Showing posts with label യഥാര്‍ത്ഥത്തില്‍ നടന്നത്. Show all posts
Showing posts with label യഥാര്‍ത്ഥത്തില്‍ നടന്നത്. Show all posts

Wednesday, April 11, 2012

സദാശിവനും വിദേശ സ്ത്രീകളും


പെസഹാ വ്യാഴവും ദുഃഖവെള്ളിയിലെയും തിരുക്കര്‍മ്മങ്ങളിലൂടെ കടന്നു പോയപ്പോള്‍ (പീഢാനുഭവ ചരിത്ര വായനയും മറ്റും) പണ്ട് മതബോധനക്ലാസ്സുകളില്‍ ആദ്യമായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ബൈബിള്‍ വായിപ്പിച്ച കാര്യം ഓര്‍മ്മയിലേക്കു വന്നു.

ഒന്പതാം ക്ലാസ്സിന്റെ ചാര്‍ജ്ജ് ആയിരുന്നു അന്ന്. ആ സമയത്താണ് ബൈബിള്‍ ഭാഗം മതബോധന പരീക്ഷയിലേക്ക് കടന്നു വരുന്നത്. ഓരോ ക്ലാസ്സുകാര്‍ക്കും രണ്ടോ മൂന്നോ അധ്യായങ്ങളുണ്ടാകും. അതില്‍  നിന്നു ഒരു ചോദ്യവും ഉണ്ടാകും. അതിനാല്‍ പരീക്ഷയ്ക്ക് രണ്ടു മൂന്ന് ആഴ്ചയ്ക്കു മുന്പായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ബൈബിള്‍ ഭാഗം വായിപ്പിക്കും – വെറുതെ ഒന്ന് അറിഞ്ഞിരിക്കട്ടെ എന്നു വിചാരിച്ച്.

ഒരു ഖണ്ഡിക വീതം ഓരോരുത്തരെക്കൊണ്ട് വായിപ്പിക്കാം എന്നു ഞാന്‍ കരുതി. കാരണം അല്ലായെങ്കില്‍  മറ്റുള്ളവര്‍ വെറുതെ ഇരുന്ന് ഓരോ ഗോഷ്ടികള്‍ തുടങ്ങും. ഇങ്ങിനെയാകുന്പോള്‍  അടുത്തത് വായിക്കണമല്ലോ എന്നു കരുതിയെങ്കിലും അടങ്ങിയിരിക്കുമല്ലോ. നാല്പതു പേരുള്ള ക്ലാസ്സുമാണ്.

ബൈബിളിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് മനസ്സിലാകുന്നത് മൂന്നു പേര് മാത്രമേ ബൈബിള് വീട്ടില്‍  വെച്ച് വായിക്കാറുള്ളൂ. ബാക്കിയുള്ളവര് തൊട്ടിട്ടു പോലുമില്ല. അവരെക്കൂടി ബൈബിള്‍ വായനയില്‍ എങ്ങിനെയെങ്കിലും പങ്കെടുപ്പിക്കണമെന്നു കരുതി രണ്ടാഴ്ച ബൈബിള്‍ ഭാഗം മാത്രമേ എടുക്കൂ എന്ന് ഞാന്‍  മനസ്സില്‍ തീരുമാനിച്ചു. പക്ഷേ, പിറ്റേ ആഴ്ച ബൈബിള്‍ വീട്ടില്‍ നിന്നുമെടുക്കാന്‍ ഞാന്‍ തന്നെ മറന്നു പോയി. അതിനാല്‍ പെട്ടെന്ന് പോയി സ്ക്കൂളിന്റെ മുന്‍ വശത്തുള്ള ബോബന്‍റെ വീട്ടില്‍  നിന്നും ഒരു ബൈബിള്‍ സംഘടിപ്പിച്ചു വിദ്യാര്‍ ത്ഥികള്‍ക്കു വായിക്കാനായി നല്കി.

ബൈബിളില്‍ നിന്ന് ലൂക്കായുടെ സുവിശേഷം മുഴുവന്‍ വായിപ്പിക്കാമെന്ന് കരുതി തുടങ്ങി. ഓരോരുത്തരെക്കൊണ്ടും ഒരധ്യായത്തിന്റെ പകുതി വീതം വായിപ്പിച്ചു. അങ്ങിനെ വായിച്ചു കൊണ്ടിരുന്നുപ്പോഴാണ് സജി വായിച്ചുകൊണ്ടിരുന്നുതില്‍  നിന്നും ഇങ്ങിനെ കേട്ടത് – "മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍  അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ വിദേശസ്ത്രീകളുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു".

ഞാന്‍ ഞെട്ടിപ്പോയി. ഇങ്ങിനെയും ബൈബിളിലുണ്ടോ. ഞാന്‍ ആ ബൈബിള്‍ വാങ്ങി കവര്‍  പരിശോധിച്ചു – സമാധാനം, അന്നാളുകളില്‍ കത്തോലിക്ക ഭവനങ്ങളിലുണ്ടായിരുന്ന ഓശാന പബ്ലിക്കേഷന്റെ ബൈബിള്‍ തന്നെയായിരുന്നു അത് . അതിനാല്‍ അവന്‍ വായിച്ച ഭാഗം എടുത്ത് ഞാന്‍ നോക്കി. മനസ്സില്‍ പൊട്ടിയ ചിരി പിടിച്ചു നിര്‍ത്താനായില്ല, അതു പുറത്തേക്കും വന്നു. അതിലെഴുതിയിരുന്നുത് വിദേശസ്ത്രീകള്‍ എന്നായിരുന്നില്ല വേദശാസ്ത്രികള്‍ എന്നായിരുന്നു.

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു. ഏതായാലും എല്ലാവരും ഉഷാറായി വായിച്ചു. പലരുടെയും വായില്‍ നിന്നു വെള്ളികള്‍ നിരവധി വീണുകൊണ്ടിരുന്നു. എല്ലാവരും നന്നായി രസിച്ചു. പക്ഷേ, നിമ്മിയുടെ വായില്‍ നിന്നും വീണ വെള്ളി കേട്ട് ഞാന്‍ വീണ്ടും ഞെട്ടി.

ഈ സംഭവമെല്ലാം കണ്ടുകൊണ്ടിരുന്നു സദാശിവന്‍  ദൈവത്തെ സ്തുതിച്ചു കൊണ്ടു പറഞ്ഞു, ഈ മനുഷ്യന്‍ തീര്‍ച്ചായും നീതിമാനായിരുന്നു.

ശതാധിപന്‍ എന്നുള്ളതിന് സദാശിവന്‍ എന്നു വായിച്ച് അയല്‍ വക്കത്തുള്ള സദാശിവന്‍ ചേട്ടനെക്കൂടി ഇവര്‍ ബൈബിളില്‍ കയറ്റിയല്ലോ എന്നോര്‍ത്ത്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ ചിരി വന്നു കൊണ്ടിരിക്കുന്നു.




Saturday, December 18, 2010

ക്രിസ്തുമസ് ചിന്തകള്‍

ഇപ്രാവശ്യത്തെ ക്രിസ്തുമസ് ദുബായില്‍ തന്നെ. നാട്ടില്‍ പോകുവാന്‍ ലീവ് ശരിയായില്ല. കുറച്ചു വിഷമം തോന്നി. അങ്ങിനെയിരിക്കുമ്പോഴാണ്  ദുബായിലെ  ജീസസ്  യൂത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വസിക്കുന്ന ക്യാമ്പുകളില്‍ ക്രിസ്തുമസ് കരോളുമായി പോകുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ അല്പം സന്തോഷം തോന്നി. അവിടെ ചെന്നപ്പോഴാണ് എന്റെയെല്ലാം വിഷമം ഒന്നുമല്ല. വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ ഓണവും ക്രിസ്തുമസ്സും എല്ലാം ഇവിടെ തന്നെ  ചെലവഴിച്ചു, കൈയില്‍ ബാലന്‍സ് ഒന്നുമില്ലാതെ നില്‍ക്കുന്ന കുറെ സഹോദരങ്ങളെ കണ്ടത്. അവരോടൊത്തു ഈ ക്രിസ്തുമസ് ചെലവഴിച്ചപ്പോള്‍ തന്നെ മനസ്സിന് കുറച്ചു സന്തോഷം തോന്നി - എന്‍റെ മാത്രമല്ല, ആ ക്യാമ്പുകളില്‍ കഴിയുന്ന അവരുടെതും. അത് നിങ്ങള്‍ക്ക് ഈ ഫോട്ടോകളില്‍ കാണാം



ഇതിന്റെയെല്ലാം കൂടുതല്‍ ചിത്രങ്ങള്‍ കാണണമെങ്കില്‍ എന്തെ പികാസ വെബ്‌ ആല്‍ബം കാണുക.



വാല്‍ക്കഷണം:

കരോളിനു പോയപ്പോള്‍ പഴയ ചില ക്രിസ്തുമസ് കരോള്‍ സംഭവങ്ങള്‍ ഓര്‍മ്മ വന്നു. എന്‍റെ അമ്മയുടെ വീട് ഏറണാകുളം ജില്ലയിലെ ചെട്ടിക്കാട് എന്ന സ്ഥലത്താണ് - വിശുദ്ധ അന്തോണിസ് പുണ്യവാന്റെ തീര്‍ത്ഥാടന  കേന്ദ്രം നില നില്‍ക്കുന്ന സ്ഥലം. പണ്ട് അവിടമെല്ലാം നിറയെ തോടുകളും ചെമ്മീന്‍ കെട്ടുകളും നിറഞ്ഞ ഒരു സ്ഥലമയിരിന്നു. ചെറിയ തെങ്ങുകള്‍ കൊണ്ടുള്ള പാലങ്ങളും മറ്റുമായിരുന്നു അവിടമെല്ലാം. ഒരു വര്‍ഷം ക്രിസ്തുമസ് കരോള്‍ വരുന്ന സമയം - ഇപ്പോഴത്തെ പോലെ ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു  ഇല്ലാത്ത കാലമല്ലേ. ചെറിയ പാട്ട വിളക്കും മറ്റുമായി കരോള്‍ സംഘങ്ങള്‍ പതിരാ കുര്‍ബ്ബാനക്ക് മുന്‍പ് ഓരോരോ വീടുകളില്‍ എത്തിച്ചേരും. അങ്ങിനെ ദൂരെ നിന്നും കൊട്ട് കേട്ടപ്പോള്‍ ഞാനും എന്‍റെ സമപ്രായത്തിലുള്ള എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അങ്ങിനെ ഞങ്ങളുടെ തറവാടിലെക്കുള്ള വരവായി. അവിടേക്ക് വരുന്നതിനു മുന്‍പ് ഒരു തോട് കടക്കണം. തെങ്ങിന്‍ തടി കൊണ്ടുള്ള പാലം കടന്നു കരോള്‍ സംഘം വരുന്നു. പെട്ടെന്ന് ആരൊക്കെയോ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ട്. കരോള്‍ സംഘത്തില്‍ നിന്നു പല ശബ്ദങ്ങള്‍ ഉയര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തറവാട്ടിലേക്ക് കുറേപ്പേരെ എടുത്തുകൊണ്ടു വന്നു. വെള്ളത്തില്‍ വീണ കോഴിയെപ്പോലെ - ഞങ്ങള്‍ കാണാന്‍ കാത്തിരുന്ന - ക്രിസ്തുമസ് പാപ്പ. വയറ്റില്‍ വെച്ചു കെട്ടിയിരുന്ന തലയിണയില്‍ നിന്നും വെള്ളം കുറേശ്ശെയായി പുറത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ഒരു കാഴ്ച തന്നെ യായിരുന്നു അത്. 

അടുത്ത വര്‍ഷം അവര്‍ കരോളിനു ഇറങ്ങിയപ്പോള്‍ സ്റ്റെപ്പിനി ആയി വേറൊരു പാപ്പ കൂടി ഉണ്ടായിരുന്നെത്രേ!

Saturday, September 11, 2010

ബാലചന്ദ്രന്‍റെ ഓര്‍മ്മയ്ക്ക്‌

നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയില്ല ഈ വ്യക്തിയെ. കാണിക്കുവാന്‍ എന്‍റെ കൈവശം ഫോട്ടോയും ഇല്ല. പക്ഷെ ഏകദേശം ഒരു ഐഡിയ ഞാന്‍ തരം. പക്ഷെ അവനിന്ന് നമ്മുടെ കൂടെയില്ല - ഏകദേശം ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാവരെയും വിട്ടു പോയി. 

ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ പ്രധാന അധ്യാപകന്‍ ആയിരുന്ന ശ്രീ ചന്ദ്രമേനോന്‍ സാറിന്‍റെ രണ്ടാമത്തെ മകന്‍ ആണ് ബാലചന്ദ്രന്‍. അവന്‍റെ മൂത്ത സഹോദരനും അകലത്തില്‍ മരിച്ചു പോയി - അദ്ദേഹത്തെ നിങ്ങള്‍ അറിയുമായിരിക്കും - ജയചന്ദ്രന്‍. എന്നിട്ടും മനസ്സിലായില്ലേ? പള്ളിപ്പുറത്തെ ജെ സി എം കോളേജ് എന്ന് പറഞ്ഞാല്‍ മനസിലാകുമല്ലോ? (ജയചന്ദ്രന്‍ മെമ്മോറിയല്‍ കോളേജ്).  ഒന്ന് മുതല്‍ പ്രീ ഡിഗ്രി വരെയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. പഠനത്തിലും ഞങ്ങള്‍ രണ്ട് പേരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറി മാറി എടുത്തിരുന്നു. 

കലാപരിപാടികളിലും അവന്‍റെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഒരു ആരാധകനും ആയിരുന്നു അവന്‍. സ്കൂളിലും കോളേജിലും എസ് എഫ് ഐ യുടെ ഒരു ചെറു നേതാവും. 

കഥ, കവിത, നാടക രചന  ഇവയില്‍ എല്ലാം സമര്‍ത്ഥന്‍ ആയിരുന്നു അവന്‍. ഒരിക്കല്‍ ഞങ്ങള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ആനിവേഴ്സറിക്ക് പരിപാടികള്‍ അവതരിപ്പിക്കുവാന്‍ പേര് കൊടുക്കാന്‍ പറഞ്ഞു. നാരായണന്‍ കുട്ടി കര്‍ത്താ മാഷ് ആയിരുന്നു ഞങ്ങളുടെ ക്ലാസ് അധ്യാപകന്‍. അദ്ദേഹം പറഞ്ഞു എന്തെന്കിലുനുമൊക്കെ ചേരടോ ഇനി ഒരു വര്‍ഷം കൂടിയല്ലേയുള്ളൂ സ്കൂള്‍ വിദ്യാഭ്യാസം തീരാന്‍. 

