Showing posts with label പഴയ ചില ഓര്‍മ്മകള്‍. Show all posts
Showing posts with label പഴയ ചില ഓര്‍മ്മകള്‍. Show all posts

Saturday, December 18, 2010

ക്രിസ്തുമസ് ചിന്തകള്‍

ഇപ്രാവശ്യത്തെ ക്രിസ്തുമസ് ദുബായില്‍ തന്നെ. നാട്ടില്‍ പോകുവാന്‍ ലീവ് ശരിയായില്ല. കുറച്ചു വിഷമം തോന്നി. അങ്ങിനെയിരിക്കുമ്പോഴാണ്  ദുബായിലെ  ജീസസ്  യൂത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വസിക്കുന്ന ക്യാമ്പുകളില്‍ ക്രിസ്തുമസ് കരോളുമായി പോകുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാല്‍ അല്പം സന്തോഷം തോന്നി. അവിടെ ചെന്നപ്പോഴാണ് എന്റെയെല്ലാം വിഷമം ഒന്നുമല്ല. വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ ഓണവും ക്രിസ്തുമസ്സും എല്ലാം ഇവിടെ തന്നെ  ചെലവഴിച്ചു, കൈയില്‍ ബാലന്‍സ് ഒന്നുമില്ലാതെ നില്‍ക്കുന്ന കുറെ സഹോദരങ്ങളെ കണ്ടത്. അവരോടൊത്തു ഈ ക്രിസ്തുമസ് ചെലവഴിച്ചപ്പോള്‍ തന്നെ മനസ്സിന് കുറച്ചു സന്തോഷം തോന്നി - എന്‍റെ മാത്രമല്ല, ആ ക്യാമ്പുകളില്‍ കഴിയുന്ന അവരുടെതും. അത് നിങ്ങള്‍ക്ക് ഈ ഫോട്ടോകളില്‍ കാണാം



ഇതിന്റെയെല്ലാം കൂടുതല്‍ ചിത്രങ്ങള്‍ കാണണമെങ്കില്‍ എന്തെ പികാസ വെബ്‌ ആല്‍ബം കാണുക.



വാല്‍ക്കഷണം:

കരോളിനു പോയപ്പോള്‍ പഴയ ചില ക്രിസ്തുമസ് കരോള്‍ സംഭവങ്ങള്‍ ഓര്‍മ്മ വന്നു. എന്‍റെ അമ്മയുടെ വീട് ഏറണാകുളം ജില്ലയിലെ ചെട്ടിക്കാട് എന്ന സ്ഥലത്താണ് - വിശുദ്ധ അന്തോണിസ് പുണ്യവാന്റെ തീര്‍ത്ഥാടന  കേന്ദ്രം നില നില്‍ക്കുന്ന സ്ഥലം. പണ്ട് അവിടമെല്ലാം നിറയെ തോടുകളും ചെമ്മീന്‍ കെട്ടുകളും നിറഞ്ഞ ഒരു സ്ഥലമയിരിന്നു. ചെറിയ തെങ്ങുകള്‍ കൊണ്ടുള്ള പാലങ്ങളും മറ്റുമായിരുന്നു അവിടമെല്ലാം. ഒരു വര്‍ഷം ക്രിസ്തുമസ് കരോള്‍ വരുന്ന സമയം - ഇപ്പോഴത്തെ പോലെ ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചു  ഇല്ലാത്ത കാലമല്ലേ. ചെറിയ പാട്ട വിളക്കും മറ്റുമായി കരോള്‍ സംഘങ്ങള്‍ പതിരാ കുര്‍ബ്ബാനക്ക് മുന്‍പ് ഓരോരോ വീടുകളില്‍ എത്തിച്ചേരും. അങ്ങിനെ ദൂരെ നിന്നും കൊട്ട് കേട്ടപ്പോള്‍ ഞാനും എന്‍റെ സമപ്രായത്തിലുള്ള എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അങ്ങിനെ ഞങ്ങളുടെ തറവാടിലെക്കുള്ള വരവായി. അവിടേക്ക് വരുന്നതിനു മുന്‍പ് ഒരു തോട് കടക്കണം. തെങ്ങിന്‍ തടി കൊണ്ടുള്ള പാലം കടന്നു കരോള്‍ സംഘം വരുന്നു. പെട്ടെന്ന് ആരൊക്കെയോ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ട്. കരോള്‍ സംഘത്തില്‍ നിന്നു പല ശബ്ദങ്ങള്‍ ഉയര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തറവാട്ടിലേക്ക് കുറേപ്പേരെ എടുത്തുകൊണ്ടു വന്നു. വെള്ളത്തില്‍ വീണ കോഴിയെപ്പോലെ - ഞങ്ങള്‍ കാണാന്‍ കാത്തിരുന്ന - ക്രിസ്തുമസ് പാപ്പ. വയറ്റില്‍ വെച്ചു കെട്ടിയിരുന്ന തലയിണയില്‍ നിന്നും വെള്ളം കുറേശ്ശെയായി പുറത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ഒരു കാഴ്ച തന്നെ യായിരുന്നു അത്. 

അടുത്ത വര്‍ഷം അവര്‍ കരോളിനു ഇറങ്ങിയപ്പോള്‍ സ്റ്റെപ്പിനി ആയി വേറൊരു പാപ്പ കൂടി ഉണ്ടായിരുന്നെത്രേ!

Friday, September 24, 2010

മണിയടിച്ചാം പാറയും കന്യാകുമാരിയും

ചില സംഭവങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുമല്ലോ. അത് പോലെ ഒന്നാണ് എന്‍റെ (ഞങ്ങളുടെ എന്നും പറയാം) മണിയടിച്ചാം പാറയിലേക്കുള്ള  ഒരു യാത്രാ. ചിലപ്പോള്‍ നിങ്ങള്‍ കന്യാകുമാരിയിലെക്കോ മറ്റോ പോവുകയാണെങ്കില്‍ ഈ സ്ഥലം കൂടി കാണുവാന്‍ കഴിഞ്ഞാല്‍ വളരെ നന്നായിരിക്കും.

പത്തോ പന്ത്രണ്ടോ വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. മതബോധന വുമായി ബന്ധപ്പെട്ടു ഒരു പിക്നിക് ഊട്ടിയിലേക്ക് പ്ലാന്‍ ചെയ്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറപ്പെടണം. കൊടുങ്ങല്ലൂര്‍ ചെന്നു ഒരു സിനിമ  (ഫസ്റ്റ്‌ ഷോ) കണ്ടതിനു ശേഷം നേരെ വിട്ടാല്‍ പിന്നെ വെളുപ്പിനെ ഊട്ടിയിലെത്താം - ഇതായിരുന്നു പ്ലാന്‍. പക്ഷെ, അറിയാമല്ലോ നമ്മുടെ ആളുകളെ, അഞ്ചു മണി പറഞ്ഞിട്ട് എല്ലാവരും എത്തിയത് എട്ട് -  എട്ടെര ആയി. പ്ലാനുകള്‍  എല്ലാം പൊളിഞ്ഞു എന്ന് തോന്നി.   അതിനാല്‍ പരിപാടിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. സിനിമ ഒഴിവാക്കാം. പക്ഷെ ഭൂരിഭാഗം പേരും  വനിതകള്‍ ആയതിനാല്‍ പ്രതിക്ഷേധിച്ചു. അതിനാല്‍ യാത്രാ തുടങ്ങിയപ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. ഒരു പിക്നിക്കിന്റെ മൂഡ്‌ ഉണ്ടായിരുന്നില്ല. അവസാനം പറവൂര്‍ എത്തിയപ്പോള്‍ സെബാസ്ടിയനും രാജേഷും ഞാനും കൂടി തീരുമാനം എല്ലാം മാറ്റി - വണ്ടി നേരെ അലുവക്ക് വിട്ടു - അവിടെയുള്ള ഒരു തീയേറ്ററില്‍ ഒരു പുതിയതായി റിലീസ് ചെയ്ത സിനിമക്ക് (സെക്കന്റ്‌ ഷോ) എല്ലാവരെയും കയറ്റി. ആ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എല്ലാവരും യഥാര്‍ത്ഥത്തില്‍ ഒരു പിക്നിക് മൂഡിലേക്ക് എത്തി - ചിത്രം ഏതാണെന്ന് അറിയേണ്ടേ? അന്നത്തെ വന്‍ കോമേഡി  ഹിറ്റായി മാറിയ - "പഞ്ചാബി ഹൌസ്"
 

