെ എല്ലാവരും അവരെത്തന്നെ നോക്കി. അവര്‍ നേരെ കടല്‍ തീരത്തേക്ക് പോയിക്കളഞ്ഞു.  ഏതായാലും നാലു നാല്പത്തഞ്ചു ആയിട്ടുള്ളൂ അതിനാല്‍ എല്ലാവരും ബസില്‍ തന്നെ കിടന്നുറങ്ങി. മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി കന്യാകുമാരിയിലെ കലക്കന്‍ സൂര്യോദയം കാണിച്ചു കൊടുത്തു. തലേ ദിവസത്തെ സിനിമയും ഇതും കൂടി യായപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. അതോടെ വഴക്കുകള്‍ എല്ലാം പോയി.
പിന്നെ വിവേകാനന്ദ പാറയിലും പോയി, ത്രിവേണി സംഗമവും കണ്ടു. (ത്രിവേണി സംഗമം കണ്ടപ്പോള്‍  രാജേഷിനു മനസ്സില്‍ ഒരു വിഷമം. എന്താണെന്നു ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ബസില്‍  നിന്നും മൂന്നു പേരും ധൃതി വെച്ചു പോയത് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ആയിരുന്നെത്രേ. പക്ഷെ അവര്‍ കാര്യം സാധിച്ചതോ പുണ്യ സ്ഥലമായ ത്രിവേണി  സംഗമ കടല്‍ തീരത്തും. തമിഴ് നാട്ടില്‍ നിന്നും വന്നിരിക്കുന്ന സഞ്ചാരികള്‍ അവിടെ പൂജ അര്‍പ്പിക്കുന്നത് കണ്ടപ്പോള്‍ രാജേഷിനു വല്ലാത്ത സങ്കടം. ഞാന്‍ പിന്നെ സമാധാനിപ്പിച്ചു, അറിയാതെ ചെയ്തതാണല്ലോ)

തിരിച്ചു തിരുവനന്തപുരത്തേക്ക് യാത്രയായി. നാഗെര്‍കോവില്‍ എത്താറായപ്പോള്‍   കൂട്ടത്തിലുണ്ടായ  സി. ഡോറിസ് പുതിയൊരു സ്ഥലത്തെ ക്കുറിച്ച് പറഞ്ഞു - മണിയടിച്ചാം പാറ. പേര് കേട്ടപ്പോള്‍ ഒരു പ്രത്യേകത അതിനാല്‍ ഞങ്ങള്‍ തീരുമാനിച്ചു ഏതായാലും അവിടം കൂടി കാണുവാന്‍. നാഗെര്‍ കോവില്‍ നിന്നും ചെന്നൈ ദിശയിലുള്ള റോഡില്‍ ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ പോയാല്‍ മതി. അതിനാല്‍ വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടു.

കുറെ ദൂരം ഓടിയപ്പോള്‍ മലകളില്‍ നിറയെ കാറ്റാടികള്‍ കാണുവാന്‍ തുടങ്ങി. കാറ്റാടി മല എന്നാണ് അവിടെ പറയുന്നത്.

കുറച്ചൊന്നുമല്ല, വളരെ അധികം കാറ്റാടി കള്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ നിരന്നു നില്‍ക്കുന്ന ഒരു മല തന്നെ. അവിടെ മണിയടിച്ചാം പാറയിലേക്കുള്ള  ബോര്‍ഡുകള്‍ കാണാന്‍ തുടങ്ങി.

ദേവ സഹായം പിള്ള എന്ന ഒരു രക്ത സാക്ഷിയുടെ മരണ സ്ഥലം ആണവിടം. പക്ഷെ കുറച്ചു പ്രത്യേകതകള്‍ ഉള്ള സ്ഥലവും. വണ്ടി കുറച്ചു ദൂരം കൂടി ചെന്നപ്പോള്‍ അവിടുത്തെ പള്ളി ദൃശ്യമായി.


ആരാണീ ദേവ സഹായം പിള്ള?

മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ ഒരു വിശ്വസ്ത സേവകന്‍ ആയിരുന്നു ഇദ്ദേഹം. യഥാര്‍ത്ഥ പേര് നീലകണ്ഠന്‍ പിള്ള. ജനനം 1712 ല്‍. ഭാര്യ ഭാര്‍ഗവിയംമാള്‍. കുളച്ചല്‍ വച്ചുണ്ടായ ഒരു യുദ്ധത്തില്‍ വെച്ചു തിരുവിതാംകൂര്‍ സേന പിടിച്ച ഒരു കത്തോലിക്കാ പട്ടാളക്കാരനു മയുണ്ടായ പരിചയത്തില്‍ നിന്നുമാണ് നീലന്‍ പിള്ളയുടെ മാറ്റങ്ങളുടെ ഉറവിടം. തന്‍റെ കന്നു കാലികള്‍ കൂട്ടത്തോടെ ചത്ത്‌ പോയത് കൊണ്ടും  കൃഷി നശിച്ചു പോയത് കൊണ്ടും ഭയങ്കര സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പോയ അദ്ദേഹത്തിന് ദെ ലെനോയ്  എന്ന ആ പട്ടാളക്കാരന്‍ ബൈബിളിലെ പഴയ നിയമ ഗ്രന്ഥത്തിലെ ജോബിന്‍റെ കഥ പറഞ്ഞു കൊടുത്തു. എങ്ങിനെയാണ്‌ നല്ല മനുഷ്യരെ ദൈവം പരീക്ഷിക്കുന്നത് എന്ന് അദ്ദേഹം അതില്‍ നിന്നും നീലന്‍ പിള്ള മനസ്സിലാക്കി. ഏകദേശം അദ്ദേഹത്തെക്കളും വളരെ മോശം ആയിരുന്നു ജോബിന്‍റെ സ്ഥിതി.

നാളുകള്‍ക്ക് ശേഷം ബൈബിള്‍ വായിച്ചു അദ്ദേഹം ഒരു ക്രിസ്ത്യാനി ആകുവാന്‍ തീരുമാനിച്ചു. തന്‍റെ തീരുമാനം അദ്ദേഹം ദെ ലെനോയിയെ അറിയിച്ചു. അദ്ദേഹം വടക്കന്‍ കുലതുള്ള ഒരു ജെസ്യൂട്ട് വൈദികന്റെ അടുത്തേക്ക് പിള്ളയെ പറഞ്ഞയച്ചു. പക്ഷെ വൈദികന്‍ അദ്ദേഹത്തെ ഉടനെ മാമ്മോദീസ നല്‍കി ക്രിസ്ത്യാനി ആക്കിയില്ല. വീണ്ടും ഏകദേശം ഒന്‍പതു മാസത്തോളം ഒരു വിചിന്തനത്തിനായി നല്‍കി. അതിനു ശേഷവും തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നതിനാല്‍ അവസാനം 1745 ല്‍ പിള്ളക്ക് മാമ്മോദീസ നല്‍കി.മാമ്മോദീസയില്‍ അദ്ദേഹം സ്വീകരിച്ച പേര് ലാസര്‍ എന്നായിരുന്നു - അതിന്‍റെ തമിഴ്  പേര് ദൈവ സഹായം