അങ്ങിനെ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഏതാണ്ട് മൂന്നു പരിപാടികള്‍ എഴുതി ചേര്‍ത്തു. ഒരു കവിത - അത് അവിടത്തെ തന്നെ രമണി ടീചെറിന്റെ  മകന്‍ നിലേഷ്, പിന്നെ ഒന്ന് ഒരു നാടകം - ബാലചന്ദ്രന്‍റെ വക. പിന്നെ ഒന്ന് ബ്രേക്ക്‌ ഡാന്‍സ് - സ്റ്റാര്‍ തീയെറ്റെര്‍ നു   അടുത്തുള്ള ഹരിയുടെയും കൂട്ടരുടെയും  വക. അങ്ങിനെ ദിവസങ്ങള്‍ വന്നു ചേര്‍ന്നു പക്ഷെ ബാലചന്ദ്രന്റെ നാടകം മാത്രം റെഡി ആയിട്ടില്ല. എന്നെയെല്ലാം കഥാപാത്രങ്ങള്‍ ആക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. 

അങ്ങിനെ പരിപാടിയുടെ ദിവസം വന്നെത്തി. ഞാനും കൂടെയുള്ളവരും രാവിലെ ബാലചന്ദ്രന്റെ വീട്ടിലെത്തി. ഞങ്ങള്‍ അവിടെ നിന്നും മാനേജര്‍ രാജേഷിന്റെ വീട്ടിലെത്തി. (രാജേഷിനെ ചിലപ്പോള്‍ നിങ്ങള്‍ അറിയുമായിരിക്കും - എസ് എസ് അരയ യു പി സ്കൂള്‍ മാനേജര്‍ ആയിരുന്ന രാമകൃഷ്ണന്‍ ചേട്ടന്‍റെ ഇളയ മകന്‍ - വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ ആയി മാനേജര്‍ അതിനു ശേഷം ചേട്ടന് കൈമാറി ഇപ്പോള്‍ അവന്‍ ഏറണാകുളത്ത്  സ്ഥിര താമസമാക്കി.) രാജേഷിന്റെ വീട്ടിന്‍റെ  ടെറസില്‍ ഞങ്ങള്‍ കൂടി. അപ്പോഴാണ് അവന്‍ പറയുന്നത് - കഥ സസ്പെന്‍സ് ആണ്. നിങ്ങളുടെ കഥാപാത്രങ്ങള്‍  എന്ത് ചെയ്യണമെന്നു  ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അത് മാത്രം ചെയ്താല്‍ മതി. നാടകത്തിന്റെ പേര് പോലും അവന്‍ പറഞ്ഞില്ല. 

വൈകുന്നേരം, പരിപാടിക്ക് മുന്‍പ് കണ്‍വീനെര്‍ ആയ സുകുമാരന്‍ സാറിനെ ക്കണ്ട് അവന്‍ നാടകത്തിന്റെ പേര് പറഞ്ഞു - വരും വരാതിരിക്കില്ല. സുകുമാരന്‍ സര്‍ ആണെങ്കിലോ ഓരോ പരിപാടി കഴിയുമ്പോഴും വിളിച്ചു പറയും; "ഇതാ അല്‍പ സമയത്തിനകം ഒന്‍പതാം ക്ലാസ്സുകാര്‍ അവതരിപ്പിക്കുന്ന ചെറു നാടകം - വരും വരാതിരിക്കില്ല". 

അങ്ങിനെ ബെല്‍ അടിച്ചു ഞങ്ങളുടെ പരിപാടിയായി. നാടകത്തിനു മുന്‍പായി ബാലചന്ദ്രന്‍ ഒരു കടലാസ് സുകുമാരന്‍ സാറിനെ ഏല്‍പ്പിച്ചു. കൃത്യം അഞ്ചു മിനിട്ടിനു ശേഷം സര്‍ ഇതൊന്നു മൈക്കിലൂടെ പറഞ്ഞാല്‍ മതി. ശരിയെന്നു അദ്ദേഹം പറഞ്ഞു.

അങ്ങിനെ കര്‍ട്ടന്‍ പൊങ്ങി. ഒരു ബെഞ്ചില്‍ ബാലചന്ദ്രന്‍ ദൂരേക്ക്‌ നോക്കി ഇരിക്കുകയാണ്. എന്‍റെ റോള്‍ എത്തി, ഞാന്‍ ഒരു മുണ്ടെല്ലാം   ഉടുത് കടന്നു ചെന്നു - അവന്‍ പഠിപ്പിച്ചത് പോലെ ചോദിച്ചു, "ഇതുവരെയും വന്നില്ലേ?" . അവന്‍ പറഞ്ഞു, "ഇല്ല"

അടുത്തത് രാജേഷ്‌ ആയിരുന്നു; പാന്‍റ്സ് ഇട്ടു വന്നുകൊണ്ട്‌  അവനും ഞാന്‍ ചോദിച്ചത് പോലെ തന്നെ ചോദിച്ചു, ഉത്തരവും അത് തന്നെ.
മൂന്നാമത്തേത് ബെന്ന് ആയിരുന്നു, അവനും അത് പോലെ തന്നെ ചോദിച്ചു അതെ ഉത്തരവും കിട്ടി.

അപ്പോഴേക്കും നാലു മിനിറ്റ് കഴിഞ്ഞു, ബാലചന്ദ്രന്‍ വാച്ചില്‍ നോക്കി എഴുന്നേറ്റു പറഞ്ഞു; "അവന്‍ വരും വരാതിരിക്കില്ല"

അപ്പോഴേക്കും സുകുമാരന്‍ സാറിന്‍റെ അന്നൌന്‍സ് മെന്റും  - "മകനെ നോക്കിയിരിക്കുന്ന ആ അച്ഛന്‍റെ പ്രതീക്ഷകള്‍ സഫലമാകട്ടെ - അവന്‍ വരും വരാതിരിക്കില്ല - നാടകം ഇവിടെ സമാപിക്കുന്നു"

പിന്നെ ഉയര്‍ന്ന കൂവലുകള്‍ ഉച്ചാസ്ഥിയില്‍ ആകുന്നതിനു മുന്‍പ് സുകുമാരന്‍ സര്‍ കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞിരിന്നു.

NB: മുന്‍പ് ഞാന്‍ എഴുതി ബ്ലോഗിലെ (ഒരു ടാബ്ലോയുടെ ഓര്‍മ്മക്കുറിപ്പ്‌)  നായകനും ബാലചന്ദ്രന്‍ തന്നെ.





PS: ചന്ദ്രമേനോന്‍ സാറും കുടുംബവും ചെറായില്‍ നിന്നും മാളക്കടുത്തുള്ള കുഴൂര്‍ എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു.  ബാലചന്ദ്രന്‍ വിവാഹിതനായി മാളയില്‍ ഒരു ഓഫീസ് സ്റെഷനരി കട നടത്തുകയായിരുന്നു. ഒരിക്കല്‍ കട പൂട്ടിയ ശേഷം വീട്ടിലേക്കു പോകവേ, പുരയിടത്തില്‍ എവിടെ നിന്നോ പാമ്പു കടി ഏറ്റു മരിക്കുകയായിരുന്നു. ഇതെഴുതുമ്പോഴും രണ്ട് മക്കളും അകലത്തില്‍ നഷ്ടപ്പെട്ട ആ അച്ഛന്‍റെ - ചന്ദ്രമേനോന്‍ സാറിന്‍റെ - മുഖം ആയിരുന്നു എന്‍റെ മനസ്സില്‍. 


.

Friday, September 10, 2010

അങ്ങിനെ ആന്റപ്പന്‍ ചേട്ടനും മെത്രാനായി

ഇത് നടന്നത് 1987 നും 1993 നും ഇടക്കാണ്‌. കാരണം ഞാന്‍ അന്നു പഠിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു. പള്ളിപ്പുറത്തെ തിരുന്നാളുകള്‍ക്കും മറ്റു പ്രധാന  പരിപടികള്‍ക്കുമെല്ലാം വിളിച്ചിരുന്നത് അന്നു  പുതുതായി രൂപമെടുത്ത കോട്ടപ്പുറം രൂപതാ മെത്രാന്‍, ഇപ്പോഴത്തെ വരാപ്പുഴ മെത്രാപ്പോലിത്ത ഫ്രാന്‍സിസ് കല്ലറക്കല്‍ തിരുമെനിയെയായിരുന്നു ‌. അന്നു അദ്ദേഹം ഉപയോഗിച്ചിരുന്ന കാര്‍ പ്രിമിയര്‍ കമ്പനിയുടെ പദ്മിനി 118 NE എന്ന മോഡല്‍ ആയിരുന്നു. അദ്ദേഹത്തിന് മാത്രമേ ആ മോഡല്‍ കാര്‍ അന്നു ഉണ്ടായിരുന്നുള്ളൂ.

മെത്രാന്‍ വരികയാണെങ്കില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സെന്‍റ് മേരീസ് സ്കൂളിന്റെ മുന്‍പിലുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്നും ബാന്‍ഡ് മേളങ്ങളും താലമേന്തിയ കുട്ടികളെയും നിരത്തി നിര്‍ത്തുമായിരുന്നു. പടക്കം മിക്കവാറും എന്‍റെ വീടിനടുത്തുള്ള ജനത ബസ്‌ സ്റ്റോപ്പില്‍ ഉണ്ടായിരുന്ന നാരായണന്‍ ചേട്ടന്‍റെ കടയില്‍ നിന്നും ആയിരുക്കും, പൊട്ടിക്കുവാന്‍ ആളെയും അദ്ദേഹം ഏര്‍പ്പാട് ചെയ്തു തരും. രണ്ട് മാല പടക്കങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന് മെത്രാന്‍  വരുമ്പോള്‍ പൊട്ടിക്കാന്‍, പിന്നെ ഒന്ന് മാല ഇട്ടു സ്വീകരിക്കുമ്പോള്‍ പൊട്ടിക്കാനും.  സെന്‍റ് മേരീസ് സ്കൂളിന്റെ ഗ്രൗണ്ടില്‍ ആണ് പടക്കം പൊട്ടിച്ചിരുന്നത്.  ബസ്‌ സ്റ്റോപ്പിനും സെന്‍റ് മേരീസ് സ്കൂളിന്റെ ഗ്രൗണ്ടിനും ഇടയില്‍ മതില്‍ ഉള്ളതിനാല്‍, ബസ്‌ സ്റ്റോപ്പിലെ  കടയുടെ വരാന്തയില്‍ നിന്നും പടക്കം പൊട്ടിക്കാന്‍ ആരെങ്കിലും ആംഗ്യം  കാണിക്കും അത് കണ്ടാണ്‌ അവിടെ നില്‍ക്കുന്നയാള്‍ പടക്കത്തിന് തീ കൊടുക്കുന്നത്. 


ഒരു ദിവസം ഏതോ പെരുന്നാളിന് ആണെന്ന് തോന്നുന്നു, മെത്രാനെ സ്വീകരിക്കാന്‍ എല്ലാവരും റെഡി ആയി നില്‍ക്കുകയാണ്. തെക്ക് വടക്ക് ദിശയില്‍ കിടക്കുന്ന വൈപ്പിന്‍ മുനമ്പം റോഡില്‍ എല്ലാവരും തെക്കോട്ട്‌ നോക്കി നില്‍ക്കുകയാണ്. (അന്നു മാല്യങ്കര പാലം ഇല്ലാത്തത് കൊണ്ട് ചെറായി ഭാഗത്ത്‌ നിന്നുമാണ് മെത്രാന്റെ കാര്‍ വരുന്നത്) എല്ലാവരും ആകാംക്ഷയോടെ മെത്രാനെ കാത്തു നില്‍ക്കുന്നു, മെത്രാന്‍ ആണെങ്കിലോ കൃത്യ സമയത്ത് എത്തുന്ന വ്യക്തിയും. അഞ്ചു മണിക്കാണ് സ്വീകരണമെങ്കില്‍ നാലേ അന്പതിയോന്പതിനു എത്തിയിരിക്കും. അത്രയ്ക്ക് കൃത്യമായ ഡ്രൈവിംഗ് ആയിരുന്നു മെത്രാന്റെ ഡ്രൈവര്‍ ജോയി ചേട്ടന്.

അങ്ങിനെ നില്‍ക്കുമ്പോള്‍ അതാ താനിപ്പിള്ളി  സേവിചേട്ടന്റെ വീടിന്‍റെ മുന്‍ വശത്തുള്ള  പാലം കയറി ഒരു പ്രീമിയര്‍ പദ്മിനി 118 NE വരുന്നു. ഇത് കണ്ടതും സിഗ്നല്‍ കാണിക്കാന്‍ റെഡി ആയി നിന്ന തോമസ്‌ ചേട്ടന്‍ പടക്കക്കാരനെ കൈ കാണിച്ചു. അയാള്‍ ഒരു മാല പടക്കത്തിന് തീ കൊടുത്തു. പക്ഷെ കാര്‍ സ്വീകരണ സ്ഥലത്ത് നിന്നില്ല, പകരം കുറച്ചു നീക്കി നിര്‍ത്തി. എല്ലാവരും ഏറ്റവും ആകാംക്ഷയോടെ കാറിലേക്ക് നോക്കി. ഞാനും. കാറില്‍ നിന്നും അതാ ആന്റപ്പ ചേട്ടന്‍ ഇറങ്ങി വരുന്നു,  അദ്ദേഹം അന്നു രാവിലെ വാങ്ങിയ കാര്‍ ആയിരുന്നു അത്. ഇപ്പോഴത്തെ ഇന്‍റെല്‍ കമ്പനിയുടെ പരസ്യത്തില്‍ പറയുന്നത് പോലെ - തകര്‍പ്പന്‍, ശരിക്കും ജീവനുള്ളത് പോലെ - അത് പോലെ മെത്രാന്റെ കാറ് പോലെ തന്നെ യായിരുന്നു അത്.

ഇത് കണ്ടതും എന്‍റെ കൂടെ ഉണ്ടായിരുന്ന റൂബന്‍ (കുറച്ചു കാലം സൌദിയില്‍
ആയിരുന്നു, ഇപ്പോള്‍ നാട്ടിലുണ്ട്) -

"ഹോ അങ്ങിനെ നമ്മുടെ ആന്റപ്പ ചേട്ടനും മെത്രാനായി"

ഇതിലും പ്രധാന ആളുകളുടെ പേര് ഞാന്‍ മാറ്റി എഴുതിയിരിക്കുകയാണ്. ഇന്നലെ പാഞ്ചിയാശാന്റെ - നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ പാഞ്ചിയാശാന്‍ എന്ന ബ്ലോഗിലെ നായകന്‍ -  വക ഭീഷണി ഉണ്ടായിരുന്നു - നാട്ടിലേക്കു  എന്നാണ് വരുന്നത്? ഒന്ന് കാണണം എന്നും പറഞ്ഞു. ഏതായാലും ആറു മാസം കഴിയുമ്പോഴേക്കും അദ്ദേഹം ഇതെല്ലം മറക്കുമെന്ന് കരുതുന്നു. പക്ഷെ മറ്റുള്ളവര്‍ ബാക്കിയുണ്ടല്ലോ.. :-( 




.