വണ്ടിക്കരനുമായി സംസാരിച്ചു യാത്രാ നേരെ കന്യാകുമാരിക്ക് ആക്കി മാറ്റി. ആരോടും പറഞ്ഞില്ല. കാരണം, ആ സമയത്ത് യാത്രാ തിരിച്ചാല്‍ ഊട്ടിയിലെതുമ്പോള്‍ രാവിലെ പത്തു മണി എങ്കിലും ആകും. അതേ സമയം കന്യാകുമാരിക്ക് ആണെങ്കില്‍ രാവിലെ അഞ്ചു മണിക്കെങ്കിലും എത്തി സൂര്യോദയം കാണാം. അങ്ങിനെ വണ്ടി നേരെ കന്യാകുമാരിക്ക് വിട്ടു. അവിടെ എത്തിയപ്പോള്‍ എല്ലാവരും ചോദ്യമായി, ഇത് ഊട്ടി അല്ലല്ലോ. വീണ്ടും പ്രശ്നമായി പെട്ടെന്ന് ബസ്സില്‍ നിന്നും രാജേഷും ബെന്ഹരും ജോണ്‍സണും ചാടിയിറങ്ങി പോയി. എന്താ കാര്യമെന്ന് അറിയാതെ എല്ലാവരും അവരെത്തന്നെ നോക്കി. അവര്‍ നേരെ കടല്‍ തീരത്തേക്ക് പോയിക്കളഞ്ഞു.  ഏതായാലും നാലു നാല്പത്തഞ്ചു ആയിട്ടുള്ളൂ അതിനാല്‍ എല്ലാവരും ബസില്‍ തന്നെ കിടന്നുറങ്ങി. മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി കന്യാകുമാരിയിലെ കലക്കന്‍ സൂര്യോദയം കാണിച്ചു കൊടുത്തു. തലേ ദിവസത്തെ സിനിമയും ഇതും കൂടി യായപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. അതോടെ വഴക്കുകള്‍ എല്ലാം പോയി.
പിന്നെ വിവേകാനന്ദ പാറയിലും പോയി, ത്രിവേണി സംഗമവും കണ്ടു. (ത്രിവേണി സംഗമം കണ്ടപ്പോള്‍  രാജേഷിനു മനസ്സില്‍ ഒരു വിഷമം. എന്താണെന്നു ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ബസില്‍  നിന്നും മൂന്നു പേരും ധൃതി വെച്ചു പോയത് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ആയിരുന്നെത്രേ. പക്ഷെ അവര്‍ കാര്യം സാധിച്ചതോ പുണ്യ സ്ഥലമായ ത്രിവേണി  സംഗമ കടല്‍ തീരത്തും. തമിഴ് നാട്ടില്‍ നിന്നും വന്നിരിക്കുന്ന സഞ്ചാരികള്‍ അവിടെ പൂജ അര്‍പ്പിക്കുന്നത് കണ്ടപ്പോള്‍ രാജേഷിനു വല്ലാത്ത സങ്കടം. ഞാന്‍ പിന്നെ സമാധാനിപ്പിച്ചു, അറിയാതെ ചെയ്തതാണല്ലോ)

തിരിച്ചു തിരുവനന്തപുരത്തേക്ക് യാത്രയായി. നാഗെര്‍കോവില്‍ എത്താറായപ്പോള്‍   കൂട്ടത്തിലുണ്ടായ  സി. ഡോറിസ് പുതിയൊരു സ്ഥലത്തെ ക്കുറിച്ച് പറഞ്ഞു - മണിയടിച്ചാം പാറ. പേര് കേട്ടപ്പോള്‍ ഒരു പ്രത്യേകത അതിനാല്‍ ഞങ്ങള്‍ തീരുമാനിച്ചു ഏതായാലും അവിടം കൂടി കാണുവാന്‍. നാഗെര്‍ കോവില്‍ നിന്നും ചെന്നൈ ദിശയിലുള്ള റോഡില്‍ ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ പോയാല്‍ മതി. അതിനാല്‍ വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടു.

കുറെ ദൂരം ഓടിയപ്പോള്‍ മലകളില്‍ നിറയെ കാറ്റാടികള്‍ കാണുവാന്‍ തുടങ്ങി. കാറ്റാടി മല എന്നാണ് അവിടെ പറയുന്നത്.

കുറച്ചൊന്നുമല്ല, വളരെ അധികം കാറ്റാടി കള്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ നിരന്നു നില്‍ക്കുന്ന ഒരു മല തന്നെ. അവിടെ മണിയടിച്ചാം പാറയിലേക്കുള്ള  ബോര്‍ഡുകള്‍ കാണാന്‍ തുടങ്ങി.

ദേവ സഹായം പിള്ള എന്ന ഒരു രക്ത സാക്ഷിയുടെ മരണ സ്ഥലം ആണവിടം. പക്ഷെ കുറച്ചു പ്രത്യേകതകള്‍ ഉള്ള സ്ഥലവും. വണ്ടി കുറച്ചു ദൂരം കൂടി ചെന്നപ്പോള്‍ അവിടുത്തെ പള്ളി ദൃശ്യമായി.


ആരാണീ ദേവ സഹായം പിള്ള?

മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ ഒരു വിശ്വസ്ത സേവകന്‍ ആയിരുന്നു ഇദ്ദേഹം. യഥാര്‍ത്ഥ പേര് നീലകണ്ഠന്‍ പിള്ള. ജനനം 1712 ല്‍. ഭാര്യ ഭാര്‍ഗവിയംമാള്‍. കുളച്ചല്‍ വച്ചുണ്ടായ ഒരു യുദ്ധത്തില്‍ വെച്ചു തിരുവിതാംകൂര്‍ സേന പിടിച്ച ഒരു കത്തോലിക്കാ പട്ടാളക്കാരനു മയുണ്ടായ പരിചയത്തില്‍ നിന്നുമാണ് നീലന്‍ പിള്ളയുടെ മാറ്റങ്ങളുടെ ഉറവിടം. തന്‍റെ കന്നു കാലികള്‍ കൂട്ടത്തോടെ ചത്ത്‌ പോയത് കൊണ്ടും  കൃഷി നശിച്ചു പോയത് കൊണ്ടും ഭയങ്കര സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പോയ അദ്ദേഹത്തിന് ദെ ലെനോയ്  എന്ന ആ പട്ടാളക്കാരന്‍ ബൈബിളിലെ പഴയ നിയമ ഗ്രന്ഥത്തിലെ ജോബിന്‍റെ കഥ പറഞ്ഞു കൊടുത്തു. എങ്ങിനെയാണ്‌ നല്ല മനുഷ്യരെ ദൈവം പരീക്ഷിക്കുന്നത് എന്ന് അദ്ദേഹം അതില്‍ നിന്നും നീലന്‍ പിള്ള മനസ്സിലാക്കി. ഏകദേശം അദ്ദേഹത്തെക്കളും വളരെ മോശം ആയിരുന്നു ജോബിന്‍റെ സ്ഥിതി.

