Saturday, March 21, 2026

കന്യാകുമാരിയും ആറല്‍വായ്‌മൊഴിയും

ഇതൊരു യാത്രാ വിവരണമാണ്.

ഏകദേശം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു കന്യാകുമാരി യാത്ര. ഇപ്രാവശ്യം കുടുംബത്തോടൊപ്പമാണ് യാത്ര നടത്തിയത്. 

എല്ലായ്‌പോഴു സ്വന്തം ജില്ലക്ക് അകത്തായിരുന്നു യാത്രകള്‍ നടത്തിയിരുന്നത്. മക്കളെല്ലാം ഇപ്രാവശ്യം ജില്ലക്കു പുറത്തോ സംസ്ഥാനത്തിന് പുറത്തോ യാത്ര വേണമെന്ന് ഒരുമിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യാത്ര സംസ്ഥാനത്തിന് പുറത്തേക്ക് ആകാമെന്നു വെച്ചു. യാത്രയുടെ ചിന്തകള്‍ കഴിഞ്ഞ ഡിസംബറില്‍ ആണ് വന്നത്. അങ്ങിനെ ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് വി. ദൈവസഹായത്തിന്റെ (Devasahayam Mount) സ്ഥലമാണ്. ഏകദേശം പത്തിരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുന്നേ പോയ മണിയടിച്ചാം പാറയാണ് മനസ്സിലേക്ക് വന്നത്. മക്കളാണെങ്കില്‍ അങ്ങിനെയൊരു സ്ഥലത്തേക്കുറിച്ച് അറിയാന്‍ പാടില്ല എന്നു പറഞ്ഞു. അങ്ങിനെ ദൈവസഹായം കുന്നിലേക്ക് (Devasahayam Mount) യാത്ര തീരുമാനിച്ചു. ഏതായാലും അവിടെ പോകുമ്പോള്‍ ഇന്ത്യയുടെ തെക്കേയറ്റമായ കന്യാകുമാരി കൂടി സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. 


ഡിസംബറില്‍ തന്നെ യാത്രയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങി. ആദ്യം യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ബുക്കു ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റാണ് (IRCTC) ഇതിനായി ഉപയോഗിച്ചത്. പോകുവാനും തിരിച്ചു വരാനുമുള്ള ടിക്കറ്റുകള്‍ ബുക്കു ചെയ്തു. പിന്നെ എവിടെ താമസിക്കണമെന്നുള്ള സംശയമായിരുന്നു. നിരവധി ഹോട്ടലുകളും മറ്റും ഗൂഗിള്‍ കാണിച്ചു തന്നെങ്കിലും വിവേകാനന്ദ കേന്ദ്രയുടെ (https://www.vrmvk.org/)സൗകര്യമാണ് തെരഞ്ഞെടുത്തത്. 


അങ്ങിനെ ഫെബ്രുവരി 6-ാം തിയ്യതി യാത്രയാരംഭിച്ചു. കുടുംബം ഒന്നിച്ചുള്ള സംസ്ഥാനം വിട്ടുള്ള ആദ്യയാത്ര. ആലുവ സ്റ്റേഷനില്‍ നിന്നുമാണ് ട്രെയിന്‍ കയറിയത്. അരമണിക്കൂര്‍ വൈകിയാണ് പരശുറാം എക്‌സ്പ്രസ്സ് (16649 മംഗലാപുരം കന്യാകുമാരി) വന്നതെങ്കിലും പതിനഞ്ചു മിനിറ്റ് വൈകി കന്യാകുമാരിയില്‍ എത്തി. യാത്രയില്‍ കഴിക്കുവാന്‍ ഭാര്യ എല്ലാവര്‍ക്കും ചോറുപൊതികള്‍ റെഡിയാക്കിയിരുന്നു. സെക്കന്റ് ക്ലാസ്സ് സീറ്ററില്‍ യാത്ര അല്പം ബുദ്ധിമുട്ടായി തോന്നി. സീറ്റ് വലുപ്പം നോക്കിയപ്പോള്‍ മൂന്നു പേര്ക്കിരിക്കാവുന്ന സീറ്റ് കെഎസ്ആര്‍ടിസിയെക്കാളും ചെറുതായി തോന്നി.  ആദ്യ കുറച്ചു മണിക്കൂറുകള്‍ റെയില്‍വേ കാറ്ററിംഗ് ജീവനക്കാര്‍ വന്നിരുന്നുവെങ്കിലും കൊല്ലം കഴിഞ്ഞപ്പോള്‍ മുതല്‍ അവരെ കാണാതെയായി. (പിന്നീടാണ് അറിഞ്ഞത്, പരശുറാമില്‍ കാറ്ററിംഗ് ക്യാബിന്‍ ഇല്ല എന്നത്).