Saturday, August 14, 2010

ചില പേരുകളുടെ ഉത്ഭവം

ഇത് ഏകദേശം അഞ്ചോ എട്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതാണ്. ഒരിക്കല്‍ ഒരു ശനിയാഴ്ച തൃശൂര്‍ ജില്ലയിലെ ഒരു  ഇടവകയില്‍ (പേര് ഞാന്‍ പറയുന്നില്ല) ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവനാകട്ടെ അവിടുത്തെ മതബോധന അധ്യാപകനും ആയിരുന്നു. അവര്‍ സീറോ മലബാര്‍ റീത്തില്‍ പെട്ടവര്‍ ആയിരുന്നു. ഞായറാഴ്ച പള്ളിയില്‍ ഞാന്‍ അവന്‍റെ കൂടെയാണ് പോയത്. കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ അവന്‍ മതബോധന ക്ലാസ്സില്‍ പോയി. ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുട്ടി വന്നു എന്നെ അവന്‍ വിളിക്കുന്നു എന്ന് പറഞ്ഞു. ഞാന്‍ അവിടേക്ക് ചെന്നപ്പോള്‍ അവന്‍ പറഞ്ഞു അവന്‍റെ നാലാം ക്ലാസ്സിലെ ഒരു അദ്ധ്യാപിക വന്നിട്ടില്ല അതിനാല്‍ അത്യാവശ്യമായി ഞാന്‍ ആ ക്ലാസ്സില്‍ കയറണമെന്ന് പറഞ്ഞു. ഞാന്‍ ഒഴിഞ്ഞു മാറുവാന്‍ നോക്കി, " എടാ ഞാന്‍ ലത്തിന്‍ റീത്തില്‍ പ്പെട്ടതാണ്"; ഉടനെ അവന്‍ പറഞ്ഞു "അതൊന്നും കുഴപ്പമില്ല; നമ്മള്‍ പി. ഓ. സി. പുറത്തിറക്കുന്ന പാഠപ്പുസ്തകമല്ലേ  പഠിപ്പിക്കുന്നത്‌". അങ്ങിനെ അവന്‍റെ നിര്‍ബന്ധം നിമിത്തം ഞാന്‍ ആ ക്ലാസ്സില്‍ കയറി.


തിരിച്ചു പോരുമ്പോള്‍ കുട്ടികളുടെ പേര് ആയിരുന്നു എന്‍റെ മനസ്സ് നിറയെ. മിക്കവാറും ഒരേ പോലത്തെ പേരുകള്‍. ഞാന്‍ അവനോടു എന്‍റെ സംശയം ചോദിച്ചു, "എന്താടാ മിക്കവാറും കുട്ടികളുടെ പേരുകള്‍ ഒരേ പോലെ തന്നെയാണല്ലോ. ഈ ഇടവകയിലെ എല്ലാവരും സ്വന്തക്കാര്‍ തന്നെയാണോ?". "എന്താ കാര്യം?" അവന്‍ തിരക്കി. ഞാന്‍ തുടര്‍ന്നു, "ഒരു കുട്ടി ആന്ജോ, ഒരു കുട്ടി മേജോ, ഒരുത്തന്‍ ലിജോ, വേറൊരുത്തന്‍ സിജോ എല്ലാ പേരുകളും ഒരേ പോലെ തന്നെ. എന്താണത്?"


ഒരു ചിരിയോടെ അവന്‍ പറഞ്ഞു, "അത് വേറൊന്നുമല്ല, ഇവിടങ്ങളില്‍ കൂടുതല് ആള്‍ക്കാരും കുട്ടിയുടെ പേര് ഇടുന്നത് അമ്മയുടെയും അപ്പന്റെയും പേരുകള്‍ ചേര്‍ത്തിട്ടാണ്. അതാണിപ്പോള്‍ ഒരു ഫാഷന്‍ ഇവിടെ. ആനി, ജോസഫ്‌ അല്ലെങ്കില്‍ ജോണ്‍ അതില്‍ നിന്നും ആന്ജോ, മേരി, ജോസഫ്‌ അതില്‍ നിന്നും മേജോ, ലില്ലി ,ജോസഫ്‌ അതില്‍ നിന്നും ലിജോ, സിസിലി ജോണ്‍ അതില്‍ നിന്നും സിജോ ഇങ്ങിനെയാണ്"


ഞാന്‍ മനസ്സില്‍ പറഞ്ഞു; "ഓ ഭാഗ്യം, കുട്ടികള്‍ ആരുടേയും അമ്മ മാര്‍ഗ്രെട്ടും അപ്പന്‍ ക്രിസ്ടഫരും ആകതിരുന്നത് അല്ലെങ്കില്‍ ആ കുട്ടിക്ക്  മാക്രി എന്ന് പേര് വന്നേനെ".






.

Friday, July 30, 2010

ഫാ. റാഫേല്‍ ഒളാട്ടുപുറം - അറിയപ്പെടാത്ത ഒരു മുഖം.

ഫാ റാഫേല്‍ ഒളാട്ടുപുറം 
പള്ളിപ്പുറത്തിനു ഒരു നഷ്ടം കൂടി - അഭിവന്ദ്യ മോണ്‍സിഞ്ഞോര്‍  റാഫേല്‍ ഒളാട്ടുപുറം. കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനും രൂപതയുടെ പ്രഥമ ചാന്‍സലറുമായിരുന്നു മോണ്‍. റാഫേല്‍ ഒളാട്ടുപുറം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത് വയസ്സായിരുന്നു.


ദീര്‍ഘകാലം കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് പ്രിന്‍സിപ്പലായും മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം സെന്‍റ്  ആല്‍ബര്‍ട്‌സ് കോളേജില്‍ 17 വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായും പിന്നീട് മാനേജരായും പ്രവര്‍ത്തിച്ചു.

മുനമ്പം പള്ളിപ്പുറത്ത് ഒളാട്ടുപുറം മാത്യു - അന്നമ്മ ദമ്പതിമാരുടെ മകന്‍ ആയിട്ടാണ് ജനിച്ചത്‌. ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളില്‍ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തീകരിച്ച് 1960ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1987ല്‍ കോട്ടപ്പുറം രൂപത രൂപവത്കൃതമായതോടെ പ്രഥമ ചാന്‍സലറാകുകയും തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, എറിയാട് ഫാത്തിമ മാതാ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കോട്ടപ്പുറം രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തു.

മുകളില്‍ എഴുതിയിരിക്കുന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. ഇനി അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍:

കോട്ടപ്പുറം രൂപതയുടെ  കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍ ആയി നിയമിക്കപ്പെട്ടത് ഫാ. റാഫേല്‍ ഒളാട്ടുപുറം ആയിരുന്നു. പക്ഷെ ഉദ്യോഗ നിയമനങ്ങള്‍ക്ക് ലക്ഷങ്ങള്‍ കോഴ (സംഭാവന എന്ന ഓമനപ്പേരില്‍) വാങ്ങുവാന്‍ രൂപതയിലെ സമിതി തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു വൈദികന്‍ അദ്ദേഹം മാത്രമായിരുന്നു. മാത്രമല്ല ഭൂരിപക്ഷ തീരുമാനം മാനിച്ചു കോഴ 2 ലക്ഷം ആക്കി നിജപ്പെടുത്തിയപ്പോള്‍, മാനേജര്‍ സ്ഥാനം ഉപേക്ഷിച്ചു രൂപതാ മെത്രാനില്‍ നിന്നും ഒരു കൊച്ചു ഇടവകയുടെ വികാരി ആയി ഒതുങ്ങിക്കൂടുവാന്‍ അദ്ദേഹം തീരുമാനിച്ചു.  ഒരു ഒറ്റപ്പെടല്‍. അങ്ങിനെ കൊടുങ്ങല്ലൂര്‍ മേഖലയിലെ, ഏകദേശം 50 ഓളം ക്രൈസ്തവ കുടുംബങ്ങളുള്ള എറിയാട് ഇടവക അദ്ദേഹം തെരഞ്ഞെടുത്തു.

ഭൂരിഭാഗവും ദിവസക്കൂലിക്ക് പണിക്കു പോകുന്നവര്‍. ചുറ്റും മുസ്ലിം ഹൈന്ദവ കുടുംബങ്ങള്‍. അദ്ദേഹം അവിടെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിഷയത്തിനു ടുഷെന്‍ കൊടുത്തു. ക്രിസ്തവരെന്നോ, ഹിന്ദുവെന്നോ, മുസ്ലിമെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹം കാണിച്ചില്ല. ഗണിത ശാസ്ത്രത്തില്‍  നല്ല പരിചയം ഉള്ളത് കൊണ്ട് അതും നല്‍കി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക്‌ മനസ്സിലായി അച്ചന്‍റെ ട്യുഷേന്റെ ഗുണം. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്ക് കുട്ടികള്‍ക്ക് ലഭിക്കുന്നത് കണ്ടപ്പോള്‍ അവര്‍ അദ്ദേഹത്തോട് മറ്റു വിഷയങ്ങളിലും ട്യുഷേന്‍ നല്‍കുവാന്‍ അഭ്യര്‍ഥിച്ചു.  ഇതിനായി അദ്ദേഹം നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു.  ഓരോ കുടുംബങ്ങളില്‍ നിന്നും മാസത്തില്‍ ഒരു ചെറിയ തുക പിരിച്ചെടുത്തു, കൂടുതല്‍ ചെറുപ്പക്കാരെ ട്യുഷേന്‍ എടുക്കുവാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠനം അപ്പോഴും സൗജന്യമായിരുന്നു.  മക്കളെല്ലാം നല്ല മാര്‍ക്കോടെ വിജയിക്കുന്നത് കണ്ടപ്പോള്‍ കൂടുതല്‍ ആളുകള്‍ സഹകരണവുമായി വന്നു സഹായിച്ചപ്പോള്‍ അദ്ദേഹം ഒരു ഫണ്ട്‌ രൂപികരിച്ചു അത് ഇടവകയുടെ പേരില്‍ ഇട്ടു, അതില്‍ നിന്നും ക്ലാസ് എടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ വീക്ഷണം ഇങ്ങിനെയായിരുന്നു - വിദ്യാഭ്യാസം നല്‍കി നല്ലൊരു സമൂഹത്തെ ശക്തിപ്പെടുത്തി വാര്‍ത്തെടുക്കുക.

അങ്ങിനെ ഇരിക്കുമ്പോള്‍ രൂപതയിലെ അച്ചന്മാരുടെ സ്ഥലം മാറ്റം - അദ്ദേഹം കോട്ടപ്പുറം കത്തീഡ്രല് വികാരി ആയി നിയമിക്കപ്പെട്ടു. അവിടെയും അദ്ദേഹം തുടങ്ങിവെച്ചു, എറിയാട് ഇടവകയില്‍ ചെയ്ത കാര്യം തന്നെ. ഇതിനു ശേഷം വീണ്ടും അദ്ദേഹം എറിയാട് ഇടവകയില്‍ സേവനം അനുഷ്ടിച്ചു. അതിനു ശേഷം ശാരിരിക അസ്വസ്ഥകള്‍ കാരണം സ്വയം വിരമിച്ചു, വടക്കന്‍ പറവൂര്‍ ഉള്ള കോട്ടപ്പുറം രൂപതയുടെ ജുബിലീ ഹോമില്‍ (വയസ്സായ വൈദീകരുടെ വിശ്രമ കേന്ദ്രം) താമസമാക്കി. അവിടെയും അദ്ദേഹം ട്യുഷേന്‍ തുടങ്ങി. വെറും ഇംഗ്ലീഷ് മാത്രം. അതാകട്ടെ കൊച്ചു കുട്ടികള്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെ ഉണ്ടായിരുന്നു.

ഞാനും എന്‍റെ സുഹൃത്ത്‌ സെബാസ്റ്റ്യനും (സെബാസ്റ്റ്യന്‍ ഇടത്തില്‍) കൂടി 1997 ഇല്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നപ്പോള്‍ അദ്ദേഹം എറിയടിനെക്കുറിച്ച് വാചാലനായി. "നിങ്ങള്‍ നോക്കിക്കൊള്ളു, ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം എറിയാട് നിന്നും അത്ഭുതങ്ങള്‍ കാണുവാന്‍ കഴിയും". അത് ശരിയും ആയിരുന്നു - അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന വിജയ ശതമാനവും ഉയര്‍ന്ന മാര്‍ക്കും നേടിയത് എറിയാട് പ്രദേശത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്‌. ഇപ്പോഴും കൊടുങ്ങല്ലൂര്‍ മേഖലയിലെ വിജയങ്ങളില്‍ എറിയാട് നിന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയെ എങ്കിലും നമുക്ക് കാണുവാന്‍ കഴിയും. ഇത് അദ്ദേഹം നല്‍കിയ ആ അടിത്തറയില്‍ നിന്നും രൂപപ്പെട്ടത് കൊണ്ട് മാത്രമാണ്.

പറവൂര്‍ ഉള്ള ഒരു മിക്ക ആളുകളും  അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് കോഴ്സില്‍ പങ്കെടുതിട്ടുള്ളവര്‍ ആണ്.   കൊച്ചു കുട്ടികളെ പ്രതേകിച്ചു 3 വയസ്സിനും 5 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്ക് അദ്ദേഹം തന്‍റെ ഇംഗ്ലീഷ് കോഴ്സ് കൊടുത്തിരുന്നു, ആ കുട്ടികള്‍ ആകട്ടെ ഇപ്പോള്‍ രാജഗിരി പോലുള്ള സ്കൂളുകളില്‍ ആണ് പഠിക്കുന്നത്. ഒരു ബാച്ചില്‍ ആകെ 10 മുതല്‍ 12 വരെയുള്ള അംഗങ്ങളെ മാത്രമേ പങ്കെടുപ്പിചിരുന്നുളൂ. അതും പ്രായം അനുസരിച്ച്. അതിനു അദ്ദേഹത്തിന് കാരണവും ഉണ്ടായിരുന്നു; "കൂടുതല്‍ പ്രായമുള്ളവര്‍ പ്രായം കുറഞ്ഞവരുടെ കൂടെയിരുന്നാല്‍ ഒരു തരം ചമ്മല്‍ ഉണ്ടാകും, അത് ഇല്ലാതെ വേണം പഠിക്കാന്‍".