നാളുകള്‍ക്ക് ശേഷം ബൈബിള്‍ വായിച്ചു അദ്ദേഹം ഒരു ക്രിസ്ത്യാനി ആകുവാന്‍ തീരുമാനിച്ചു. തന്‍റെ തീരുമാനം അദ്ദേഹം ദെ ലെനോയിയെ അറിയിച്ചു. അദ്ദേഹം വടക്കന്‍ കുലതുള്ള ഒരു ജെസ്യൂട്ട് വൈദികന്റെ അടുത്തേക്ക് പിള്ളയെ പറഞ്ഞയച്ചു. പക്ഷെ വൈദികന്‍ അദ്ദേഹത്തെ ഉടനെ മാമ്മോദീസ നല്‍കി ക്രിസ്ത്യാനി ആക്കിയില്ല. വീണ്ടും ഏകദേശം ഒന്‍പതു മാസത്തോളം ഒരു വിചിന്തനത്തിനായി നല്‍കി. അതിനു ശേഷവും തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നതിനാല്‍ അവസാനം 1745 ല്‍ പിള്ളക്ക് മാമ്മോദീസ നല്‍കി.മാമ്മോദീസയില്‍ അദ്ദേഹം സ്വീകരിച്ച പേര് ലാസര്‍ എന്നായിരുന്നു - അതിന്‍റെ തമിഴ്  പേര് ദൈവ സഹായം

ക്രിസ്ത്യാനി ആയതില്‍ പിന്നെ അദ്ദേഹം തന്‍റെ കൂടെയുള്ളവരോടും ക്രിസ്തുവിനെക്കുരിച്ചും തന്‍റെ സമാധാനത്തെക്കുരിച്ചും പറഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ സമൂഹത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കും പിടിച്ചില്ല. അവര്‍ അദ്ദേഹത്തോട് തിരിച്ചു സ്വന്തം മതത്തിലേക്ക് വരുവാന്‍ പറഞ്ഞു. തിരിച്ചു വന്നാല്‍ കൂടുതല്‍ വസ്തുക്കള്‍ തരാമെന്ന് പറഞ്ഞു. ഇത് അദ്ദേഹം നിരാകരിച്ച കാരണം അവര്‍ രാജാവിന്‍റെ പക്കല്‍ പരാതി നല്‍കി. രാജാവാകട്ടെ ഉടന്‍ അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തില്‍ അടച്ചു. പിന്നെ പീഡനങ്ങള്‍ തുടങ്ങി. എരുക്കിന്‍ പൂവ് കൊണ്ട് മാലകള്‍ അണിയിച്ചും കാളപ്പുറത്തു ഇരുത്തി നാട് നീളെ കൊണ്ട് നടത്തിയും എല്ലാതരത്തിലും അദ്ദേഹത്തെ അപമാനിച്ചു കൊണ്ടിരുന്നു. എന്നിട്ടും തന്‍റെ തീരുമാനത്തില്‍ നിന്നും മരതതിനാല്‍ അദ്ദേഹത്തെ വധിക്കുവാന്‍ തീരുമാനിച്ചു.

(അല്പം ദീര്‍ഘിച്ചു എന്നെനിക്കറിയാം, അതിനാല്‍ ഇനിയുള്ളവ ചുരുക്കി എഴുതുകയാണ്).

അദ്ദേഹത്തെ വധിക്കുവാന്‍ ഉള്ള തീരുമാനം വളരെ പെട്ടെന്നായിരുന്നു. കാരണം വളരെയധികം ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ വന്നു കൊണ്ടിരിന്നു, മാത്രമല്ല അദ്ദേഹം മൂലം ധാരാളം അത്ഭുതങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്നു. ആയതിനാല്‍ അദ്ദേഹത്തെ നഗര്‍ കോവിലിനു അടുത്തുള്ള ഒരു സ്ഥലത്തേക്ക് രഹസ്യമായി കൊണ്ടുപോയി. 1752 ജനുവരി 14 അര്‍ദ്ധരാത്രി  വളരെ പരിക്ഷീനന്‍ ആയിരുന്ന അദ്ദേഹത്തെ വലിച്ചു മലയുടെ മുകളിലേക്ക് കൊണ്ടുപോയി. തനിക്കു അവസാനമായി പ്രാര്‍ഥിക്കണമെന്ന്  പറഞ്ഞപ്പോള്‍ അദ്ദേഹത്തെ അവര്‍ അതിനു അനുവദിച്ചു. ഒരു പാറയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്‍റെ മുട്ടുകള്‍ കുത്തിയ സ്ഥലത്ത് പാടുകള്‍ പതിയപ്പെട്ടു. അത് ഇന്നും അവിടെ കാണുവാന്‍ കഴിയും.




 


കുറച്ചു ഉയര്‍ന്ന പരയുടെ മുകളില്‍ അദ്ദേഹത്തെ നിര്‍ത്തിയിട്ടു പട്ടാളക്കാര്‍ താഴെ നിന്നും വെടിവെച്ചു. അഞ്ചു ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ചു അദ്ദേഹം താഴേക്ക്‌ വീണു മരിച്ചു. ആ സമയം തന്നെ മറ്റൊരു അത്ഭുതം കൂടി അവിടെ നടന്നു. അദ്ദേഹം താഴേക്ക്‌ വീണ സമയം തന്നെ തൊട്ടടുത്തുള്ള ഒരു മല മുകളില്‍ നിന്നും ആരോ അടര്‍ത്തി വിട്ട പോലെ ഒരു നാലോ അഞ്ചോ അടി നീളത്തിലുള്ള ഒരു പാറ താഴേക്ക്‌ വീണു. അത് വീണ ശബ്ദം ആകട്ടെ ഒരു വലിയ ഓട്ടു മണി   (നമ്മുടെ പള്ളികളിലും മറ്റും ഉപയോഗിക്കുന്ന പോലെ) അടിക്കുന്നത് പോലെയും. ഇത് കേട്ട് പരിസരവാസികള്‍ ഓടിക്കൂടി. അപ്പോഴാണ് അവര്‍ അറിയുന്നത്, രഹസ്യമായി പട്ടാളക്കാര്‍ കൊണ്ടുവന്നു കൊന്നത് ദേവ സഹായം പിള്ളയെ ആയിരുന്നു എന്നത്.  പിന്നെ ജനങ്ങളുടെ ഒരു പ്രവാഹം ആയിരുന്നു. അദ്ദേഹത്തിന്‍റെ മൃത ദേഹം വന്‍ ആചാരങ്ങളോടെ കോട്ടാര്‍ രൂപതയിലെ സെന്‍റ് ഫ്രാന്‍സിസ് സവ്യര്‍ പള്ളിയില്‍ അടക്കം ചെയ്തു. സാധാരണ രീതിയില്‍ വൈദീകരുടെയും മെത്രാന്മാരുടെയും മൃതദേഹം മാത്രമാണ് പള്ളിക്കുള്ളില്‍ സംസ്കരിക്കാരുള്ളത്. പക്ഷെ അദ്ദേഹത്തിന്‍റെ വിശുദ്ധി യുള്ള ജീവിതം കാരണം ആണ് അങ്ങിനെ സംസ്കരിച്ചത്.