ക്രിസ്ത്യാനി ആയതില്‍ പിന്നെ അദ്ദേഹം തന്‍റെ കൂടെയുള്ളവരോടും ക്രിസ്തുവിനെക്കുരിച്ചും തന്‍റെ സമാധാനത്തെക്കുരിച്ചും പറഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ സമൂഹത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കും പിടിച്ചില്ല. അവര്‍ അദ്ദേഹത്തോട് തിരിച്ചു സ്വന്തം മതത്തിലേക്ക് വരുവാന്‍ പറഞ്ഞു. തിരിച്ചു വന്നാല്‍ കൂടുതല്‍ വസ്തുക്കള്‍ തരാമെന്ന് പറഞ്ഞു. ഇത് അദ്ദേഹം നിരാകരിച്ച കാരണം അവര്‍ രാജാവിന്‍റെ പക്കല്‍ പരാതി നല്‍കി. രാജാവാകട്ടെ ഉടന്‍ അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തില്‍ അടച്ചു. പിന്നെ പീഡനങ്ങള്‍ തുടങ്ങി. എരുക്കിന്‍ പൂവ് കൊണ്ട് മാലകള്‍ അണിയിച്ചും കാളപ്പുറത്തു ഇരുത്തി നാട് നീളെ കൊണ്ട് നടത്തിയും എല്ലാതരത്തിലും അദ്ദേഹത്തെ അപമാനിച്ചു കൊണ്ടിരുന്നു. എന്നിട്ടും തന്‍റെ തീരുമാനത്തില്‍ നിന്നും മരതതിനാല്‍ അദ്ദേഹത്തെ വധിക്കുവാന്‍ തീരുമാനിച്ചു.

(അല്പം ദീര്‍ഘിച്ചു എന്നെനിക്കറിയാം, അതിനാല്‍ ഇനിയുള്ളവ ചുരുക്കി എഴുതുകയാണ്).

അദ്ദേഹത്തെ വധിക്കുവാന്‍ ഉള്ള തീരുമാനം വളരെ പെട്ടെന്നായിരുന്നു. കാരണം വളരെയധികം ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ വന്നു കൊണ്ടിരിന്നു, മാത്രമല്ല അദ്ദേഹം മൂലം ധാരാളം അത്ഭുതങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്നു. ആയതിനാല്‍ അദ്ദേഹത്തെ നഗര്‍ കോവിലിനു അടുത്തുള്ള ഒരു സ്ഥലത്തേക്ക് രഹസ്യമായി കൊണ്ടുപോയി. 1752 ജനുവരി 14 അര്‍ദ്ധരാത്രി  വളരെ പരിക്ഷീനന്‍ ആയിരുന്ന അദ്ദേഹത്തെ വലിച്ചു മലയുടെ മുകളിലേക്ക് കൊണ്ടുപോയി. തനിക്കു അവസാനമായി പ്രാര്‍ഥിക്കണമെന്ന്  പറഞ്ഞപ്പോള്‍ അദ്ദേഹത്തെ അവര്‍ അതിനു അനുവദിച്ചു. ഒരു പാറയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്‍റെ മുട്ടുകള്‍ കുത്തിയ സ്ഥലത്ത് പാടുകള്‍ പതിയപ്പെട്ടു. അത് ഇന്നും അവിടെ കാണുവാന്‍ കഴിയും.




 


കുറച്ചു ഉയര്‍ന്ന പരയുടെ മുകളില്‍ അദ്ദേഹത്തെ നിര്‍ത്തിയിട്ടു പട്ടാളക്കാര്‍ താഴെ നിന്നും വെടിവെച്ചു. അഞ്ചു ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ചു അദ്ദേഹം താഴേക്ക്‌ വീണു മരിച്ചു. ആ സമയം തന്നെ മറ്റൊരു അത്ഭുതം കൂടി അവിടെ നടന്നു. അദ്ദേഹം താഴേക്ക്‌ വീണ സമയം തന്നെ തൊട്ടടുത്തുള്ള ഒരു മല മുകളില്‍ നിന്നും ആരോ അടര്‍ത്തി വിട്ട പോലെ ഒരു നാലോ അഞ്ചോ അടി നീളത്തിലുള്ള ഒരു പാറ താഴേക്ക്‌ വീണു. അത് വീണ ശബ്ദം ആകട്ടെ ഒരു വലിയ ഓട്ടു മണി   (നമ്മുടെ പള്ളികളിലും മറ്റും ഉപയോഗിക്കുന്ന പോലെ) അടിക്കുന്നത് പോലെയും. ഇത് കേട്ട് പരിസരവാസികള്‍ ഓടിക്കൂടി. അപ്പോഴാണ് അവര്‍ അറിയുന്നത്, രഹസ്യമായി പട്ടാളക്കാര്‍ കൊണ്ടുവന്നു കൊന്നത് ദേവ സഹായം പിള്ളയെ ആയിരുന്നു എന്നത്.  പിന്നെ ജനങ്ങളുടെ ഒരു പ്രവാഹം ആയിരുന്നു. അദ്ദേഹത്തിന്‍റെ മൃത ദേഹം വന്‍ ആചാരങ്ങളോടെ കോട്ടാര്‍ രൂപതയിലെ സെന്‍റ് ഫ്രാന്‍സിസ് സവ്യര്‍ പള്ളിയില്‍ അടക്കം ചെയ്തു. സാധാരണ രീതിയില്‍ വൈദീകരുടെയും മെത്രാന്മാരുടെയും മൃതദേഹം മാത്രമാണ് പള്ളിക്കുള്ളില്‍ സംസ്കരിക്കാരുള്ളത്. പക്ഷെ അദ്ദേഹത്തിന്‍റെ വിശുദ്ധി യുള്ള ജീവിതം കാരണം ആണ് അങ്ങിനെ സംസ്കരിച്ചത്.