വേറൊന്നു, അദ്ദേഹത്തിന്‍റെ സേവനം തികച്ചും സൗജന്യമായിരുന്നു എന്നതാണ്. ആരില്‍ നിന്നും ഫീസോ പാരിതോഷികങ്ങളോ  അദ്ദേഹം സ്വീകരിച്ചിരുന്നില്ല. "എനിക്ക് ആകെ ആവശ്യം മൂന്നു നേരത്തെ ഭക്ഷണമാണ്, അതിവിടെ നിന്നും ലഭിക്കുന്നുണ്ട്, മാത്രമല്ല കോളേജില്‍ പഠിപ്പിച്ചിരുന്നതിനാല്‍ പെന്‍ഷന്‍ കിട്ടാറുണ്ട്. അത് കൊണ്ട് നിങ്ങള്‍ എനിക്ക് ഒന്നും തരേണ്ട ആവശ്യമില്ല"

പണക്കാരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വേര്‍തിരിവ് അദ്ദേഹം ഒരു കുട്ടിയിലും കാണിച്ചിരുന്നില്ല; എല്ലാവരും പഠിക്കുന്ന സമയത്ത് തന്‍റെ സ്വന്തം വിദ്യാര്‍ഥി. "എന്നെ എപ്പോഴെങ്കിലും ഓര്‍ത്താല്‍ അത് തന്നെ വലിയ കാര്യം" - ഇതായിരുന്നു അദ്ദേഹം.


അദ്ദേഹത്തിന്‍റെ സ്പോക്കെന്‍ ഇംഗ്ലീഷ് ക്ലാസ് പുസ്തകങ്ങളുടെയോ പേനയുടെയോ അകമ്പടിയോടെ ആയിരുന്നില്ല, വെറും പറഞ്ഞും കേട്ടും മലയാളത്തില്‍ തുടങ്ങി ടെന്സുകളും വേര്‍ബുകളും കോര്‍ത്തിണക്കിയ ഒരു മാല പോലെ,  പ്രത്യേക കോഴ്സ് തന്നെയായിരുന്നു അത്. അതിന്‍റെ ഗുണം അറിഞ്ഞ 85% പേരും ഇന്ന് ജീവിത മേഖലകളില്‍ വിജയം കൊയ്യുന്നു. പ്രസിദ്ധി ആഗ്രഹിക്കാത്ത അദ്ദേഹം പക്ഷെ തന്‍റെ "വിദ്യാര്‍ത്ഥികളില്‍" ക്കൂടെ പ്രസിദ്ധനായിതീര്‍ന്നു.



Saturday, July 17, 2010

സെമിത്തേരിയും ഒരു മരണവും

ചരിത്രം ഉറങ്ങുന്ന പള്ളിപുറം പള്ളിയിലെ സെമിത്തേരി ഒരു കാലത്ത് മേല്ക്കൂരയോടു കൂടിയതായിരുന്നു. കാരണം അത് പതിനേഴാം നൂറ്റാണ്ടില്‍ കത്തോലിക്കാ വിരോധികളായ ഡച്ചുകാരാല്‍ നിര്‍മ്മിക്കപ്പെട്ട കുരിശു പള്ളിയായിരുന്നു. നല്ലൊരു ഉണ്ണി യേശുവിന്‍റെ ഒറ്റ ത്തടിയില്‍ കൊത്തുപണി ചെയ്ത  രൂപം ഏതോ ദ്രോഹികള്‍ അടിച്ചുമാറ്റി പകരം അത് പോലെ മണ്ണിന്റെ ഒന്ന് വെച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണു ഇത് മനസ്സിലാക്കിയത്‌. (അന്നു ഈ സെമിത്തേരി പള്ളിക്ക് അടച്ചുറപ്പുള്ള വാതിലുകള്‍ ഉണ്ടായിരുന്നില്ല).   ബഹുമാനപ്പെട്ട പാടശ്ശേരി അച്ചന്‍റെ കാലത്ത് ഇതില്‍ കുറെ മാറ്റങ്ങള്‍ വരുത്തി. നല്ല വാതിലുകള്‍ വെയ്ക്കുകയും അതിന്‍റെ മേല്‍ക്കൂര പൊളിച്ചു കളയുകയും അതിനുള്ളില്‍ ഒരേ പോലുള്ള കോണ്‍ക്രീറ്റ് കല്ലറകള്‍ തീര്‍ക്കുകയും ചെയ്തു. പഴയ ശവക്കുഴികള്‍ പൊളിച്ചു കളയുവാനും, പുതിയ മണ്ണ് നിറച്ചു, പുതിയ കല്ലറകള്‍ തീര്‍ക്കുവാനും കുറെ നാളുകള്‍ എടുത്തു. 

അവസാനം കല്ലറകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആശിര്‍വാദ ത്തിനു മുന്‍പായി വികരിയച്ചനും കുറെ ആളുകളും കൂടി സെമിത്തേരി സന്ദര്‍ശിച്ചു. പുതിയ കല്ലറകള്‍ എല്ലാം തന്നെ പെയിന്റ് അടിച്ചു വളരെ ഭംഗിയാക്കി ഇട്ടിരിക്കുകയായിരുന്നു. ഇത് കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന ...... പറഞ്ഞു, "എത്ര ഭംഗിയുള്ള കല്ലറകള്‍. ഏതു കാലമാടനെ ആണാവോ ആദ്യം ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്?".

വികാരിയച്ചന്‍ പിന്നീടൊരിക്കല്‍ പറഞ്ഞത് ഇപ്രകാരമാണ്, "ആ വ്യക്തിയെ തന്നെ ആയിരുന്നു പുതിയ കല്ലറകളില്‍ ആദ്യത്തേതില്‍ അടക്കം ചെയ്തത്."

  
.

Friday, July 16, 2010

വിവാഹവും ശുദ്ധീകരണ സ്ഥലവും




ഇതും പണ്ട് നടന്ന ഒരു സംഭവമാണ്. ഏതാണ്ട് 1930-40 കാലഘട്ടത്തില്‍. അതായത് വരാപ്പുഴ മെത്രാന്‍ ആയി വന്ദ്യ ഏന്‍ജല്‍ മേരി തിരുമേനി ഇരിക്കുന്ന കാലം. ഇന്നത്തെ പോലെ യാത്ര സൌകര്യങ്ങള്‍ ഒന്നും ഇല്ല. കൂടുതലും ജല മാര്‍ഗ്ഗങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. സ്പെയിന്‍കാരനായ അദ്ദേഹം മലയാളം കുറച്ചു സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രധാന പരിപാടി ഇടവകകള്‍ സന്ദര്‍ശിക്കുകയായിരുന്നു. രൂപതയിലെ ഒട്ടു മിക്ക ഇടവകകളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശിക്കുക എന്ന് പറഞ്ഞാല്‍ വെറുതെ ഒരു സന്ദര്‍ശനമല്ല - ഒന്ന് രണ്ട് ദിവസം അവിടെ താമസിക്കുകയും എല്ലാ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുമായിരുന്നു. അതില്‍ ഒരു ദിവസം ഇടവകയിലെ എല്ലാ ജനങ്ങള്‍ക്കും  കൂടി വിശ്വാസ സംബന്ധമായ ചോദ്യോത്തരി നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമായും അഞ്ചു ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചിരുന്നു. അതില്‍ സ്ഥിരമായി ചോദിച്ചിരുന്ന ഒരു ചോദ്യം ഇതായിരുന്നു - എന്താണ് ശുദ്ധീകരണ സ്ഥലം?   എല്ലാവരും ശരിയുത്തരം പറഞ്ഞാല്‍ അവിടത്തെ വികരിയച്ചനും പ്രത്യേക സമ്മാനം അദ്ദേഹം നല്‍കുമായിരുന്നു. അതിനാല്‍ തന്നെ ഓരോ ഇടവകയിലെയും വികരിയച്ചന്മാര്‍ തങ്ങളുടെ ഇടവകക്കരെക്കൊണ്ട്  മുഴുവന്‍ ചോദ്യത്തിനും ഉത്തരം പറയുവാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു.

ഒരു ദിവസം പള്ളിപ്പുറം ഇടവകയിലേക്ക് അദ്ദേഹം സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു.   ഇത് കേട്ടയുടനെ വികരിയച്ചനുണ്ടായ വികാരം മനസ്സിലാക്കാമല്ലോ. അദ്ദേഹം ഉടനെ കൈക്കാരന്മാരെയും ഇടവകയിലെ മതബോധന അധ്യാപകരെയും പ്രധാന ആളുകളെയും വിളിച്ചു കൂട്ടി ഒരു സമിതി ഉണ്ടാക്കി. മെത്രാന്റെ  ചോദ്യങ്ങള്‍ക്ക് എല്ലാ ഇടവകക്കാരെക്കൊണ്ടും  ശരിയുത്തരം പറയിപ്പിക്കണം  എന്ന് പറഞ്ഞു. എല്ലാവരും അതിനായി പ്രയത്നിക്കാന്‍ തീരുമാനിച്ചു. 

അങ്ങിനെ മെത്രാന്‍ തിരുമേനി സ്ഥിരമായി ചോദിക്കുന്ന അഞ്ചു ചോദ്യങ്ങള്‍ അദ്ദേഹം മുന്‍പ് സന്ദര്‍ശിച്ച ഇടവകകളില്‍ നിന്നും ഇടവക സമിതി കണ്ടെത്തുകയും അതെല്ലാം ഇടവകയിലെ എല്ലാവരെയും കാണാപാഠം പഠിപ്പിക്കുകയും ചെയ്തു. 

അങ്ങിനെ ആ ദിവസം വന്നു ചേര്‍ന്നു. മെത്രാന്‍ അന്നത്തെ ഏറ്റവും നല്ല യാത്രാ ബോട്ട് ആയ പടമാടന്‍ ബോട്ടില്‍ പള്ളിയില്‍ എത്തി ചേര്‍ന്നു. വന്‍ വാദ്യഘോഷങ്ങളോടെ ഇടവകക്കാര്‍ അദ്ദേഹത്തെ വരവേറ്റു. ആദ്യ ദിവസം കുര്‍ബ്ബാനയും മറ്റുമായി തീര്‍ന്നു. പിറ്റേ ദിവസം ഇടവകക്കരുമായി സംസാരിക്കുന്ന ദിവസം - നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അവസാനം  ചോദ്യോത്തരി തുടങ്ങി. അങ്ങിനെ നാലു ചോദ്യങ്ങള്‍ ചോദിച്ചു തീര്‍ന്നു. അവസാനത്തെ ചോദ്യം - മെത്രാന്റെ സ്ഥിരം ചോദ്യം - ശുദ്ധീകരണ സ്ഥലം - അതിനായി എല്ലാവരും റെഡി ആയി. മെത്രാന്‍ നാലാം ക്ലാസ്സുകാരന്‍ വര്‍ഗീസിനെ ചൂണ്ടി. വര്‍ഗീസിനോട്‌ അടുത്തിരുന്നവര്‍ എല്ലാവരും മന്ത്രിച്ചു - എടാ ശുദ്ധീകരണ സ്ഥലം എന്താണെന്നു ഓര്‍ത്തു നോക്ക്. വര്‍ഗീസ്‌ എഴുന്നേറ്റു നിന്നു.

പക്ഷെ പതിവിനു വിപരീതമായി മെത്രാന്‍ വേറൊരു ചോദ്യമാണ് വര്‍ഗീസിനോട്‌ ചോദിച്ചത് - വിവാഹം എന്നാല്‍ എന്ത്? 

പക്ഷെ ടെന്‍ഷന്‍ കൊണ്ടോ  അതോ കാണാ പാഠം പഠിച്ചത് കൊണ്ടോ, വര്‍ഗീസ്‌ ഉച്ചത്തില്‍  വിളിച്ചു പറഞ്ഞു;

സ്വര്‍ഗത്തില്‍ പോകുന്നതിനു മുന്‍പ്, കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്തു പോയ പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്യുന്ന സ്ഥലം.

 എല്ലാവരും അന്തം വിട്ടു ഇരുന്നു പോയി.

 . 

കര്‍ത്താവടിച്ച ജോസഫ്‌

നാട്ടില്‍ ഇഷ്ടം പോലെ കഥകള്‍ ഉണ്ട്. അതിലൊന്നിതാ. വടക്കന്‍ പറവൂര്‍ കോട്ടക്കാവ് പള്ളിയില്‍ (വിശുദ്ധ തോമസ്‌ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന്) വലിയ നോമ്പ് കാലഘട്ടത്തില്‍ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴിക്ക് പകരം പാസ്ക് കാണിക്കുക പതിവായിരുന്നു. (പാസ്ക് എന്ന് പറഞ്ഞാല്‍ ക്രിസ്തുവിന്റെ പീഡാസഹനം കുറച്ചു പ്രതിമകളുടെയും മറ്റും സഹായത്താല്‍ ഭക്ത ജനങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കുക). പ്രതിമകള്‍ ചലിപ്പിക്കുവാന്‍ പാകത്തില്‍ ആണ് ഉണ്ടാക്കിയിരുന്നത് - കൈകളും കാലുകളും. ഈ പ്രതിമകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ ആകട്ടെ ചില പോടിക്കൈകളിലുടെ പീഡാസഹനം കുറച്ചു പൊലിപ്പിക്കുമായിരുന്നു. ഉദാഹരണത്തിന് കുരിശില്‍ തറക്കുന്ന സമയത്ത് ക്രിസ്തുവിന്റെ കൈകാലുകളും കണ്‍പീലികളും ചലിപ്പിക്കുക, രക്തം ചീറ്റിക്കുക മുതലായവ. ഒരു പ്രാവശ്യം ഇതുപോലെ കണ്‍ പീലികള്‍  ചലിക്കുന്നത് കണ്ടു ഒരാള്‍ മരണപ്പെട്ടു എന്നും പറയപ്പെടുന്നു. അതിനാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ ഭാഗങ്ങള്‍ മാത്രമേ കാണിക്കുന്നുളൂ.

ഇത് കൈകാര്യം ചെയ്തിരുന്നവരില്‍ ഒരാളായിരുന്നു ജോസഫ്‌ ചേട്ടന്‍.  മാത്രമല്ല കൈക്കാരന്‍ കൂടിയാണ്. അതിനാല്‍ തന്നെ അതിന്‍റെതായ ഗമ കൂടിയുണ്ട്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്ക് കൂടി ഇദ്ദേഹത്തെ പള്ളിയില്‍ ഭയമായിരുന്നു - ഏകദേശം ഒരു  പള്ളി പോലീസുകാരന്‍റെ മട്ടു. 