ഏകദേശം രാത്രി 9.45 ന് കന്യാകുമാരി സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും അല്പം നടന്ന് ഹോട്ടല്‍ സംസമില്‍ കയറി ഡിന്നര്‍ കഴിച്ചു. അതിനു ശേഷം ഓട്ടോറിക്ഷയ്ക്കായി കാത്തു നിന്നു. താമസിക്കുന്ന സ്ഥലത്തേക്ക് ഏകദേശം 2 കിലോമീറ്റര്‍ ദൂരവും രാത്രി 10 മണി കഴിഞ്ഞതിനാലും ചാര്‍ജ്ജ് എന്തു വേണമെങ്കിലും ചോദിക്കുമല്ലോ എന്നു കരുതിയാണ് ഓരോ ഓട്ടോറിക്ഷയും പ്രതീക്ഷിച്ചു നിന്നത്. ഞാന്‍ മനസ്സില്‍ ഞങ്ങള്‍ 9 പേരെ കൊണ്ടുപോകുന്നതിന് ഏകദേശം 200 രൂപ കണക്കാക്കി. അങ്ങിനെ നില്‍ക്കുമ്പോള്‍ അതാ ഒരു അണ്ണന്‍ ഞങ്ങളുടെ അടുത്തെത്തി നിര്‍ത്തി. എവിടെക്കാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ക്ക് 20 രൂപവെച്ച് തന്നാല്‍ മതി എന്നു പറഞ്ഞു. ഞാന്‍ വിചാരിച്ചു, രണ്ടു ട്രിപ്പ് അടിക്കുമായിരിക്കും. ആദ്യം 5 പേര്‍ കയറി, അപ്പോള്‍ അണ്ണന്‍ പറയുന്നു ബാക്കിയാളുകള്‍ കൂടി കയറി്‌ക്കോ എന്ന്. എവിടെ കയറും എന്നു ചോദിച്ചപ്പോള്‍ ഒരു പ്രത്യേക സീറ്റ് അദ്ദേഹം വലിച്ചിട്ടു - -  ട്രെയിനില്‍ ഇരിക്കുന്ന പോലെ. അങ്ങിനെ 8 പേരെ പിന്നിലും ഒരാളെ ഡ്രൈവറുടെ സീറ്റില്‍ വശത്ത് ഇരുത്തിയും അണ്ണന്‍ യാത്ര തുടര്‍ന്നു. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു ആ യാത്ര. അണ്ണന്‍ പറഞ്ഞു, ചേട്ടാ, ഇത് കന്യാകുമാരിയാണ് പോലീസ് അനുമതിയോടെയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. 20 പേരെയൊക്കെ നിസ്സാരമായി ഞങ്ങള്‍ യാത്ര ചെയ്യിക്കാറുണ്ടെന്ന്.

Autorickshaw

അതു കൂടാതെ തന്റെ ഓട്ടോറിക്ഷയുടെ ഭംഗി കൂടി കാണിച്ചു തരാന്‍ അണ്ണന്‍ അകത്തെ വര്‍ണ്ണശബളമായ ലൈറ്റുകള്‍ കൂടി അദ്ദേഹം കത്തിച്ചു കാണിച്ചു. അത്രയും നേരം മിണ്ടാതിരുന്ന പൊന്നുസ് (ഇളയ മകള്‍) അതു കണ്ടപ്പോള്‍ അറിയാതെ തന്നെ കൈ കൊട്ടി. അങ്ങിനെ വിവേകാനന്ദ കേന്ദ്രയില്‍ 10 മിനിറ്റിനുള്ളില്‍ എത്തിച്ചേര്‍ന്നു. വലിയൊരു കോമ്പൗണ്ടാണ് വിവേകാനന്ദ കേന്ദ്രയുടെ ക്യാംപസ്.