ഇതാണ് അവിടത്തെ ചരിത്രം. ഇനി നമുക്ക് കാണുവാന്‍ ഉള്ളത് എന്താണെന്നു നോക്കാം. മുകളില്‍ പറഞ്ഞ പാറ തന്നെ ഒരു പ്രധാന ആകര്‍ഷണം.



ഇതില്‍ ഒരു കല്ലെടുത്ത്‌ മുട്ടിയാല്‍ ശരിക്കും ഒരു പള്ളി മണിയില്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം! എത്ര രസമാണെന്നോ അതില്‍ മുട്ടുവാന്‍.

ഇത് കഴിഞ്ഞാല്‍ പിന്നെ അവിടുത്തെ ആകര്‍ഷണം അദ്ദേഹത്തിന്‍റെ രക്തം തെറിച്ചു വീണ സ്ഥലത്തുള്ള ഒരു മരത്തിന്റെ ഒരു ശിഖിരവും - കാരണം  ആ ശിഖിരത്തില്‍ ഉള്ള ഇലകള്‍ എല്ലാം തന്നെ വെള്ള കലര്‍ന്ന പച്ചയാണ്‌. ബാക്കി ശിഖിരത്തില്‍ എല്ലാം തനി പച്ച കളര്‍ തന്നെ. ആ ശിഖിരത്തില്‍ പുതുതായി കിളിര്‍ക്കുന്ന ഇലകളും വെള്ള കലര്‍ന്നത് തന്നെ. അതാണ് ആ മരത്തിന്റെ പ്രത്യകത.


കുരിശു നില്‍ക്കുന്നത്  മരണ സമയത്ത് അദ്ദേഹം പ്രാര്‍ത്ഥിച്ചു കൊണ്ട് നിന്ന സ്ഥലത്താണ്. 


 നീലകണ്ഠന്‍ പിള്ള (ദേവ സഹായം പിള്ള) ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍


അദ്ദേഹം മരിച്ചു വീണ സ്ഥലം 
 
 

മല മുകളിലെ ഗ്രോട്ടോ

ഇതെല്ലം കണ്ടു കഴിഞ്ഞു പോരുന്ന വഴിക്ക് തമിഴ് നാട്ടില്‍ കേരളത്തിന്‍റെ സ്ഥലത്ത് നില നില്‍ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ യുടെ കൊട്ടാരം കൂടി സന്ദര്‍ശിച്ചു. കേരളത്തില്‍ പോണ്ടിച്ചേരി യുടെ മാഹി നില്‍ക്കുന്നത് പോലെ, തമിഴ് നാട്ടില്‍ കേരളത്തിന്‍റെ സ്വന്തം സ്ഥലം - ആകെ യുള്ളത് കൊട്ടാരം നില നില്‍ക്കുന്ന സ്ഥലം മാത്രം. ഇതെന്ക്കുരിച്ചു അടുത്ത ബ്ലോഗ്ഗില്‍ എഴുതാം. 


.