ഇതാണ് അവിടത്തെ ചരിത്രം. ഇനി നമുക്ക് കാണുവാന്‍ ഉള്ളത് എന്താണെന്നു നോക്കാം. മുകളില്‍ പറഞ്ഞ പാറ തന്നെ ഒരു പ്രധാന ആകര്‍ഷണം.



ഇതില്‍ ഒരു കല്ലെടുത്ത്‌ മുട്ടിയാല്‍ ശരിക്കും ഒരു പള്ളി മണിയില്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം! എത്ര രസമാണെന്നോ അതില്‍ മുട്ടുവാന്‍.

ഇത് കഴിഞ്ഞാല്‍ പിന്നെ അവിടുത്തെ ആകര്‍ഷണം അദ്ദേഹത്തിന്‍റെ രക്തം തെറിച്ചു വീണ സ്ഥലത്തുള്ള ഒരു മരത്തിന്റെ ഒരു ശിഖിരവും - കാരണം  ആ ശിഖിരത്തില്‍ ഉള്ള ഇലകള്‍ എല്ലാം തന്നെ വെള്ള കലര്‍ന്ന പച്ചയാണ്‌. ബാക്കി ശിഖിരത്തില്‍ എല്ലാം തനി പച്ച കളര്‍ തന്നെ. ആ ശിഖിരത്തില്‍ പുതുതായി കിളിര്‍ക്കുന്ന ഇലകളും വെള്ള കലര്‍ന്നത് തന്നെ. അതാണ് ആ മരത്തിന്റെ പ്രത്യകത.


കുരിശു നില്‍ക്കുന്നത്  മരണ സമയത്ത് അദ്ദേഹം പ്രാര്‍ത്ഥിച്ചു കൊണ്ട് നിന്ന സ്ഥലത്താണ്. 


 നീലകണ്ഠന്‍ പിള്ള (ദേവ സഹായം പിള്ള) ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍


അദ്ദേഹം മരിച്ചു വീണ സ്ഥലം 
 
 

മല മുകളിലെ ഗ്രോട്ടോ

ഇതെല്ലം കണ്ടു കഴിഞ്ഞു പോരുന്ന വഴിക്ക് തമിഴ് നാട്ടില്‍ കേരളത്തിന്‍റെ സ്ഥലത്ത് നില നില്‍ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ യുടെ കൊട്ടാരം കൂടി സന്ദര്‍ശിച്ചു. കേരളത്തില്‍ പോണ്ടിച്ചേരി യുടെ മാഹി നില്‍ക്കുന്നത് പോലെ, തമിഴ് നാട്ടില്‍ കേരളത്തിന്‍റെ സ്വന്തം സ്ഥലം - ആകെ യുള്ളത് കൊട്ടാരം നില നില്‍ക്കുന്ന സ്ഥലം മാത്രം. ഇതെന്ക്കുരിച്ചു അടുത്ത ബ്ലോഗ്ഗില്‍ എഴുതാം. 


.

Saturday, September 11, 2010

ബാലചന്ദ്രന്‍റെ ഓര്‍മ്മയ്ക്ക്‌

നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയില്ല ഈ വ്യക്തിയെ. കാണിക്കുവാന്‍ എന്‍റെ കൈവശം ഫോട്ടോയും ഇല്ല. പക്ഷെ ഏകദേശം ഒരു ഐഡിയ ഞാന്‍ തരം. പക്ഷെ അവനിന്ന് നമ്മുടെ കൂടെയില്ല - ഏകദേശം ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാവരെയും വിട്ടു പോയി. 

ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ പ്രധാന അധ്യാപകന്‍ ആയിരുന്ന ശ്രീ ചന്ദ്രമേനോന്‍ സാറിന്‍റെ രണ്ടാമത്തെ മകന്‍ ആണ് ബാലചന്ദ്രന്‍. അവന്‍റെ മൂത്ത സഹോദരനും അകലത്തില്‍ മരിച്ചു പോയി - അദ്ദേഹത്തെ നിങ്ങള്‍ അറിയുമായിരിക്കും - ജയചന്ദ്രന്‍. എന്നിട്ടും മനസ്സിലായില്ലേ? പള്ളിപ്പുറത്തെ ജെ സി എം കോളേജ് എന്ന് പറഞ്ഞാല്‍ മനസിലാകുമല്ലോ? (ജയചന്ദ്രന്‍ മെമ്മോറിയല്‍ കോളേജ്).  ഒന്ന് മുതല്‍ പ്രീ ഡിഗ്രി വരെയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. പഠനത്തിലും ഞങ്ങള്‍ രണ്ട് പേരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറി മാറി എടുത്തിരുന്നു. 

കലാപരിപാടികളിലും അവന്‍റെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഒരു ആരാധകനും ആയിരുന്നു അവന്‍. സ്കൂളിലും കോളേജിലും എസ് എഫ് ഐ യുടെ ഒരു ചെറു നേതാവും. 

കഥ, കവിത, നാടക രചന  ഇവയില്‍ എല്ലാം സമര്‍ത്ഥന്‍ ആയിരുന്നു അവന്‍. ഒരിക്കല്‍ ഞങ്ങള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ആനിവേഴ്സറിക്ക് പരിപാടികള്‍ അവതരിപ്പിക്കുവാന്‍ പേര് കൊടുക്കാന്‍ പറഞ്ഞു. നാരായണന്‍ കുട്ടി കര്‍ത്താ മാഷ് ആയിരുന്നു ഞങ്ങളുടെ ക്ലാസ് അധ്യാപകന്‍. അദ്ദേഹം പറഞ്ഞു എന്തെന്കിലുനുമൊക്കെ ചേരടോ ഇനി ഒരു വര്‍ഷം കൂടിയല്ലേയുള്ളൂ സ്കൂള്‍ വിദ്യാഭ്യാസം തീരാന്‍. 

അങ്ങിനെ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഏതാണ്ട് മൂന്നു പരിപാടികള്‍ എഴുതി ചേര്‍ത്തു. ഒരു കവിത - അത് അവിടത്തെ തന്നെ രമണി ടീചെറിന്റെ  മകന്‍ നിലേഷ്, പിന്നെ ഒന്ന് ഒരു നാടകം - ബാലചന്ദ്രന്‍റെ വക. പിന്നെ ഒന്ന് ബ്രേക്ക്‌ ഡാന്‍സ് - സ്റ്റാര്‍ തീയെറ്റെര്‍ നു   അടുത്തുള്ള ഹരിയുടെയും കൂട്ടരുടെയും  വക. അങ്ങിനെ ദിവസങ്ങള്‍ വന്നു ചേര്‍ന്നു പക്ഷെ ബാലചന്ദ്രന്റെ നാടകം മാത്രം റെഡി ആയിട്ടില്ല. എന്നെയെല്ലാം കഥാപാത്രങ്ങള്‍ ആക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. 