Entrance to Vivekananda Kendra Campus
Vivekananda Kendra Reception

Vivekananda Kendra Reception



രാത്രി 10 മണി കഴിഞ്ഞെങ്കിലും ജീവനക്കാര്‍ നല്ല പെരുമാറ്റം ആയിരുന്നു. അപ്പോള്‍ തന്നെ ബുക്കിംഗിന്റെ നമ്പര്‍ പറഞ്ഞപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു, അതു കാണിച്ചപ്പോള്‍ തന്നെ താക്കോല്‍ എടുത്തു, ഒരു ജീവനക്കാരനെ ഞങ്ങളെ മുറി കാണിച്ചുതരുവാനായി അയച്ചു. വളരെ മനസ്സിന് കുളിര്‍മ നല്‍കുന്ന - പഴമയുടെ സൗന്ദര്യമുള്ള മുറി. നാലു ബെഡ്ഡുകള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നു. ഒരു കുളിമുറിയും ഒരു കക്കൂസ് മുറിയും ഉള്‍പ്പെടുന്ന റൂം. രാവിലെ 5.30 എല്ലാവരും ഏഴുന്നേല്‍ക്കണമെന്ന് പറഞ്ഞ് കിടന്നുറങ്ങി.


രാവിലെ എല്ലാവരും 5.45 ആയപ്പോഴെക്കും റെഡി ആയിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ അതിര്‍ത്തി സമൂദ്രതീരം വരെ ഉണ്ടായിരുന്നതിനാല്‍ അവിടെ വരെ താറിട്ട റോഡ് ഉണ്ടായിരുന്നു. അതിനാല്‍ കാമ്പസിനകത്തു നിന്നും തന്നെ നമുക്ക് സൂര്യോദയം കാണുവാന്‍ സാധിക്കുമായിരുന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഏതോ ഒരു സ്‌ക്കൂളിലെ കുട്ടികളും വടക്കേ ഇന്ത്യക്കാരായ നിരവധി പേരും അവിടെ ഉണ്ടായിരുന്നു. 6.40 ന് സൂര്യനുദിച്ചു അതെല്ലാം ആസ്വദിച്ച് തിരിച്ച് റൂമിലെത്തി. പ്രഭാത ഭക്ഷണം അവിടെയുള്ള ഹോട്ടല്‍ ചിത്രയില്‍ നി്ന്നും കഴിച്ചു. അവിടെ നി്ന്നും ടൗണിലേക്ക് ബസ് സൗകര്യം ഉണ്ടെന്ന് അവിടുത്തെ ഒരു സ്റ്റാഫ് പറഞ്ഞതിനാല്‍ ഞങ്ങളവിടെ കാത്തിരുന്നു. കുറച്ചു സമയത്തിനകം ഒരു എസി ബസ് വന്നു. അവിടെ താമസിക്കുന്നവരെ സൗജന്യമായി ടൗണിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും കൊണ്ടു വിടുന്ന സര്‍വ്വീസാണത്. ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസുകള്‍ നടത്തുന്നു. അതില്‍ കയറി ടൗണിലേക്ക് യാത്രയായി.

Sunrise at Kanyakumari

Sunrise at Kanyakumari

Bus timing - Vivekananda Kendra

Kanyakumari Darshan


ടൗണിലെത്തിയപ്പോള്‍ വിവേകാനന്ദ പാറയിലേക്ക് പോകുവാന്‍ ബോട്ടില് കയറുവാന്‍ പോയി. അവിടുത്തെ ക്യൂ കണ്ടപ്പോള്‍ തന്നെ മനസ്സ് മടുത്തു പോയി. പിന്നെ അവിടുത്തെ കന്യാകുമാരി ദേവി ക്ഷേത്ര പരിസരത്തും ഇന്ത്യയടെ തെക്കേ അറ്റത്തുള്ള മണ്ഡപത്തിലും സന്ദര്‍ശനം നടത്തി.