ഒരു ദിവസം, പാസ്കു കാണിക്കുന്നതിന് വേണ്ടി രൂപങ്ങള്‍ എല്ലാം പൊടി തട്ടി എടുക്കുകയായിരുന്നു ഇദ്ദേഹം. കുര്‍ബ്ബാനക്ക് കൂടുവാന്‍ വന്ന കുട്ടികള്‍ എല്ലാം ഇതെല്ലം കാണുവാന്‍ വേണ്ടി ചുറ്റും കൂടി. "എല്ലാവരും ഓടെടാ, നിങ്ങളൊക്കെ ഇത് പള്ളിയില്‍ കാണിക്കുമ്പോള്‍ കണ്ടാല്‍ മതി". കുറച്ചു കുട്ടികള്‍ ഓടി, ചില ധൈര്യവാന്മാര്‍ ഒളിച്ചും പാത്തും നോക്കികൊണ്ടിരുന്നു.

കര്‍ത്താവിന്‍റെ (ക്രിസ്തുവിന്‍റെ) ഒരു രൂപം എടുത്തു ഉയര്‍ത്തി നിര്‍ത്തിയതിനു ശേഷം ജോസഫ്‌ ചേട്ടന്‍ പൊടി തട്ടിക്കളയുവാന്‍ തുടങ്ങി.  വലതു കൈ നിവര്‍ത്തിയതിനു ശേഷം ഇടതുകൈ നിവര്‍ത്തുവാന്‍ തുടങ്ങി അദ്ദേഹം. പെട്ടെന്ന് വലതു കൈയുടെ സ്പ്രിംഗ് ആക്ഷന്‍ പ്രവര്‍ത്തിച്ചു (എന്തോ ബോള്‍ട്ട് വിട്ടുപോയതാണോ എന്നറിയില്ല)  കര്‍ത്താവിന്‍റെ വലതുകൈ അദ്ദേഹത്തിന്‍റെ കവിളില്‍ വന്നിടിച്ചു. ഇത് കണ്ടു നിന്ന കുട്ടികള്‍ ഉടനെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി  "അയ്യോ, ജോസഫ്‌  ചേട്ടനെ കര്‍ത്താവു അടിച്ചേ".  ഇത് കേട്ട ഭക്ത ജനങ്ങള്‍ എല്ലാം തന്നെ രൂപങ്ങള്‍ ഇരുന്ന മുറിയിലേക്ക് ഓടിച്ചെന്നു നോക്കിയപ്പോള്‍ കര്‍ത്താവിനെയും കെട്ടിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന ജോസഫ്‌ ചേട്ടനെയാണ് കാണുന്നത്. ഉടനെ കൂട്ടത്തില്‍ നിന്ന ഒരു രസികന്‍ പറഞ്ഞു,  "കര്‍ത്താവു അടിച്ചതിനാല്‍, അദ്ദേഹം കര്‍ത്താവിനോടു മാപ്പ് ചോദിക്കുകയാണ്".
അന്നു മുതല്‍ അദ്ദേഹത്തെ കര്‍ത്താവടിച്ച ജോസഫ്‌ എന്ന് വിളിച്ചു തുടങ്ങി - പിന്നെ അത് ലോപിച്ച് ലോപിച്ച് കര്‍ത്താവടി ജോസഫ്‌ എന്നായി മാറി. 



(NB: ജോസഫ്‌ ചേട്ടന്‍റെ പിന്‍ തലമുറക്കാര്‍ ആരെങ്കിലും ഇത് വായിച്ചു എന്നോട് ദ്വേഷ്യപ്പെടരുത്)

.

Thursday, May 20, 2010

ഹു ഈസ്‌ പേഷിയന്‍റ്?

ഇതിലും കഥാപാത്രം എന്‍റെ പഴയ ബ്ലോഗ്ഗുകളിലെ ശ്രീ എസ്  തന്നെ.

(പുതിയതായി വായിക്കുന്നവര്‍ എസ്സിന്‍റെ പഴയ ചരിത്രങ്ങള്‍ കൂടി വായിക്കനമെന്നപെക്ഷിക്കുന്നു.  പ്രെസ്ടീജും പിന്നെ ബിജോയ്സും , തോമസ്‌ ചേട്ടന്‍റെ അപ്പന്‍റെ ഫോട്ടോ)


ഏറണാകുളം ലിസ്സി ആശുപത്രിയില്‍ ഒരു രോഗിയെ കാണുവാന്‍ ശ്രീ എസും സില്‍ബന്തിയായ പോളും ചെന്നു. കാലം അഞ്ചെട്ടു വര്‍ഷം  പുറകിലാണ്. ഇപ്പോഴത്തെ പ്പോലെ പോക്കെറ്റില്‍ ഇടുന്ന മൊബൈല്‍ ഫോണ്‍ ഒന്നും ഇറങ്ങിയിട്ടില്ല. പോലീസ്കാരുടെ വയര്‍ലെസ്സ് സെറ്റ് പോലത്തെ മൊബൈല്‍ ആണ് അന്നുപയോഗിക്കുന്നത്. ഈ മൊബൈലും കയ്യില്‍ പിടിച്ചു ലിസ്സി ആശുപത്രിയുടെ ഓരോ നിലകളിലുടെ നടക്കുമ്പോഴും ആളുകള്‍ ഇദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. കാരണം അന്നത്തെക്കാലത്ത്‌ മൊബൈല്‍ വളരെ കുറവ് ആളുകളെ ഉപയോഗിച്ചിരുന്നുള്ളൂ. 

നടന്നു നടന്നു അവസാനം അവര്‍  കാശ്വലിട്ടിയുടെ   മുന്നിലെത്തി. അവിടെയാണെങ്കില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ കയറിചെന്നപ്പോള്‍ മുന്നിലുണ്ടായിരുന്ന  നേഴ്സ് ചോദിച്ചു; ഹു ഈസ്‌ പേഷിയന്‍റ്?

ഉടനെ എസ്  പറഞ്ഞു;

" അയാം നോട്ട് പേഷിയന്‍റ്, അയാം എസ് "





പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയതിനു  എന്‍റെ സുഹൃത്തായ  ശ്രീ സെബാസ്റ്റ്യന്‍ ഇടത്തിലിനു) നന്ദി.
.

Saturday, May 15, 2010

സവിതയും യക്ഷി രൂപവും



1990-93 കാലഘട്ടം. ഞാന്‍ ഷൊര്‍ണൂര്‍ പോളി ടെക്നിക്കില്‍ പഠിക്കുന്നു. ആ സമയത്ത് അവിടെ ഹോസ്റ്റല്‍ ശരിയായിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഞാനും മറ്റു അഞ്ചു പേരും ചേര്‍ന്നു അവിടെ അടുത്തുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. (ഇതിനെ ക്കുറിച്ച് പിന്നീട് എഴുതുന്നതാണ്). ഏകദേശം പതിനഞ്ചു മിനിട്ടോളം നടക്കണം. അങ്ങിനെ നടക്കുന്ന വഴിയില്‍ ആയിരുന്നു സവിതയുടെ വീട്. മിക്കവാറും ഞങ്ങളോടോപ്പമോ, ഞങ്ങള്‍ക്ക്  മുന്നിലോ പിന്നിലോ സവിതയും ഉണ്ടാകും.   

പോളി ആണെങ്കില്‍ ഒരു കുന്നിന്‍റെ മുകളില്‍ ആണ്. റോഡിന്‍റെ രണ്ടു വശവും കാടു പോലെ തേക്ക് മരങ്ങള്‍. ഒരു വീടോ കടയോ പോലും ഇല്ലാത്ത സ്ഥലവും. 

ഒരു സെപ്റ്റംബര്‍ മാസം. ഇടയ്ക്കിടയ്ക്ക് മഴ വരികയും പോവുകയും ചെയ്യുന്ന സമയം. ഞങ്ങള്‍ പോളി യിലേക്ക് നടക്കുകയായിരുന്നു. നല്ല വെയില്‍ കണ്ടതിനാല്‍ കുട എടുത്തില്ല.  സവിത ഞങ്ങളുടെ മുന്നില്‍ പോകുന്നുണ്ട്. ഏകദേശം കുന്നു കയറുന്നതിനു മുന്പായി പെട്ടെന്ന് ഒരു മഴ വന്നു. ഞങ്ങള്‍ തേക്ക് മരത്തിന്റെ തണലില്‍ ക്കൂടി ഓടാന്‍ തുടങ്ങി ഞങ്ങളുടെ മുന്നില്‍ സവിതയും. മയില്‍വാഹനം ഗ്രൂപ്പിന്റെ ബസ്സുകള്‍ ആണ് ആ റൂട്ട് നിറയെ. ഒരു ബസ്സുകാരന്‍ സംശയത്തോടെ ഞങ്ങളെ  നോക്കി പ്പോകുന്നു - ഞങ്ങള്‍ സവിതയെ ഓടിച്ചിടുകയണോ  എന്ന് കരുതി. ഞങ്ങള്‍ സവിതയെ ഓവര്‍ടേക്ക് ചെയ്തു ഓടിപ്പോയി. കുന്നിന്‍ മുകളില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായ സുനില്‍ സവിതയെ തിരിഞ്ഞു നോക്കി. "അയ്യോ" എന്ന് പറഞ്ഞു അവന്‍ നിന്നപ്പോള്‍ ഞങ്ങളും തിരിഞ്ഞു നോക്കി. അപ്പോള്‍ ക്കണ്ട കാഴ്ച; തലയില്‍ നിറയെ പതയും കുമിളകളും കൊണ്ട് നിറഞ്ഞു സവിത, സ്വതവേ കറുത്തതാണെങ്കിലും  ഇത് കൂടെ ചേര്‍ന്നപ്പോള്‍ ഏതോ യക്ഷിയോ ഭൂതമോ ആയിത്തോന്നി. ഞങ്ങള്‍ ഇങ്ങിനെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ സവിതക്ക് സംശയം, കയറി വരണമോ വേണ്ടയോ എന്ന്; അവസാനം സവിത തിരിഞ്ഞു വീട്ടിലേക്കോടി.

പിറ്റേ ദിവസം കണ്ടപ്പോള്‍ ആണ് സവിത സത്യാവസ്ഥ പറഞ്ഞത്; തലയില്‍ ഷാമ്പൂ തേച്ചു പിടിപിചിട്ടുണ്ടായിരുന്നു. പക്ഷെ തല കുളിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങിനെ തന്നെ കെട്ടി വെച്ചിട്ട് വന്നതായിരുന്നു. മഴ പെയ്തപ്പോള്‍ ഷാമ്പൂ അതിന്‍റെ പ്രവൃത്തി ചെയ്തു. അതാണ്  ഞങ്ങളെ പേടിപ്പിച്ചത്‌.  



.

Thursday, May 13, 2010

സ്കൈലാബും ബഹുലെയന്‍ മാഷും

എന്‍റെ മൂന്നാം ക്ലാസ്സിലെ ഒരു അനുഭവം. അപ്പോഴാണ് അമേരിക്ക ബഹിരാകാശത്തേക്ക് സ്കൈലാബ് വിക്ഷേപിച്ചത്. കുറച്ചു നാളുകള്‍ക്ക് ശേഷം പത്രങ്ങളിലെല്ലാം വാര്‍ത്ത‍ വന്നു; സ്കൈലാബിന്റെ  ഭ്രമണപഥം തെറ്റി; ഭൂമിയിലേക്ക്‌ തിരിച്ചു വീഴുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലോ പസഫിക് സമുദ്രത്തിലോ വീഴും. മലയാള പത്രങ്ങള്‍ എല്ലാം എഴുതിയിരുന്നത് സ്കൈലാബ് എന്തോ കേരളത്തില്‍ വീഴുന്ന മാതിരി ആയിരുന്നു. എല്ലാവരും ഭയന്നിരിക്കുകയായിരുന്നു. കാരണം അന്നത്തെക്കാലത്ത് സ്കൈലാബ് ഏതോ വന്‍ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. ഇന്നത്തെ പോലെ ടി വി ഇല്ലാത്ത കാലമല്ലേ അതിനാല്‍ സ്കൈലാബ് എങ്ങിനെയിരിക്കുമെന്ന് പോലും ആര്‍ക്കും അറിയില്ല. കുറെ നാളുകള്‍ അതിന്‍റെ ഭയത്തിലായിരുന്നു എല്ലാവരും. കാരണം സമുദ്ര തീരത്തിന് അടുത്തുള്ളവര്‍ക്കെല്ലാം എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ചിന്തയായിരുന്നു. 

മാസങ്ങള്‍ക്കുള്ളില്‍ വാര്‍ത്ത‍ വന്നു, സ്കൈലാബ് ഓസ്ട്രലിയ്ക്ക്  അടുത്തുള്ള പ്രദേശത്ത് വീണു. എല്ലാവര്‍ക്കും സമാധാനമായി. പത്രങ്ങളില്‍ എല്ലാം ഫോട്ടോ വന്നു - പക്ഷെ അന്നെല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ ആയിരുന്നല്ലോ. അതിനാല്‍ തന്നെ ആര്‍ക്കും ഒന്നും മനസ്സിലാകില്ലയിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ബഹുലെയന്‍ മാഷ്  വലിയൊരു വസ്തു എല്ലാ ക്ലാസ്സിലും കൊണ്ട് വന്നു കാണിച്ചു. രാവിലെ മാഷ് കൊണ്ടുവരുമ്പോള്‍ തന്നെ കുട്ടികളെല്ലാം മാഷിന്‍റെ പുറകെ ആയിരുന്നു. പറയെടുപ്പിനു ആന പോകുമ്പോള്‍ പുറകെ ആളുകള്‍ പോകുന്ന മാതിരി, മാഷ് ഓരോ ക്ലാസ്സില്‍ പോകുമ്പോഴും കുട്ടികള്‍ പുറകെ ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങളുടെ ക്ലാസ്സിലും എത്തി. സുശീല ടീച്ചര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ബഹുലെയന്‍ മാഷ് എത്തി ക്ലാസ്സില്‍ ഈ വസ്തു  കാണിച്ചിട്ട് പറഞ്ഞു. "ഇത് പോലത്തെയാണ് സ്കൈലാബ്. ഇങ്ങിനെത്തെ ഒന്നാണ് ഓസ്ട്രലിയക്കു അടുത്ത് വീണത്‌".  ഇതെല്ലം കേട്ടപ്പോള്‍, കുട്ടികളായ ഞങ്ങളുടെ മനസ്സില്‍ സ്കൈലബിനെ ക്കുറിച്ച് ഉണ്ടായ ധാരണ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അപ്പോള്‍ ക്ലാസ്സിലെ രൂപേഷ് പറഞ്ഞു; "ഇത് ചെറായി അമ്പലത്തിലെ ഉത്സവത്തിന്‌ കിട്ടുന്ന ബലൂണ്‍ പോലെ ഇരിക്കുന്നല്ലോ"? ഇത് കേട്ടതും ബഹുലെയന്‍ മാഷ് "കളിയാക്കുന്നോട" എന്ന് പറഞ്ഞു രൂപേഷിന്റെ ചെവി പിടിച്ചു പൊന്നാക്കി കൊടുത്തു.