അങ്ങിനെ പരിപാടിയുടെ ദിവസം വന്നെത്തി. ഞാനും കൂടെയുള്ളവരും രാവിലെ ബാലചന്ദ്രന്റെ വീട്ടിലെത്തി. ഞങ്ങള്‍ അവിടെ നിന്നും മാനേജര്‍ രാജേഷിന്റെ വീട്ടിലെത്തി. (രാജേഷിനെ ചിലപ്പോള്‍ നിങ്ങള്‍ അറിയുമായിരിക്കും - എസ് എസ് അരയ യു പി സ്കൂള്‍ മാനേജര്‍ ആയിരുന്ന രാമകൃഷ്ണന്‍ ചേട്ടന്‍റെ ഇളയ മകന്‍ - വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ ആയി മാനേജര്‍ അതിനു ശേഷം ചേട്ടന് കൈമാറി ഇപ്പോള്‍ അവന്‍ ഏറണാകുളത്ത്  സ്ഥിര താമസമാക്കി.) രാജേഷിന്റെ വീട്ടിന്‍റെ  ടെറസില്‍ ഞങ്ങള്‍ കൂടി. അപ്പോഴാണ് അവന്‍ പറയുന്നത് - കഥ സസ്പെന്‍സ് ആണ്. നിങ്ങളുടെ കഥാപാത്രങ്ങള്‍  എന്ത് ചെയ്യണമെന്നു  ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അത് മാത്രം ചെയ്താല്‍ മതി. നാടകത്തിന്റെ പേര് പോലും അവന്‍ പറഞ്ഞില്ല. 

വൈകുന്നേരം, പരിപാടിക്ക് മുന്‍പ് കണ്‍വീനെര്‍ ആയ സുകുമാരന്‍ സാറിനെ ക്കണ്ട് അവന്‍ നാടകത്തിന്റെ പേര് പറഞ്ഞു - വരും വരാതിരിക്കില്ല. സുകുമാരന്‍ സര്‍ ആണെങ്കിലോ ഓരോ പരിപാടി കഴിയുമ്പോഴും വിളിച്ചു പറയും; "ഇതാ അല്‍പ സമയത്തിനകം ഒന്‍പതാം ക്ലാസ്സുകാര്‍ അവതരിപ്പിക്കുന്ന ചെറു നാടകം - വരും വരാതിരിക്കില്ല". 

അങ്ങിനെ ബെല്‍ അടിച്ചു ഞങ്ങളുടെ പരിപാടിയായി. നാടകത്തിനു മുന്‍പായി ബാലചന്ദ്രന്‍ ഒരു കടലാസ് സുകുമാരന്‍ സാറിനെ ഏല്‍പ്പിച്ചു. കൃത്യം അഞ്ചു മിനിട്ടിനു ശേഷം സര്‍ ഇതൊന്നു മൈക്കിലൂടെ പറഞ്ഞാല്‍ മതി. ശരിയെന്നു അദ്ദേഹം പറഞ്ഞു.

അങ്ങിനെ കര്‍ട്ടന്‍ പൊങ്ങി. ഒരു ബെഞ്ചില്‍ ബാലചന്ദ്രന്‍ ദൂരേക്ക്‌ നോക്കി ഇരിക്കുകയാണ്. എന്‍റെ റോള്‍ എത്തി, ഞാന്‍ ഒരു മുണ്ടെല്ലാം   ഉടുത് കടന്നു ചെന്നു - അവന്‍ പഠിപ്പിച്ചത് പോലെ ചോദിച്ചു, "ഇതുവരെയും വന്നില്ലേ?" . അവന്‍ പറഞ്ഞു, "ഇല്ല"

അടുത്തത് രാജേഷ്‌ ആയിരുന്നു; പാന്‍റ്സ് ഇട്ടു വന്നുകൊണ്ട്‌  അവനും ഞാന്‍ ചോദിച്ചത് പോലെ തന്നെ ചോദിച്ചു, ഉത്തരവും അത് തന്നെ.
മൂന്നാമത്തേത് ബെന്ന് ആയിരുന്നു, അവനും അത് പോലെ തന്നെ ചോദിച്ചു അതെ ഉത്തരവും കിട്ടി.

അപ്പോഴേക്കും നാലു മിനിറ്റ് കഴിഞ്ഞു, ബാലചന്ദ്രന്‍ വാച്ചില്‍ നോക്കി എഴുന്നേറ്റു പറഞ്ഞു; "അവന്‍ വരും വരാതിരിക്കില്ല"

അപ്പോഴേക്കും സുകുമാരന്‍ സാറിന്‍റെ അന്നൌന്‍സ് മെന്റും  - "മകനെ നോക്കിയിരിക്കുന്ന ആ അച്ഛന്‍റെ പ്രതീക്ഷകള്‍ സഫലമാകട്ടെ - അവന്‍ വരും വരാതിരിക്കില്ല - നാടകം ഇവിടെ സമാപിക്കുന്നു"

പിന്നെ ഉയര്‍ന്ന കൂവലുകള്‍ ഉച്ചാസ്ഥിയില്‍ ആകുന്നതിനു മുന്‍പ് സുകുമാരന്‍ സര്‍ കര്‍ട്ടന്‍ ഇടാന്‍ പറഞ്ഞിരിന്നു.

NB: മുന്‍പ് ഞാന്‍ എഴുതി ബ്ലോഗിലെ (ഒരു ടാബ്ലോയുടെ ഓര്‍മ്മക്കുറിപ്പ്‌)  നായകനും ബാലചന്ദ്രന്‍ തന്നെ.





PS: ചന്ദ്രമേനോന്‍ സാറും കുടുംബവും ചെറായില്‍ നിന്നും മാളക്കടുത്തുള്ള കുഴൂര്‍ എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു.  ബാലചന്ദ്രന്‍ വിവാഹിതനായി മാളയില്‍ ഒരു ഓഫീസ് സ്റെഷനരി കട നടത്തുകയായിരുന്നു. ഒരിക്കല്‍ കട പൂട്ടിയ ശേഷം വീട്ടിലേക്കു പോകവേ, പുരയിടത്തില്‍ എവിടെ നിന്നോ പാമ്പു കടി ഏറ്റു മരിക്കുകയായിരുന്നു. ഇതെഴുതുമ്പോഴും രണ്ട് മക്കളും അകലത്തില്‍ നഷ്ടപ്പെട്ട ആ അച്ഛന്‍റെ - ചന്ദ്രമേനോന്‍ സാറിന്‍റെ - മുഖം ആയിരുന്നു എന്‍റെ മനസ്സില്‍. 


.

Friday, September 10, 2010

അങ്ങിനെ ആന്റപ്പന്‍ ചേട്ടനും മെത്രാനായി

ഇത് നടന്നത് 1987 നും 1993 നും ഇടക്കാണ്‌. കാരണം ഞാന്‍ അന്നു പഠിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു. പള്ളിപ്പുറത്തെ തിരുന്നാളുകള്‍ക്കും മറ്റു പ്രധാന  പരിപടികള്‍ക്കുമെല്ലാം വിളിച്ചിരുന്നത് അന്നു  പുതുതായി രൂപമെടുത്ത കോട്ടപ്പുറം രൂപതാ മെത്രാന്‍, ഇപ്പോഴത്തെ വരാപ്പുഴ മെത്രാപ്പോലിത്ത ഫ്രാന്‍സിസ് കല്ലറക്കല്‍ തിരുമെനിയെയായിരുന്നു ‌. അന്നു അദ്ദേഹം ഉപയോഗിച്ചിരുന്ന കാര്‍ പ്രിമിയര്‍ കമ്പനിയുടെ പദ്മിനി 118 NE എന്ന മോഡല്‍ ആയിരുന്നു. അദ്ദേഹത്തിന് മാത്രമേ ആ മോഡല്‍ കാര്‍ അന്നു ഉണ്ടായിരുന്നുള്ളൂ.