Vivekananda Rock, Kanyakumari




Sri Vivekananda @ Kanyakumari

Sree Kanchi Kamakodi @ Kanyakumari

Gandhi Memorial at Kanyakumari

Inscription at Gandhi Memorial

Ponnus with British Lady


അവിടെ നിന്നും ഗാന്ധി മണ്ഡപത്തിലും സന്ദര്‍ശനം നടത്തി. അവിടെ വെച്ച് പൊന്നുവിന് മദാമ്മയുമായി സംസാരിക്കണമെന്ന ആഗ്രഹമുദിച്ചു. ഒരു ബ്രിട്ടിഷുകാരിയുമായി അവള്‍ കേറി സംസാരിച്ചു. അവളുമായി ഒരു ഫോട്ടോ എടുത്തിട്ടാണ് അവളവരെ പറഞ്ഞയച്ചത്. 


അതിനുശേഷം ക്യാപ്റ്റന്‍ ഡെലനോയി തിരുവിതാംകൂറിന്റെ പടനായകനായിരുന്നപ്പോള്‍ നിര്‍മ്മിച്ച വട്ടക്കോട്ട സന്ദര്‍ശിക്കുവാനായി പോയി. Uber സര്‍വ്വീസ് ലഭിക്കാത്തതിനാല്‍ ഒരു ഓട്ടോറിക്ഷ വിളിച്ചാണ് അവിടേക്ക് പോയത്. ഏകദേശം 6 കിലോമീറ്ററാണ് ദൂരം. തിരുവിതാംകൂറിന്റെ ചിഹ്നം കണ്ടപ്പോള്‍ ശരിക്കും കേരളത്തിന്റെ ഓര്‍മ്മയാണ് വന്നത്. ഏകദേശം ഒരു ചതുരാകൃതിയിലാണ് കോട്ടയുടെ നിര്‍മ്മാണം. മുകളിലേക്ക് കയറുവാനും പീരങ്കികള്‍ ഉരുട്ടിക്കയറ്റുവാനും സൗകര്യമുണ്ട്. ഒരു നിരീക്ഷണ കോട്ടയായിട്ടാണ് അന്നത് അവിടെ നിര്‍മ്മിച്ചത്.  ഇന്നു നല്ല രീതിയില്‍ അതു അവര്‍ സംരക്ഷിക്കുന്നുണ്ട്. വൈകുന്നേരം ആണ് ഈ സ്ഥലം കാണുവാനുള്ള ഏറ്റവും നല്ല സമയം.

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari

Vattakottai (Circular Fort) at Kanyakumari


തിരിച്ച് വിവേകാനന്ദകേന്ദ്രയില്‍ എത്തി ഭക്ഷണം കഴിച്ചു. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും വിവേകാനന്ദ കേന്ദ്രത്തിലെ ബസ്സില്‍ ടൗണിലെത്തി. ലക്ഷ്യം വി. ദൈവസഹായത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ ആറല്‍വായ്‌മൊഴി ആയിരുന്നു. കന്യാകുമാരി ബസ് സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു ബസ്സ് മാത്രമാണ് അതു വഴി പോകുന്നത്, അല്ലെങ്കില്‍ നാഗര്‍കോവില്‍ ബസ് സ്‌റ്റേഷനില്‍ നിന്നും കുറച്ചധികം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് ആറല്‍വായ്‌മൊഴി വഴിയാണെന്നറിഞ്ഞു. അവിടെ ന്ിന്നുമുള്ള ബസ്സ് 4.45 നാണ് പക്ഷേ അതില്‍ പോയാല്‍ 6 മണി കഴിയും അവിടെ എത്താന്‍, അപ്പോഴെക്കും രാത്രിയുമാകും. അതിനാല്‍ അവിടെ തന്നെ Uber പോലെ സര്‍വ്വീസ് നടത്തുന്ന CabOCab എന്ന ടീമിനെ കണ്ടെത്തുന്നത്. കാള വണ്ടി പോലും അവര്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഏതായാലും 9 പേര്‍ക്ക് കയറാവുന്ന കാറുതന്നെ അവര്‍ നല്‍കി. അങ്ങിനെ ഞങ്ങള്‍ 5.30 ന് ദിവ്യബലിക്കുള്ള ആദ്യ മണി അടിച്ചപ്പോള്‍ തന്നെ അവിടെയെത്തി. 