വര്‍ഷങ്ങള്‍ക്കു ശേഷമാണു മനസ്സിലാകുന്നത്‌ ബഹുലെയന്‍ മാഷ് കൊണ്ടുവന്നു കാണിച്ചത്‌ പൊട്ടിപ്പോയ വലിയൊരു യാത്രാ ബലൂണ്‍ മാത്രമായിരുന്നു എന്നത്. ഇപ്പോള്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
.

Wednesday, May 12, 2010

ഒരു ടാബ്ലോയുടെ ഓര്‍മ്മക്കുറിപ്പ്‌


1986-87 കാലഘട്ടം. ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ എയിഡ്സ്  രോഗം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയം. പേപ്പറില്‍ എവിടെ നോക്കിയാലും എയിഡ്സ് വാര്‍ത്തകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മഹാരോഗമായി പത്രങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു.  ഞാന്‍ ആ സമയത്ത്  സഹോദരന്‍ മെമ്മോറിയല്‍ ഹൈ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു.

സ്കൂള്‍ വാര്‍ഷിക സമയത്ത് ഓരോ ക്ലാസ്സില്‍ നിന്നും പരിപാടികള്‍ അവതരിപ്പിക്കുന്നു. ഞങ്ങളുടേത് ബോയ്സ് ഡിവിഷന്‍ ആയിരുന്നു. കര്‍ത്താ മാഷ് (ശ്രീ നാരായണന്‍ കുട്ടി കര്‍ത്താ) ആയിരുന്നു ക്ലാസ് ടീച്ചര്‍. അദ്ദേഹം പറഞ്ഞു; "എന്തെങ്കിലും പരിപാടി അവതരിപ്പിക്കടോ, നമ്മുടെ ക്ലാസ്സില്‍ നിന്നും ഒരെണ്ണം വേണ്ടേ?"

എല്ലാവരും ആലോചനയായി, ആലോചിച്ചു ആലോചിച്ചു വാര്‍ഷിക ദിനം എത്തി. എന്നിട്ടും പരിപാടി ആയില്ല. സുകുമാരന്‍ മാഷ് ആയിരുന്നു പരിപാടികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ബാലചന്ദ്രന്‍ (2003 ല്‍ മരിച്ചുപോയ എന്‍റെ ബാല്യകാല സുഹൃത്തും ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ചന്ദ്രമേനോന്‍ സാറിന്‍റെ മകനും) സുകുമാരന്‍ മാഷിനെക്കണ്ട്  ഒരു പരിപാടി ഞങ്ങള്‍ അവതരിപ്പിക്കും എന്ന് മാത്രം അറിയിച്ചു.  

പരിപാടികള്‍ തുടങ്ങിയിട്ടും ഞങ്ങള്‍  മാത്രം വെറുതെ ഇരിക്കുകയായിരുന്നു. ഓരോ പരിപാടി കഴിയുമ്പോഴും സുകുമാരന്‍ മാഷ് ചോദിക്കും; "എന്താ നിങ്ങള്‍ അവതരിപ്പിക്കുന്നത്‌? പരിപാടിയുടെ പേര് എന്താണ്?". ഓരോ പ്രാവശ്യവും പറയും; "ഇപ്പോള്‍ പറയാം മാഷേ". അവസാനം മാഷിന് ദ്വേഷ്യം വന്നു; "രണ്ടു പരിപാടി കൂടി കഴിയുമ്പോള്‍ നിങ്ങളുടെ ക്ലാസ്സിനെ വിളിക്കും, പറ്റുമെങ്കില്‍ വന്നു അവതരിപ്പിക്കൂ" 
അപ്പോള്‍ ഐഡിയ കിട്ടി. മാഷിനോട് പരിപാടിയുടെ പേര് പറഞ്ഞു, പേര് കേട്ടതും മാഷിന്റെ നെറ്റി ചുളിഞ്ഞു - പേര് ഇതായിരുന്നു - " ഈ നൂറ്റാണ്ടിന്‍റെ മഹാ രോഗം" 

മാഷ് വിളിച്ചു പറഞ്ഞു; " അടുത്ത പരിപാടി ഒമ്പതാം ക്ലാസ് ഡി അവതരിപ്പിക്കുന്നു - ഈ നൂറ്റാണ്ടിന്‍റെ മഹാ രോഗം"

എല്ലാവരും ആകാംക്ഷയോടെ, ശ്വാസമടക്കി സ്റ്റെജിലേക്ക് നോക്കിയിരുന്നു. സാവധാനം കര്‍ട്ടന്‍ പൊങ്ങി. ഏതാണ്ട് സൂചി വീണാല്‍ സ്വരം കേള്‍ക്കുന്ന മാതിരിയുള്ള നിശബ്ദത. എയിഡ്സ്നെപ്പറ്റി ഇവന്മാര്‍ എന്താണ് അവതരിപ്പിക്കുന്നതെന്നറിയാന്‍ എല്ലാവരും നോക്കിയപ്പോള്‍ കണ്ടത്; കുറേപ്പേര്‍ ഓലമടലും, വെള്ളക്കയും (മച്ചിങ്ങ), ശീമകൊന്നപ്പത്തലുമായി ക്രിക്കെറ്റ് കളിക്കുവാന്‍ നില്‍ക്കുന്ന ഒരു നിശ്ചല ദൃശ്യം ആയിരുന്നു. ഒരു മിനിട്ടിനുള്ളില്‍ കര്‍ട്ടന്‍ വീണപ്പോഴേക്കും  സദസ്സില്‍ നിന്നും കൂവല്‍ ഉയര്‍ന്നിരുന്നു.



.

Saturday, May 8, 2010

മേരി അമ്മായിയും പ്രേതവും

 

എന്‍റെ ചെറുപ്പ കാലത്തെ ഒരു സംഭവം. വീടിനടുത്ത്‌ ഒരു പ്രായമായ സ്ത്രീയുണ്ട്. ഞങ്ങള്‍ മേരി അമ്മായി എന്നാണ് വിളിച്ചിരുന്നത്‌. അവരായിരുന്നു ഞങ്ങളുടെ തെക്കേ വീട്ടില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്നത്. മുറുക്കിത്തുപ്പി ആരെയും ഭയമില്ലാതെ ഏതു പാതിരാത്രിക്കും അല്പം വാട്ടീസും (വാറ്റിക്കിട്ടുന്നത്) അകത്താക്കി നടക്കുമ്പോള്‍ പിന്നെ ആരെയാണ് ഭയം.

ഞങ്ങളുടെ വീടും ഈ മേരി അമ്മായിയുടെ വീടും തമ്മില്‍ ഏകദേശം അര കിലോമീറ്റര്‍ ദൂരമുണ്ട്. ഇടയ്ക്കു ഒരു പറമ്പാടി മഠം ഉണ്ട്. പറമ്പാടി മഠം കഴിഞ്ഞാല്‍പ്പിന്നെ ജനവാസം ഇല്ലാത്ത ഒരു  പ്രദേശമാണ്. പണ്ട് ആരോ അവിടെയുള്ള മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചിട്ടുണ്ടെന്നും മരിച്ചയാളുടെ പ്രേതം ഇടവഴിയില്‍ പലരും കണ്ടിട്ടുണ്ടെന്നും   ഉള്ള വാര്‍ത്തകള്‍ അന്നുകാലത്ത്‌ ധാരാളമായിരുന്നു.  പൊളിഞ്ഞു കിടക്കുന്ന വേലികളും  ധാരാളം കുറ്റിച്ചെടികളും ഉയര്‍ന്ന മരങ്ങളും  പാമ്പും പഴുതാരയും പോലുള്ള  ഇഴ ജന്തുക്കളും വവ്വാല്‍, കാലന്‍ കോഴി (ഞങ്ങളുടെ നാട്ടു ഭാഷയില്‍ തച്ചന്‍ കോഴിയും), നത്തും ഒക്കെ  ഉള്ള സ്ഥലവും  തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇടവഴിയും. പറമ്പാടി  മഠം ആണെങ്കില്‍ പട്ടികളുടെ ഒരു വിഹാര കേന്ദ്രവും.  പകല്‍ പോലും ഒറ്റയ്ക്ക് ഇതിലെ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഭയമാണ്. രാത്രിയാണെങ്കില്‍ ചൂട്ടും കത്തിച്ചാണ് ഇതിലൂടെ സഞ്ചാരം.  ഇങ്ങിനെയുള്ള ഈ വഴിയിലുടെ യാത്ര ചെയ്യുന്ന മേരി അമ്മായിയുടെ ധൈര്യം ഊഹിക്കാമല്ലോ?

ഒരു ദിവസം രാത്രി വഴിയില്‍ നിന്നും  ഒരു സ്ത്രീയുടെ കരച്ചില്‍  ഉയര്‍ന്നു; ഇത് കേട്ട പാതി, എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടി. ഇന്നത്തെ പോലെ മതിലും ഗേറ്റും ഇല്ലാത്ത വീടുകള്‍ ആയതിനാല്‍  ഒന്ന് ഒച്ചയിട്ടാല്‍ എല്ലാവരും ഓടിക്കൂടുമായിരുന്നു മാത്രമല്ല പരസ്പര സഹകരണം അന്ന് വളരെ കൂടുതലായിരുന്നു. (ഇന്നല്ലേ അതൊന്നും ഇല്ലാത്തത്). ഒച്ച കേട്ട സ്ഥലത്തേക്ക് എല്ലാവരും ചൂട്ടും പന്തങ്ങളും കത്തിച്ചു  ഓടിച്ചെന്നപ്പോള്‍ നിന്ന് വിറയ്ക്കുന്ന മേരി അമ്മയിയെയാണ് കണ്ടത്. കുട്ടികളായ ഞങ്ങള്‍ വാല് പോലെ മുതിര്‍ന്നവരുടെ പിന്നില്‍ ഉണ്ടായിരുന്നു. പേടിച്ചു വിറച്ച മാതിരി മേരി അമ്മായി പറഞ്ഞു; "അവിടെ ഒരു പ്രേതം" എന്ന് പറഞ്ഞു ഇരുട്ട് നിറഞ്ഞ ആ വഴിയിലേക്ക് ചൂണ്ടിക്കാണിച്ചു. എല്ലാവര്‍ക്കും ഭയമായി. "എന്നെ കൈ കാണിച്ചു  വിളിച്ചു. ഞാന്‍ ഓടുകയായിരുന്നു." എല്ലാവര്‍ക്കും ഭയമായി. 

കൂട്ടത്തില്‍ അല്പം ധൈര്യം ഉണ്ടായിരുന്നത് പാലു ചേട്ടന്  മാത്രമായിരുന്നു. പാലു ചേട്ടന്‍ അഞ്ചാറ് ചൂട്ടു കറ്റകള്‍ കൂട്ടിക്കെട്ടി വലിയ പന്തം ഉണ്ടാക്കി. അതും കത്തിച്ചു മുന്നോട്ടു നീങ്ങിയ പാലു ചേട്ടന് പിന്നാലെ ഒരു ജാഥ പോലെ എല്ലാവരും. പിന്നാലെ ഞങ്ങളും. അവസാനം മേരി അമ്മായി പറഞ്ഞ സ്ഥലത്തെത്തി. "അതേ അതു തന്നെ" ഒരാളെ പ്പോലെ ഉയര്‍ന്നു നില്‍ക്കുന്ന എന്തോ ചൂണ്ടിക്കാണിച്ചു കൊണ്ട് അമ്മായി പറഞ്ഞു. പ്രേതത്തിനു നേരെ  പാലു ചേട്ടന്‍ പന്തം നീട്ടി വീശി. ആകാംക്ഷയോടെ, ഭയത്തോടെ എല്ലാവരും പ്രേതത്തെ എത്തി നോക്കി. അതു പ്രേതം ആയിരുന്നില്ല, മറിച്ചു പറമ്പാടി മഠത്തില്‍ നിന്നിരുന്ന ഒരു വാഴയില കാറ്റത്തു നിന്നും ആടുകയായിരുന്നു.



.

Tuesday, May 4, 2010

നമ്പൂതിരിയും ചെറായി അമ്പലത്തിലെ ഉത്സവവും


ഞങ്ങളുടെ അടുത്തുള്ള  ചെറായി ശ്രീ ഗൌരീശ്വര അമ്പലത്തിലെ ഉത്സവം പല കാര്യങ്ങള്‍ കൊണ്ടും വളരെ പ്രസിദ്ധമാണ്. ഏറണാകുളം ജില്ലയിലെ ഏറ്റവും കുടുതല്‍ ആനകള്‍ അണി നിരക്കുന്നതു കൊണ്ടും ശ്രീ നാരായണ ഗുരുവിനാല്‍ പ്രതിഷ്ടിതമായതിനാലും പളനി സുബ്രമണ്യന്റെ കാവടി കൊണ്ടും - പിന്നെ പണ്ട് കാലത്തുള്ള ക്ഷേത്രമയതിനാലും. ധാരാളം ആളുകള്‍ ദൂരദേശങ്ങളില്‍ നിന്നും ഉത്സവത്തിന്‌ വന്നു കൊണ്ടിരുന്നു. അന്ന് ചെറായിയില്‍  മാത്രമായിരുന്നു വൈപ്പിന്‍ കരയെ ബന്ധിപ്പിക്കുന്ന പാലം ഉണ്ടായിരുന്നത്. മാത്രമല്ല പകല്‍പ്പൂരം ആരംഭിച്ചാല്‍ ദ്വീപില്‍ ആകെയുള്ള വൈപ്പിന്‍ മുനമ്പം റോഡ്‌ ചെറായി മുതല്‍ അയ്യമ്പിള്ളി വരെ  ബ്ലോക്കും ആയിരിക്കും. അന്നെല്ലാം ഉത്സവം കൂടുവാന്‍ ദൂരെ നിന്നുള്ള ആളുകള്‍ വന്നാല്‍ മിക്കവാറും ആ പ്രദേശത്തുള്ള ഏതെങ്കിലും വീട്ടില്‍ പേയിംഗ് ഗസ്റ്റ് മാതിരി തങ്ങുമായിരുന്നു. അന്നത്തെ ആളുകള്‍ അതു അനുവദിക്കുകയും ചെയ്തിരുന്നു.

അങ്ങിനെ ഏകദേശം പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാലം. ഒരു നമ്പൂതിരി പാലക്കാടു നിന്നും ഉത്സവം കാണാനെത്തി. പകല്‍പ്പൂരവും വെടിക്കെട്ടും കഴിഞ്ഞപ്പോള്‍ നേരം  പാതി രാത്രിയാകരായി. നമ്പൂതിരിക്കാനെങ്കില്‍ തിരികെ പോകുവാന്‍ കഴിയുകയുമില്ലല്ലോ. അതിനാല്‍ അദ്ദേഹം അടുത്തുള്ള ഒരു വീട്ടില്‍ കയറി. വീട്ടുടമ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. 