മെത്രാന്‍ വരികയാണെങ്കില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സെന്‍റ് മേരീസ് സ്കൂളിന്റെ മുന്‍പിലുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്നും ബാന്‍ഡ് മേളങ്ങളും താലമേന്തിയ കുട്ടികളെയും നിരത്തി നിര്‍ത്തുമായിരുന്നു. പടക്കം മിക്കവാറും എന്‍റെ വീടിനടുത്തുള്ള ജനത ബസ്‌ സ്റ്റോപ്പില്‍ ഉണ്ടായിരുന്ന നാരായണന്‍ ചേട്ടന്‍റെ കടയില്‍ നിന്നും ആയിരുക്കും, പൊട്ടിക്കുവാന്‍ ആളെയും അദ്ദേഹം ഏര്‍പ്പാട് ചെയ്തു തരും. രണ്ട് മാല പടക്കങ്ങള്‍ ഉണ്ടായിരിക്കും. ഒന്ന് മെത്രാന്‍  വരുമ്പോള്‍ പൊട്ടിക്കാന്‍, പിന്നെ ഒന്ന് മാല ഇട്ടു സ്വീകരിക്കുമ്പോള്‍ പൊട്ടിക്കാനും.  സെന്‍റ് മേരീസ് സ്കൂളിന്റെ ഗ്രൗണ്ടില്‍ ആണ് പടക്കം പൊട്ടിച്ചിരുന്നത്.  ബസ്‌ സ്റ്റോപ്പിനും സെന്‍റ് മേരീസ് സ്കൂളിന്റെ ഗ്രൗണ്ടിനും ഇടയില്‍ മതില്‍ ഉള്ളതിനാല്‍, ബസ്‌ സ്റ്റോപ്പിലെ  കടയുടെ വരാന്തയില്‍ നിന്നും പടക്കം പൊട്ടിക്കാന്‍ ആരെങ്കിലും ആംഗ്യം  കാണിക്കും അത് കണ്ടാണ്‌ അവിടെ നില്‍ക്കുന്നയാള്‍ പടക്കത്തിന് തീ കൊടുക്കുന്നത്. 


ഒരു ദിവസം ഏതോ പെരുന്നാളിന് ആണെന്ന് തോന്നുന്നു, മെത്രാനെ സ്വീകരിക്കാന്‍ എല്ലാവരും റെഡി ആയി നില്‍ക്കുകയാണ്. തെക്ക് വടക്ക് ദിശയില്‍ കിടക്കുന്ന വൈപ്പിന്‍ മുനമ്പം റോഡില്‍ എല്ലാവരും തെക്കോട്ട്‌ നോക്കി നില്‍ക്കുകയാണ്. (അന്നു മാല്യങ്കര പാലം ഇല്ലാത്തത് കൊണ്ട് ചെറായി ഭാഗത്ത്‌ നിന്നുമാണ് മെത്രാന്റെ കാര്‍ വരുന്നത്) എല്ലാവരും ആകാംക്ഷയോടെ മെത്രാനെ കാത്തു നില്‍ക്കുന്നു, മെത്രാന്‍ ആണെങ്കിലോ കൃത്യ സമയത്ത് എത്തുന്ന വ്യക്തിയും. അഞ്ചു മണിക്കാണ് സ്വീകരണമെങ്കില്‍ നാലേ അന്പതിയോന്പതിനു എത്തിയിരിക്കും. അത്രയ്ക്ക് കൃത്യമായ ഡ്രൈവിംഗ് ആയിരുന്നു മെത്രാന്റെ ഡ്രൈവര്‍ ജോയി ചേട്ടന്.

അങ്ങിനെ നില്‍ക്കുമ്പോള്‍ അതാ താനിപ്പിള്ളി  സേവിചേട്ടന്റെ വീടിന്‍റെ മുന്‍ വശത്തുള്ള  പാലം കയറി ഒരു പ്രീമിയര്‍ പദ്മിനി 118 NE വരുന്നു. ഇത് കണ്ടതും സിഗ്നല്‍ കാണിക്കാന്‍ റെഡി ആയി നിന്ന തോമസ്‌ ചേട്ടന്‍ പടക്കക്കാരനെ കൈ കാണിച്ചു. അയാള്‍ ഒരു മാല പടക്കത്തിന് തീ കൊടുത്തു. പക്ഷെ കാര്‍ സ്വീകരണ സ്ഥലത്ത് നിന്നില്ല, പകരം കുറച്ചു നീക്കി നിര്‍ത്തി. എല്ലാവരും ഏറ്റവും ആകാംക്ഷയോടെ കാറിലേക്ക് നോക്കി. ഞാനും. കാറില്‍ നിന്നും അതാ ആന്റപ്പ ചേട്ടന്‍ ഇറങ്ങി വരുന്നു,  അദ്ദേഹം അന്നു രാവിലെ വാങ്ങിയ കാര്‍ ആയിരുന്നു അത്. ഇപ്പോഴത്തെ ഇന്‍റെല്‍ കമ്പനിയുടെ പരസ്യത്തില്‍ പറയുന്നത് പോലെ - തകര്‍പ്പന്‍, ശരിക്കും ജീവനുള്ളത് പോലെ - അത് പോലെ മെത്രാന്റെ കാറ് പോലെ തന്നെ യായിരുന്നു അത്.

ഇത് കണ്ടതും എന്‍റെ കൂടെ ഉണ്ടായിരുന്ന റൂബന്‍ (കുറച്ചു കാലം സൌദിയില്‍
ആയിരുന്നു, ഇപ്പോള്‍ നാട്ടിലുണ്ട്) -

"ഹോ അങ്ങിനെ നമ്മുടെ ആന്റപ്പ ചേട്ടനും മെത്രാനായി"

ഇതിലും പ്രധാന ആളുകളുടെ പേര് ഞാന്‍ മാറ്റി എഴുതിയിരിക്കുകയാണ്. ഇന്നലെ പാഞ്ചിയാശാന്റെ - നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ സമൂഹ ഗാനം ഒറ്റയ്ക്ക് പാടിയ പാഞ്ചിയാശാന്‍ എന്ന ബ്ലോഗിലെ നായകന്‍ -  വക ഭീഷണി ഉണ്ടായിരുന്നു - നാട്ടിലേക്കു  എന്നാണ് വരുന്നത്? ഒന്ന് കാണണം എന്നും പറഞ്ഞു. ഏതായാലും ആറു മാസം കഴിയുമ്പോഴേക്കും അദ്ദേഹം ഇതെല്ലം മറക്കുമെന്ന് കരുതുന്നു. പക്ഷെ മറ്റുള്ളവര്‍ ബാക്കിയുണ്ടല്ലോ.. :-( 




.

Wednesday, August 4, 2010

കോല (കോലാന്‍) മീനും പള്ളിപ്പുറം തിരുന്നാളും



നിങ്ങള്‍ ഈ മീന്‍ കണ്ടിട്ടുണ്ടോ? എന്‍റെ നാട്ടില്‍ ഇതിനു കോലാന്‍ മീന്‍ എന്നാണ് പറയുന്നത്. സീബ്ര ഫിഷ്‌ എന്നും ഇതിനു പേരുണ്ട്. ശാസ്ത്രീയ നാമം - Xenentodon cancila . ഇതും പള്ളിപ്പുറവും തമ്മില്‍ എന്ത് ബന്ധം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത് അല്ലെ?   എന്നാല്‍ അതെക്കുറിച്ച് കേട്ട് കൊള്ളൂ.