ഒരു പ്രാവശ്യം അവിടെ പോയിട്ടുള്ളതു കൊണ്ട് കുടുംബത്തിന് വി. ദൈവസഹായത്തിന്റെ ചരിത്രം വിവരിച്ചു കൊടുത്തു. അദ്ദേഹം മരിച്ച സ്ഥലം കാണുവാന്‍ അവരെയെല്ലാം കൊണ്ടുപോയി കാണിച്ചു. മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍  മുട്ടുകുത്തിയ സ്ഥലം കുഴിഞ്ഞതും അദ്ദേഹത്തിനായി നീരുറവ  വന്നതും വെടിയേറ്റു വീണ സ്ഥലവും. ഇപ്പോള്‍ അതെല്ലാം ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും എഴുതി വെച്ചിട്ടുണ്ട്. പിന്നെ അവരെ കൊണ്ടുപോയി മണിയുടെ ശബ്ദം ഉണ്ടാക്കുന്ന പാറ കാണിച്ചു കൊടുത്തു. വളരെ അത്ഭുതമായിരുന്നു അവര്‍ക്ക്. ഇത്രവലിയ പാറയില്‍ നിന്നും മണി അടിക്കുന്ന പോലെയുള്ള ശബ്ദം വരുന്നത് അവര്‍ക്ക് വിശ്വസിക്കാനായില്ല. എല്ലാവരും അതില്‍ കല്ലെടുത്ത് മുട്ടി നോക്കിയാണ് വിശ്വസിച്ചത്. താഴേക്ക് ഇറങ്ങി അവിടെയുള്ള സൗകര്യങ്ങള്‍ എല്ലാം നോക്കി.  ഇപ്പോള്‍ വളരെ മാറ്റം അവിടെയെല്ലാം ആയി. നല്ലൊരു ആരാധന കേന്ദ്രവും കുരിശിന്റെ വഴി സ്ഥലങ്ങളും ഇപ്പോഴുണ്ട്. കുറച്ചു സമയത്തിനു ശേഷം ദിവ്യബലിക്ക് കയറി. Our Lady of Sorrosw ന്റെ നാമധേയത്തിലുള്ള പള്ളിയാണ്. ഞങ്ങള്‍ ചെന്ന ദിവസം തിരുന്നാളിന് ഒരുക്കമായുള്ള പരിപാടികള്‍ ആയിരുന്നു. ഏകദേശം 8 മണിവരെ ദിവ്യബലി ഉണ്ടായിരുന്നു. അപ്പോഴേക്കും ഞങ്ങളെ കൊണ്ടുപോകുവാനായി കാര്‍ വന്നിരുന്നു. തിരിച്ച് വിവേകാനന്ദ കേന്ദ്രയിലെത്തി ഭക്ഷണം കഴിച്ചു ഉറങ്ങുവാനായി പോയി.

Devasahayam Mount Shrine, Aralvaimozhi
Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

Devasahayam Mount Shrine, Aralvaimozhi

The Bell Rock, Maniyadichampara, Devasahayam Mount Shrine, Aralvaimozhi

View from Devasahayam Mount



പിറ്റേദിവസം ഞാനും ഭാര്യയും കൂടി ഒരിക്കല്‍ കൂടി സൂര്യോദയം കാണുവാനായി പോയി. അധികം തിരക്ക് ഉണ്ടായിരുന്നില്ല. അവിടെ നിന്നും തിരിച്ചു വരുന്ന വഴി അവിടെ വളര്‍ത്തുന്ന മയിലുകളെ കണ്ടു. തിരിച്ചെത്തി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ താക്കോല്‍ തിരിച്ചേല്‍പിച്ചു യാത്ര തിരിച്ചു. അവിടുത്തെ ബസ്സ് ഞങ്ങളെ കന്യാകുമാരി സ്‌റ്റേഷനില്‍ എത്തിച്ചു തന്നു. 10.10 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ബംഗലൂരു ട്രെയിനാണ് ബുക്കു ചെയ്തിരുന്നത് (16525 - കന്യാകുമാരി - കെഎസ്ആര്‍ ബെംഗലൂരു). സെക്കന്റ് സ്ലീപ്പര്‍ ആയിരുന്നതിനാല്‍ വളരെ സൗകര്യപ്രദമായിരുന്നു യാത്ര. വൈകീട്ട് 6.15 ന് ആലുവയില്‍ എത്തുകയും 7.30 ഓടെ വീട്ടില്‍ എത്തിച്ചേരുകയും ചെയ്തു.

Kanyakumari Railway Station

Timing at Kanyakumari Railway Station

Kanyakumari Railway Station