നമ്പൂതിരി ചോദിച്ചു; "ഇവിടെ ഒന്ന് അന്തിയുറങ്ങാന്‍ സ്ഥലം കിട്ടുമോ?"

ഉടമസ്ഥന്‍ പറഞ്ഞു; "ക്ഷമിക്കണം നമ്പൂരിച്ച; ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉണ്ട് അതിനാല്‍ വേറെ സ്ഥലം നോക്കുക."

നമ്പൂതിരി അടുത്ത വീട്ടില്‍ ചെന്നു, അവിടെയും അതു തന്നെയായിരുന്നു പ്രതികരണം. നമ്പൂതിരിക്ക് വിഷമമായി. ഏതായാലും അടുത്ത വീട്ടില്‍ ചെന്നു നോക്കാം. അദ്ദേഹം അടുത്ത വീട്ടില്‍ ചെന്നു. വീട്ടുകാര്‍ വാതില്‍ അടച്ചു ഉറക്കമായിരുന്നു. അദ്ദേഹം വാതില്‍ക്കല്‍ മുട്ടി, വീട്ടുകാരന്‍ എഴുന്നേറ്റു വന്നു ചോദിച്ചു, 

"എന്തുവേണം?" 

വീട്ടുകാരന്റെ പ്രതികരണം പഴയ വീട്ടുകാരന്റെ പോലെ ആയിരിക്കുമെന്ന്  വിചാരിച്ചു  നമ്മുടെ നമ്പൂതിരി അവരെ ബുദ്ധി മുട്ടിക്കേണ്ട എന്ന് കരുതി ചോദിച്ചു, 

"ഇവിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉണ്ടോ?"

വീട്ടുകാരന്‍; "ഉണ്ടല്ലോ; എന്താ കാരണം?"

ശുദ്ധനായ നമ്പൂതിരി പറഞ്ഞു; "ഒന്ന് അന്തിയുറങ്ങാന്‍ ആയിരുന്നു."

ഇതുകേട്ടതും വീട്ടുകാരന്റെ കൈ നമ്പൂതിരിയുടെ പുറത്തു വീഴുന്ന ശബ്ദം ഉയര്‍ന്നു. അതാകട്ടെ അമ്പലത്തില്‍ പൊട്ടിയ അമിട്ടിനെക്കളും ശബ്ദം കൂടിയതായിരുന്നു.




.

Saturday, May 1, 2010

സംസാരവും சம்சாரவும்


1997-2000 ത്തിലാണ് സംഭവം നടക്കുന്നത്. ഞാന്‍ ആ സമയത്ത് കൊയംബത്തുരില്‍ ജോലി ചെയ്യുന്നു. സ്ഥലം തമിഴ്നാട്‌ ആണെങ്കിലും മലയാളി അച്ചന്മാര്‍ ആയിരുന്നു മിക്കവാറും എല്ലാ പള്ളികളിലും. (എല്ലായിടത്തും മലയാളികളെ കാണാമല്ലോ).

കൊയംബത്തുരിലെ പെരിയനായിക്കാന്‍ പാളയം (ആണെന്ന് തോന്നുന്നു) പള്ളിയില്‍ പുതുതായി ഒരു മലയാളി വൈദികന്‍ ചാര്‍ജെടുത്തു. അദ്ദേഹത്തിന് തമിഴ് ഒട്ടും അറിയില്ലായിരുന്നു. പക്ഷെ അവിടെ ഭൂരിഭാഗം പേരും തമിഴും മലയാളവും ഇടകലര്‍ത്തി പറഞ്ഞിരുന്നു. അവിടുത്തെ ഒരു പ്രധാന വ്യക്തിയായിരുന്നു ജോസഫ്‌ അണ്ണന്‍. പാതി തമിഴനും പാതി മലയാളിയും. അദ്ദേഹമായിരുന്നു അവിടുത്തെ ഇടവക കൌണ്‍സിലിന്റെ കുറെ വര്‍ഷങ്ങള്‍ ആയുള്ള പ്രസിഡന്റ്‌. വര്‍ഷങ്ങള്‍ ഒരേ സ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്വാഭാവികമായും ചില തിരിമറികള്‍ ചെയ്യുന്നത് സ്വാഭാവികമാണല്ലോ? അതിനാല്‍ത്തന്നെ ഇദ്ദേഹത്തിനെതിരെ കുറെ ആളുകള്‍ പുതിയ അച്ചന്‍റെ പക്കല്‍ പരാതി പറഞ്ഞു. അച്ചന്‍ അതെല്ലാം അന്വേഷിക്കാമെന്ന് ഏറ്റു. 

അച്ചന്‍ അന്വേഷിച്ചപ്പോള്‍ കുറെ ക്രമക്കേടുകള്‍ കണ്ടെത്തി. അദ്ദേഹം അതെല്ലാം പ്രത്യകം നോട്ട് ചെയ്തു, ഇടവക കൌണ്‍സില്‍ വിളിച്ചു കൂട്ടി. കൌണ്‍സിലില്‍ വെച്ചു അച്ചന്‍ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞു. ഉടനെ പല ആളുകളും ജോസഫ്‌ അണ്ണന്‍ രാജി വെക്കണം പുതിയ ആളെ തിരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ടു. അണ്ണനും അംഗങ്ങളും തമ്മില്‍ പ്രശ്നമായപ്പോള്‍ അച്ചന്‍ അണ്ണനോട് പറഞ്ഞു; "താങ്കള്‍ രാജി വെക്കണം"

" ഇല്ല ഇത് മുടിയാത് "  (ഇത് നടക്കില്ല) - എന്ന് പറഞ്ഞു അണ്ണന്‍ . മാത്രമല്ല കുറച്ചു പേര്‍  പറഞ്ഞത് കേട്ട് തനിക്കെതിരെ അന്വേഷണം നടത്തിയ അച്ചനെതിരെ അണ്ണന്‍ പ്രതികരിച്ചു. ഇത് ഒരു വാഗ്വാദത്തിലേക്ക് വഴിവെച്ചു. അവസാനം അച്ചന്‍ പറഞ്ഞു;  "തന്‍റെ സംസാരം ശരിയല്ല."

ഇത് കേട്ടതും അണ്ണന്‍ ചാടി എഴുന്നേറ്റു അച്ചനോട് ചോദിച്ചു;   "എന്‍റെ സംസാരം ശരിയല്ലയെന്നു അച്ചനോട് ആരു പറഞ്ഞു?"

അച്ചന്‍ ഭയലെശമന്യേ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു; "തന്‍റെ സംസാരം ഒട്ടും ശരിയല്ല"

ഇത് കേട്ടതും അണ്ണന്‍ അച്ചനെ തല്ലുവാനായിട്ടു ചെന്നു, മറ്റുള്ളവര്‍ കയറിപ്പിടിച്ചു സംഭവം തീര്‍പ്പാക്കി. 

ഇതിനെല്ലാം സാക്ഷിയായ ഒരംഗം അച്ചനോട് ചെവിയില്‍ പറഞ്ഞു; "അച്ചാ, ഇവിടെ സംസാരം എന്ന് പറഞ്ഞാല്‍ ഭാര്യ എന്നാണര്‍ത്ഥം". ഇത് കേട്ടതും അച്ചനുണ്ടായ മാനസിക അവസ്ഥ ഊഹിക്കാമല്ലോ?





.

Thursday, April 29, 2010

സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ പാഞ്ചിയശാന്‍

 
 
1996 നും 1999 നും ഇടയിലാണ് സംഭവം നടക്കുന്നത്. മതബോധനത്തിന്റെ വാര്‍ഷിക പരിപാടി കോട്ടപ്പുറത്ത് വെച്ചു നടക്കുന്നു. രാവിലെ സെമിനാര്‍ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഓരോ മതബോധന യുണിടിന്റെയും സമൂഹ ഗാന മത്സരമായിരുന്നു. ഉച്ച ഭക്ഷണ സമയത്താണ് ഹെട്മിസ്ട്രെസ്സ്  ആയ  സിസ്റ്റര്‍ വന്നു പറഞ്ഞത്. സെബാസ്റ്റ്യന്‍, രാജേഷ്‌ (ഇപ്പോള്‍ വെള്ളങ്ങല്ലുര്‍ താമസിക്കുന്ന), റുബന്‍, പാഞ്ചിയാശന്‍ (ഞങ്ങളുടെ സ്വന്തം‍) , പിന്നെ ഞാനും ചേര്‍ന്ന്  ഒരു ഭക്തി ഗാനം സെലക്ട്‌ ചെയ്തു. അപ്പോഴാണ് പാഞ്ചിയശാന്റെ ഒരു അളിയന്‍ അവിടെ വന്നത് (പാഞ്ചിയശാന്‍ വിവാഹം കഴിച്ചിരിക്കുന്നത് കോട്ടപ്പുറത്ത് നിന്നുമാണ്). അളിയന്‍ വീട്ടില്‍ കയറുവാന്‍ നിര്‍ബന്ധിച്ചു.   നിര്‍ബന്ധം കൂടിയപ്പോള്‍ പാഞ്ചിയശാന്‍ പോയി. അളിയന്‍ ഒന്ന് സല്ക്കരിച്ചാണ് വിട്ടത്.

തിരിച്ചു പരിപാടി നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പള്ളിപ്പുരത്തിന്റെ പരിപാടി തുടങ്ങുവാന്‍ പേര് വിളിക്കുന്നു. അല്പം കഴിച്ചത് കാരണം പാഞ്ചിയശാന്‍ ഫോമിലാണ്. പിന്നെ ഒന്നും നോക്കിയില്ല. പാഞ്ചിയശന്‍ ധൈര്യപൂര്‍വ്വം സ്റ്റെജിലേക്ക് കയറി കൂടെ രാജേഷും സെബാസ്റ്റ്യന്‍ ഉം. കയറുന്ന വഴി രാജേഷ്‌ പറഞ്ഞു; നമുക്ക് "ആരധിച്ചീടാം " എന്ന ഗാനം പാടാം. സ്റ്റെജിലെത്തി ബെല്‍ അടിക്കുന്നതിനും മുന്‍പ് കരണ്ടു പോയി. പക്ഷെ മത്സരം മാറ്റില്ലല്ലോ. ബെല്‍ അടിച്ചതും പറഞ്ഞ ഗാനത്തിന് പകരം പാഞ്ചിയശാന്റെ ഹിറ്റ് ഗാനമാണ് പുറത്തേക്കു വന്നത്.

"ആത്മാവില്‍ വരമരുളിയാലും"

ഇതിന്റെ ഇടക്കുള്ള ഹലെലുയ എന്നത് ഏറ്റുപാടാന്‍ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നവര്‍ക്ക് യോഗം. കരണ്ടു ഇല്ലാതിരുന്നിട്ടും പാഞ്ചിയശാന്റെ ശബ്ദം സദസ്സിന്റെ പിന്‍ഭാഗം വരെ പയനിയര്‍ കമ്പനിയുടെ സ്പീക്കര്‍ സിസ്റ്റെത്തില്‍ നിന്നും കേള്‍ക്കുന്ന മാതിരി ക്രിസ്ടല്‍ ക്ലിയര്‍  ആയി കേള്‍ക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ടാണോ എന്നറിയില്ല, ആ മത്സരത്തില്‍ പള്ളിപ്പുരത്തിന്  മൂന്നാം സ്ഥാനം ലഭിച്ചു.



 അങ്ങിനെ സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ വ്യക്തിയാണ് ഞങ്ങളുടെ സ്വന്തം പാഞ്ചിയശാന്‍.




.

Tuesday, April 27, 2010

അബ്ദുക്കയും തോമസും

ഇതും നടന്ന ഒരു സംഭവമാണ്. പള്ളിപ്പുറത്ത് ഒരു അബ്ദുക്കയുണ്ട്. ചില ആളുകള്‍ പറയും വളരെ നല്ല വ്യക്തിയെന്ന്, ചിലര്‍ പറയും എപ്പോഴും തെറി പറഞ്ഞു നടക്കുന്നവന്‍ എന്ന്. എന്തൊക്കെയായാലും എന്നോടും സുഹൃത്തുക്കളോടും അബ്ദുക്ക വളരെ മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. ഞങ്ങളെയെല്ലാം മക്കളെ എന്നാണ് വിളിക്കുന്നത്‌.  വളരെ നല്ല ഒരു ഇസ്ലാം കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം നല്ലൊരു മുസ്ലിം ആയിരുന്നു. പക്ഷെ അല്പം ശാരിരിക മാനസിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ആളുകള്‍ അദ്ദേഹത്തെ പല തരത്തില്‍ കളിയാക്കിക്കൊണ്ടിരുന്നു. ഇദ്ദേഹമാണെങ്കില്‍ കോണ്‍ഗ്രസിന്‍റെ  ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. എവിടെ പാര്‍ട്ടിയുടെ  പരിപാടി ഉണ്ടെങ്കിലും അബ്ദുക്ക മുന്നിലുണ്ടാകും. 

അങ്ങിനെ ഒരു ദിവസം കോണ്‍ഗ്രസിന്‍റെ ഒരു റാലിക്കായി ദൂരെ എവിടെയോ വണ്ടിക്കു പ്രവര്‍ത്തകര്‍ പോയപ്പോള്‍ അബ്ദുക്കയും കൂടെ പോയി. റാലിക്ക് പോയവര്‍ക്കെല്ലാം ഫ്രീ ആയി ഭക്ഷണം ഉണ്ടായിരുന്നു. റാലി കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ ഏതോ ഒരാള്‍ അബ്ദുക്കയെ കളിയാക്കാന്‍ പറഞ്ഞു; "അബ്ദു, ഇന്ന് നീ കഴിച്ച ഭക്ഷണം ഹറാം ആയിരുന്നു. നീ ഇന്നുമുതല്‍ മുസ്ലിം അല്ല, ക്രിസ്ത്യാനി ആണ് - നിന്‍റെ പേര്  ഇന്നുമുതല്‍ തോമസ്‌ എന്നാണ്". ഒരു യഥാര്‍ത്ഥ മുസ്ലിം ആയിരുന്ന അബ്ദുക്കക്ക് ഇത് കേട്ടപ്പോള്‍ തോന്നിയ ദ്വേഷ്യത്തിനു കണക്കില്ല, വായില്‍ തോന്നിയ തെറിയെല്ലാം അയാളെ വിളിച്ചു. ആ വണ്ടിയിലുണ്ടായിരുന്ന എല്ലാവരും സംഭവം അറിഞ്ഞു; അങ്ങിനെ ഈ സംഭവം പള്ളിപ്പുറത്ത് ഫ്ലാഷ് ആയി. 