പണ്ട് പണ്ട് ഈ മീനിന്‍റെ ചുണ്ടുകള്‍ നമ്മുടെ സാധാരണ മീനുകളുടെത് പോലെ തന്നെയായിരുന്നു. മാത്രമല്ല പള്ളിപ്പുറം പള്ളിയിലെ തിരുന്നാള്‍ വളരെ പ്രസിദ്ധവും ആയിരുന്നു. അന്നൊക്കെ ഇതുപോലുള്ള പള്ളികളില്‍ മാത്രമേ വലിയ തോതില്‍ "പെരുന്നാള്‍" ആഘോഷിചിരുന്നുള്ളൂ. അതിനാല്‍ തന്നെ ജനങ്ങളും മൃഗങ്ങളും കൂട്ടത്തില്‍ മീനുകളും എല്ലാം ഈ തിരുന്നാളില്‍ പങ്കെടുക്കാന്‍ വന്നിരുന്നു.   അതും ദൂര ദേശങ്ങളില്‍ നിന്നും. 

അങ്ങിനെ ഒരു വര്‍ഷം നമ്മുടെ മേല്പറഞ്ഞ മീനും തിരുന്നാളിന് വന്നു. പള്ളിപ്പുറത്തെ ആ തിരക്കും ഭക്തി സാന്ദ്രമായ  ദിവ്യബലിയും മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കരിമാരന്നു പ്രയോഗങ്ങളും  കണ്ടപ്പോള്‍ ഈ മീനിനു അല്പം നീരസം തോന്നി. (പുറമേ നിന്നും വന്നതാണല്ലോ, മാത്രമല്ല തന്‍റെ നാട്ടില്‍ ഇങ്ങിനെ ഒന്ന് ഇല്ലല്ലോ).
തിരുന്നാള്‍ കഴിഞ്ഞു എല്ലാവരും പോകുന്ന സമയമായി. ഓരോരുത്തരും പോകുമ്പോള്‍ വഴിയില്‍ കാണുന്നവരെല്ലാം ചോദിച്ചു കൊണ്ടിരുന്നു; "പള്ളിപ്പുറതതമ്മയുടെ തിരുന്നാള്‍ എങ്ങിനെ ഉണ്ടായിരുന്നു?" മുന്‍പേ  പോകുന്ന മീനുകള്‍ എല്ലാം പറഞ്ഞു; "തിരുന്നാള്‍ കേമം തന്നെ". എന്നാല്‍ പിന്നില്‍ വന്നിരുന്ന ഈ മീന്‍ തന്‍റെ ചുണ്ടുകള്‍ ഒരു വശത്തേക്ക് നീട്ടിക്കൊണ്ടു പറഞ്ഞു; " ഓ, കോലം കോലം".

ഇത് പറഞ്ഞതും ഈ മീനിന്‍റെ ചുണ്ടുകള്‍ കോല് പോലെ നീണ്ടു പോയി എന്നാണ് ഐതിഹ്യം. അന്നു മുതലാണത്രേ ഈ മീനിന്‍റെ ചുണ്ടുകള്‍ നീണ്ടിരിക്കുന്നത്. 


.

Friday, July 30, 2010

ഫാ. റാഫേല്‍ ഒളാട്ടുപുറം - അറിയപ്പെടാത്ത ഒരു മുഖം.

ഫാ റാഫേല്‍ ഒളാട്ടുപുറം 
പള്ളിപ്പുറത്തിനു ഒരു നഷ്ടം കൂടി - അഭിവന്ദ്യ മോണ്‍സിഞ്ഞോര്‍  റാഫേല്‍ ഒളാട്ടുപുറം. കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനും രൂപതയുടെ പ്രഥമ ചാന്‍സലറുമായിരുന്നു മോണ്‍. റാഫേല്‍ ഒളാട്ടുപുറം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത് വയസ്സായിരുന്നു.


ദീര്‍ഘകാലം കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് പ്രിന്‍സിപ്പലായും മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം സെന്‍റ്  ആല്‍ബര്‍ട്‌സ് കോളേജില്‍ 17 വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായും പിന്നീട് മാനേജരായും പ്രവര്‍ത്തിച്ചു.

മുനമ്പം പള്ളിപ്പുറത്ത് ഒളാട്ടുപുറം മാത്യു - അന്നമ്മ ദമ്പതിമാരുടെ മകന്‍ ആയിട്ടാണ് ജനിച്ചത്‌. ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളില്‍ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തീകരിച്ച് 1960ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1987ല്‍ കോട്ടപ്പുറം രൂപത രൂപവത്കൃതമായതോടെ പ്രഥമ ചാന്‍സലറാകുകയും തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, എറിയാട് ഫാത്തിമ മാതാ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കോട്ടപ്പുറം രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തു.

മുകളില്‍ എഴുതിയിരിക്കുന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. ഇനി അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍:

കോട്ടപ്പുറം രൂപതയുടെ  കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍ ആയി നിയമിക്കപ്പെട്ടത് ഫാ. റാഫേല്‍ ഒളാട്ടുപുറം ആയിരുന്നു. പക്ഷെ ഉദ്യോഗ നിയമനങ്ങള്‍ക്ക് ലക്ഷങ്ങള്‍ കോഴ (സംഭാവന എന്ന ഓമനപ്പേരില്‍) വാങ്ങുവാന്‍ രൂപതയിലെ സമിതി തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു വൈദികന്‍ അദ്ദേഹം മാത്രമായിരുന്നു. മാത്രമല്ല ഭൂരിപക്ഷ തീരുമാനം മാനിച്ചു കോഴ 2 ലക്ഷം ആക്കി നിജപ്പെടുത്തിയപ്പോള്‍, മാനേജര്‍ സ്ഥാനം ഉപേക്ഷിച്ചു രൂപതാ മെത്രാനില്‍ നിന്നും ഒരു കൊച്ചു ഇടവകയുടെ വികാരി ആയി ഒതുങ്ങിക്കൂടുവാന്‍ അദ്ദേഹം തീരുമാനിച്ചു.  ഒരു ഒറ്റപ്പെടല്‍. അങ്ങിനെ കൊടുങ്ങല്ലൂര്‍ മേഖലയിലെ, ഏകദേശം 50 ഓളം ക്രൈസ്തവ കുടുംബങ്ങളുള്ള എറിയാട് ഇടവക അദ്ദേഹം തെരഞ്ഞെടുത്തു.

ഭൂരിഭാഗവും ദിവസക്കൂലിക്ക് പണിക്കു പോകുന്നവര്‍. ചുറ്റും മുസ്ലിം ഹൈന്ദവ കുടുംബങ്ങള്‍. അദ്ദേഹം അവിടെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിഷയത്തിനു ടുഷെന്‍ കൊടുത്തു. ക്രിസ്തവരെന്നോ, ഹിന്ദുവെന്നോ, മുസ്ലിമെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹം കാണിച്ചില്ല. ഗണിത ശാസ്ത്രത്തില്‍  നല്ല പരിചയം ഉള്ളത് കൊണ്ട് അതും നല്‍കി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക്‌ മനസ്സിലായി അച്ചന്‍റെ ട്യുഷേന്റെ ഗുണം. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്ക് കുട്ടികള്‍ക്ക് ലഭിക്കുന്നത് കണ്ടപ്പോള്‍ അവര്‍ അദ്ദേഹത്തോട് മറ്റു വിഷയങ്ങളിലും ട്യുഷേന്‍ നല്‍കുവാന്‍ അഭ്യര്‍ഥിച്ചു.  ഇതിനായി അദ്ദേഹം നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു.  ഓരോ കുടുംബങ്ങളില്‍ നിന്നും മാസത്തില്‍ ഒരു ചെറിയ തുക പിരിച്ചെടുത്തു, കൂടുതല്‍ ചെറുപ്പക്കാരെ ട്യുഷേന്‍ എടുക്കുവാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠനം അപ്പോഴും സൗജന്യമായിരുന്നു.  മക്കളെല്ലാം നല്ല മാര്‍ക്കോടെ വിജയിക്കുന്നത് കണ്ടപ്പോള്‍ കൂടുതല്‍ ആളുകള്‍ സഹകരണവുമായി വന്നു സഹായിച്ചപ്പോള്‍ അദ്ദേഹം ഒരു ഫണ്ട്‌ രൂപികരിച്ചു അത് ഇടവകയുടെ പേരില്‍ ഇട്ടു, അതില്‍ നിന്നും ക്ലാസ് എടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ വീക്ഷണം ഇങ്ങിനെയായിരുന്നു - വിദ്യാഭ്യാസം നല്‍കി നല്ലൊരു സമൂഹത്തെ ശക്തിപ്പെടുത്തി വാര്‍ത്തെടുക്കുക.