ചില തല തെറിച്ച ആളുകള്‍ അബ്ദുക്കയെ പ്രകോപിപ്പിക്കാന്‍ വേണ്ടി ഒളിഞ്ഞും തെളിഞ്ഞും തോമസേ എന്ന് വിളിക്കും. അബ്ദുക്ക തിരിഞ്ഞു നോക്കി മുന്നില്‍ കാണുന്ന വ്യക്തികളെ തെറി പറയുകയും ചെയ്യും. അതു ആരാണെന്നും ഏതാണെന്നും നോക്കില്ല. മുന്നില്‍ കാണുന്നവനെ തെറി പറഞ്ഞു കൊണ്ടിരിക്കും. ചില ബസ്സിലെ കിളികളും കണ്ടെക്ടര്‍മാരും ബസ്സില്‍ പോകുമ്പോള്‍ തോമസേ എന്ന് വിളിച്ചു പോവുകയും, തെറി വഴിയില്‍ നില്‍ക്കുന്നവര്‍ കേള്‍ക്കേണ്ടി വരികയും ചെയ്തു വന്നു. തോമസ്‌ എന്ന് കേട്ടാലെ അബ്ദുക്ക പ്രതികരിച്ചിരിക്കും.

ഇനി പറയുന്ന സംഭവം നടക്കുന്നത് കുറേക്കാലം മുന്‍പാണ്‌. അതായത് പള്ളിപ്പുറം മാല്യങ്കര പാലം വരുന്നതിനു മുന്‍പ്‌. ഒരു ചൊവ്വാഴ്ച ദിവസം. മാല്യങ്കര കോളേജ് ക്ലാസ് കഴിഞ്ഞു വിദ്യാര്‍ത്ഥികളും ചെട്ടിക്കാട് പള്ളിയിലെ നൊവേന കഴിഞ്ഞു ഭക്ത ജനങ്ങളും  ബസ്‌ കയറുവാന്‍ കച്ചേരിപ്പടി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന സമയം. നമ്മുടെ അബ്ദുക്ക ആ സമയം അതിലെ പോവുകയായിരുന്നു. അതിലൂടെ കടന്നുപോയ ബസ്സിലെ തല തിരിഞ്ഞ  ഒരു കിളി "തോമസേ..." എന്ന് നീട്ടി വിളിച്ചു. നമ്മുടെ അബ്ദുക്ക തന്‍റെ ഭരണിപ്പാട്ട് തുടങ്ങി. ഇത് കേട്ടുകൊണ്ട്, പള്ളിയില്‍ പോയി  ബസ്‌ കയറുവാന്‍ നിന്നിരുന്ന ഒരു മാന്യനായ വ്യക്തി - അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ടായിരുന്നു - ഇത്രയും ആളുകളുടെ മുന്നില്‍ വെച്ചു  അസഭ്യം കേള്‍ക്കേണ്ടല്ലോ എന്നോര്‍ത്ത് നമ്മുടെ അബ്ദുക്കയെ ഉപദേശിച്ചു. (അദ്ദേഹത്തിന് അറിയില്ലായിരുന്നു  എന്തുകൊണ്ടാണ് തോമസ്‌ എന്ന് വിളിക്കുന്നത്‌ എന്ന്.)


"അല്ല തോമസേ, തോമസ്‌ എന്തിനാണിങ്ങനെ  തെറി പറയുന്നത്?
ഇത്രയും ആളുകളും കുട്ടികളും ഒക്കെ ഇവിടെ നില്‍ക്കുകയല്ലേ? 
തോമസ്‌ സമാധാനിക്കു"

ഇത് കേട്ടതും നമ്മുടെ അബ്ദുക്ക ബസിലേക്ക് നോക്കി തെറി പറയുന്നത് നിര്‍ത്തി തിരിഞ്ഞു നമ്മുടെ മാന്യനെ എന്ത് പറഞ്ഞിരിക്കും എന്ന് മനസ്സില്‍ ചിന്തിക്കുമല്ലോ. അദ്ദേഹത്തിന് പോകേണ്ട ബസ്‌ വരുന്നത് വരെ അവിടെ കഴിച്ചു കൂട്ടിയ ആ സമയം ഇനിയോരിക്കലെങ്കിലും ആ മാന്യ ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവുകയില്ല.

അബ്ദുക്ക തിരിയുന്ന ആ രംഗം കച്ചേരിപ്പടിയിലെ സ്റ്റുഡിയോക്കാരനായ  സമീര്‍ ഇക്ക അഭ്രപാളികളില്‍ ഒപ്പിയെടുത് വലുതാക്കി കുറെ നാള്‍ തന്‍റെ സ്റ്റുഡിയോയുടെ പേര് എഴുതി വെച്ചിരുന്നു.





.

Monday, April 26, 2010

നല്ല നെയ്യുള്ള കരിമീന്‍

 
എന്‍റെ പള്ളിപ്പുറം ഗ്രാമം -  കിഴക്ക് വശത്ത് കൂടി പെരിയാറിന്റെ കൈവഴിയും പടിഞ്ഞാറു കടലും വടക്ക് ചാലക്കുടി പുഴ സമുദ്രത്തില്‍ ചേരുന്ന അഴിയുമാണ്. കിഴക്ക് വശത്തെ പുഴയില്‍ നിന്നും പടിഞ്ഞാറേക്ക്‌ ധാരാളം കൈവഴികള്‍ (തോടുകള്‍)  ഉണ്ട്.   ഇതിലൂടെ മീന്‍, കക്ക, മുതലായ സാധനങ്ങളുമായി ചെറിയ വഞ്ചികളില്‍ കച്ചവടക്കാര്‍ പോകാറുണ്ടായിരുന്നു. മാത്രമല്ല ചെറിയ  ചൂണ്ടാക്കാരും ഇതില്‍ ചൂണ്ടയിട്ടു മീന്‍ പിടുത്തവും ഉണ്ടായിരുന്നു.  ഇപ്പോള്‍ അതല്ലാം ചുരുങ്ങി അല്പം വെള്ളം ഒഴുകുന്ന ചെറു ചാലുകള്‍ മാത്രമായി മാറി.

ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമീപമുള്ള വീടുകളിലെ കക്കൂസകളെല്ലാം ഇതുപോലുള്ള തോട്ടിലെക്കയിരുന്നു കണക്ഷന്‍ കൊടുത്തിരുന്നത്. ഇതിനു സമീപമാണ്  കരിമീന്‍, ഞണ്ട്, മുതലായ ടേസ്റ്റ് കൂടിയവ ലഭിക്കുന്ന പ്രധാന സ്ഥലം. 

 നാട്ടിലെ പ്രധാന കള്ളു ഷാപ്പ്‌ സ്ഥിതി ചെയ്തിരുന്നത് കോണ്‍വെന്റ് ബസ് സ്ടോപ്പിന് സമീപമായിരുന്നു (ഇപ്പോഴത്തെ ചിന്നുസ് ഐസ് പ്ലാന്റിന് എതിര്‍ വശം). പെരുന്നാള്‍ മറ്റു ആഘോഷങ്ങള്‍ (ഓണം, വിഷു, ക്രിസ്തുമസ്, ഈസ്റര്‍, മുതലായവ)  ഈ സമയങ്ങളിലെല്ലാം  അവിടെ  നല്ല തിരക്കായിരിക്കും അവിടെ - യഥാര്‍ത്ഥത്തില്‍ ചാകര എന്ന് പറയും.  - അവിടെ അന്നത്തെക്കാലത്ത്‌ ഏറ്റവും രുചികരമായ വസ്തുക്കള്‍ ലഭിച്ചിരുന്ന ഏക സ്ഥലം - ഓരോ ദിവസവും ഓരോ സ്പെഷ്യല്‍ വിഭവം ആയിരിക്കും അവിടെ. ഒരു പെരുന്നാള്‍ സമയം. പള്ളിപ്പുറം പെരുന്നാള്‍ ആകുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ധാരാളം ബന്ധുക്കള്‍ പള്ളിപ്പുരത്തെക്ക് ഒഴുകിയെതുമായിരുന്നു ഒരു പെരുന്നാള്‍ സമയം,   പെരുന്നാള്‍ ആയതിനാല്‍ കുടിയന്മാര്‍ ക്യു ആയി  എത്തിക്കൊണ്ടിരുന്നു ഷാപ്പിലേക്ക്. കരിമീന്‍ ആയിരുന്നു അന്നത്തെ പ്രധാന വിഭവം. കുടിച്ചു ഇറങ്ങുന്നവര്‍ക്ക്  എല്ലാം തന്നെ കരിമീനിന്റെ  രുചിയെക്കുറിച്ചു മാത്രമേ പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ.

ജോസ ചേട്ടനും അളിയനും കൂടി കള്ളു കുടിക്കുവാന്‍ കയറി. കരിമീന്‍ കറി അവരുടെ മേശപ്പുറത്തു കൊണ്ട് വന്നു വെച്ചു. അളിയന്‍ കഴിക്കുവാന്‍ തുടങ്ങി. അളിയന്‍ പറഞ്ഞു; "നല്ല നെയ്യുള്ള കരിമീന്‍ ആണല്ലോ ഇവിടെ." ദൂരെ ദിക്കില്‍ നിന്നും വന്ന അളിയന്‍ കുശാലായി കഴിച്ചുകൊണ്ടിരുന്നു. ജോസ ചേട്ടന്‍ കഴിക്കുവാനായി  മീനെടുത്തു. കുടി തുടങ്ങാത്തതുകൊണ്ട് എന്തോ പന്തികേട്‌ തോന്നി. മീനിന്റെ വയര്‍ ഭാഗം ഒന്ന് പൊളിച്ചു നോക്കി; നെയ്യ് കയ്യിലെടുത്തു. എന്തോ സംശയം, ഒന്ന് മണത്തു നോക്കി, ഓക്കാനം വന്നു.  അതു നെയ്യ് ആയിരുന്നില്ല, പകരം തോട്ടിലെ കക്കൂസയില്‍ നിന്നും വരുന്ന മാലിന്യമായിരുന്നു. ഇതൊന്നുമറിയാതെ അളിയന്‍ രസകരമായി കരിമീന്‍ കഴിച്ചുകൊണ്ടിരുന്നു.




.

ജോയി ചേട്ടനും പുഴയിലെ മുങ്ങലും

ജോയി ചേട്ടന്‍ -  യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നില്ല. പള്ളിപ്പുറത്തെ മാത്രമല്ല അടുത്ത പ്രദേശങ്ങളിലെ ബോട്ടുള്ള എല്ലാവരുടെയും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. ബോട്ടിന്‍റെ പങ്കയോ മറ്റു യന്ത്ര സാമഗ്രികളോ എന്ത് പുഴയില്‍ പോയാലും മുങ്ങാം കുഴിയിട്ട് തെരഞ്ഞു കണ്ടുപിടിച്ചിരിന്നത്‌ ഈ ജോയി ചേട്ടനായിരുന്നു. ഇദ്ദേഹത്തിനു കൂടുതല്‍ നേരം ശ്വാസം പിടിച്ചു നില്ക്കാന്‍ കഴിവുണ്ടായിരുന്നു.

നാട്ടിലെ ഒരു പ്രധാന വ്യക്തിയാണല്ലോ ശ്രീമാന്‍ എസ്. ഇദ്ദേഹം ഭയങ്കര പിശുക്കനും ആയിരുന്നു. ഒരു ദിവസം നമ്മുടെ ജോയി ചേട്ടന്‍ പണിയൊന്നും ഇല്ലാത്തതിനാല്‍ എസിനോട് കുറച്ചു കാശു കടം ചോദിച്ചു. പക്ഷെ എസ് അല്ലെ ആള്, ഒരു ചില്ലിക്കാശു കൊടുത്തില്ല, മാത്രമല്ല സില്‍ബന്തികളുടെ മുന്നില്‍ വെച്ച് കുറച്ചു അധിക്ഷേപിക്കുക കൂടി ചെയ്തു. 

എന്തുകൊണ്ടോ, അടുത്ത ദിവസം മുനമ്പം ഹാര്‍ബറിന് അടുത്ത് കെട്ടിയിരുന്ന  എസിന്‍റെ ബോട്ടിന്‍റെ പങ്ക കാണാതായി. വേറെ ആളില്ലാത്തതിനാല്‍ ജോയി ചേട്ടനെ തന്നെ വിളിപ്പിച്ചു, പറഞ്ഞു; "ജോയി എങ്ങിനെയെങ്കിലും ആ പങ്ക മുങ്ങിയെടുക്കണം. എന്‍റെ മുപ്പതു അടിയുടെ ബോട്ടാ, നീ എങ്ങിനെയെങ്കിലും എന്നെ രക്ഷിക്കണം". ജോയി ചേട്ടന്‍ പറഞ്ഞു; "അതു എനിക്ക് പ്രശ്നമില്ല; പക്ഷെ മുതലാളിയുടെ കൈയില്‍ ഇപ്പോള്‍ പൈസയില്ലല്ലോ. പിന്നെ എങ്ങിനെ ഞാന്‍ മുങ്ങും? എന്‍റെ റേറ്റ് മുതലാളിക്ക് അറിയാമല്ലോ ഒന്ന് മുങ്ങിയാല്‍ രൂപ അഞ്ഞൂര്‍ ആണ്. "

"അതൊന്നും നീ പ്രശ്നമാക്കേണ്ട, എങ്ങിനെയെങ്കിലും അതൊന്നു മുങ്ങിയെടുക്ക്."

അവസാനം ജോയി ചേട്ടന്‍ മുങ്ങി, മുനമ്പം അഴിയായതിനാല്‍ കിട്ടിയില്ല എന്ന് പറഞ്ഞു. അങ്ങിനെ ഏതാണ്ട് അഞ്ചു മുങ്ങലുകള്‍ക്ക് ശേഷം ജോയി ചേട്ടന്‍ പങ്കയുമായി വന്നു. പങ്കയും കൊടുത്തു രണ്ടായിരത്തി അഞ്ഞൂറും വാങ്ങി ജോയി ചേട്ടന്‍ സ്ഥലം കാലിയാക്കി. പിന്നെ ചെറായി ഭാഗത്തുള്ള ഒരു കള്ളു ഷാപ്പില്‍ ജോയി ചേട്ടന്‍ പറഞ്ഞതിങ്ങിനെ;
"ആ ബോട്ടിന്‍റെ പങ്ക ആദ്യത്തെ മുങ്ങലിനെ എനിക്ക് കിട്ടി. അയാളല്ലേ ആള്, അതിനാല്‍  ഞാനത് വെള്ളത്തിനടിയില്‍ തന്നെ വെച്ചിട്ടാണ് ബാക്കി നാലു മുങ്ങല്‍ കൂടി നടത്തിയത്"


.