അങ്ങിനെ ഇരിക്കുമ്പോള്‍ രൂപതയിലെ അച്ചന്മാരുടെ സ്ഥലം മാറ്റം - അദ്ദേഹം കോട്ടപ്പുറം കത്തീഡ്രല് വികാരി ആയി നിയമിക്കപ്പെട്ടു. അവിടെയും അദ്ദേഹം തുടങ്ങിവെച്ചു, എറിയാട് ഇടവകയില്‍ ചെയ്ത കാര്യം തന്നെ. ഇതിനു ശേഷം വീണ്ടും അദ്ദേഹം എറിയാട് ഇടവകയില്‍ സേവനം അനുഷ്ടിച്ചു. അതിനു ശേഷം ശാരിരിക അസ്വസ്ഥകള്‍ കാരണം സ്വയം വിരമിച്ചു, വടക്കന്‍ പറവൂര്‍ ഉള്ള കോട്ടപ്പുറം രൂപതയുടെ ജുബിലീ ഹോമില്‍ (വയസ്സായ വൈദീകരുടെ വിശ്രമ കേന്ദ്രം) താമസമാക്കി. അവിടെയും അദ്ദേഹം ട്യുഷേന്‍ തുടങ്ങി. വെറും ഇംഗ്ലീഷ് മാത്രം. അതാകട്ടെ കൊച്ചു കുട്ടികള്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെ ഉണ്ടായിരുന്നു.

ഞാനും എന്‍റെ സുഹൃത്ത്‌ സെബാസ്റ്റ്യനും (സെബാസ്റ്റ്യന്‍ ഇടത്തില്‍) കൂടി 1997 ഇല്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നപ്പോള്‍ അദ്ദേഹം എറിയടിനെക്കുറിച്ച് വാചാലനായി. "നിങ്ങള്‍ നോക്കിക്കൊള്ളു, ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം എറിയാട് നിന്നും അത്ഭുതങ്ങള്‍ കാണുവാന്‍ കഴിയും". അത് ശരിയും ആയിരുന്നു - അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന വിജയ ശതമാനവും ഉയര്‍ന്ന മാര്‍ക്കും നേടിയത് എറിയാട് പ്രദേശത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്‌. ഇപ്പോഴും കൊടുങ്ങല്ലൂര്‍ മേഖലയിലെ വിജയങ്ങളില്‍ എറിയാട് നിന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയെ എങ്കിലും നമുക്ക് കാണുവാന്‍ കഴിയും. ഇത് അദ്ദേഹം നല്‍കിയ ആ അടിത്തറയില്‍ നിന്നും രൂപപ്പെട്ടത് കൊണ്ട് മാത്രമാണ്.

പറവൂര്‍ ഉള്ള ഒരു മിക്ക ആളുകളും  അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് കോഴ്സില്‍ പങ്കെടുതിട്ടുള്ളവര്‍ ആണ്.   കൊച്ചു കുട്ടികളെ പ്രതേകിച്ചു 3 വയസ്സിനും 5 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്ക് അദ്ദേഹം തന്‍റെ ഇംഗ്ലീഷ് കോഴ്സ് കൊടുത്തിരുന്നു, ആ കുട്ടികള്‍ ആകട്ടെ ഇപ്പോള്‍ രാജഗിരി പോലുള്ള സ്കൂളുകളില്‍ ആണ് പഠിക്കുന്നത്. ഒരു ബാച്ചില്‍ ആകെ 10 മുതല്‍ 12 വരെയുള്ള അംഗങ്ങളെ മാത്രമേ പങ്കെടുപ്പിചിരുന്നുളൂ. അതും പ്രായം അനുസരിച്ച്. അതിനു അദ്ദേഹത്തിന് കാരണവും ഉണ്ടായിരുന്നു; "കൂടുതല്‍ പ്രായമുള്ളവര്‍ പ്രായം കുറഞ്ഞവരുടെ കൂടെയിരുന്നാല്‍ ഒരു തരം ചമ്മല്‍ ഉണ്ടാകും, അത് ഇല്ലാതെ വേണം പഠിക്കാന്‍".

വേറൊന്നു, അദ്ദേഹത്തിന്‍റെ സേവനം തികച്ചും സൗജന്യമായിരുന്നു എന്നതാണ്. ആരില്‍ നിന്നും ഫീസോ പാരിതോഷികങ്ങളോ  അദ്ദേഹം സ്വീകരിച്ചിരുന്നില്ല. "എനിക്ക് ആകെ ആവശ്യം മൂന്നു നേരത്തെ ഭക്ഷണമാണ്, അതിവിടെ നിന്നും ലഭിക്കുന്നുണ്ട്, മാത്രമല്ല കോളേജില്‍ പഠിപ്പിച്ചിരുന്നതിനാല്‍ പെന്‍ഷന്‍ കിട്ടാറുണ്ട്. അത് കൊണ്ട് നിങ്ങള്‍ എനിക്ക് ഒന്നും തരേണ്ട ആവശ്യമില്ല"

പണക്കാരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വേര്‍തിരിവ് അദ്ദേഹം ഒരു കുട്ടിയിലും കാണിച്ചിരുന്നില്ല; എല്ലാവരും പഠിക്കുന്ന സമയത്ത് തന്‍റെ സ്വന്തം വിദ്യാര്‍ഥി. "എന്നെ എപ്പോഴെങ്കിലും ഓര്‍ത്താല്‍ അത് തന്നെ വലിയ കാര്യം" - ഇതായിരുന്നു അദ്ദേഹം.


അദ്ദേഹത്തിന്‍റെ സ്പോക്കെന്‍ ഇംഗ്ലീഷ് ക്ലാസ് പുസ്തകങ്ങളുടെയോ പേനയുടെയോ അകമ്പടിയോടെ ആയിരുന്നില്ല, വെറും പറഞ്ഞും കേട്ടും മലയാളത്തില്‍ തുടങ്ങി ടെന്സുകളും വേര്‍ബുകളും കോര്‍ത്തിണക്കിയ ഒരു മാല പോലെ,  പ്രത്യേക കോഴ്സ് തന്നെയായിരുന്നു അത്. അതിന്‍റെ ഗുണം അറിഞ്ഞ 85% പേരും ഇന്ന് ജീവിത മേഖലകളില്‍ വിജയം കൊയ്യുന്നു. പ്രസിദ്ധി ആഗ്രഹിക്കാത്ത അദ്ദേഹം പക്ഷെ തന്‍റെ "വിദ്യാര്‍ത്ഥികളില്‍" ക്കൂടെ പ്രസിദ്ധനായിതീര്‍ന്നു.



Thursday, July 15, 2010

ഒരു മുന്നാര്‍ യാത്ര


തലക്കെട്ട്‌ കാണുമ്പൊള്‍   നിങ്ങള്‍ വിചാരിക്കും, ഹും ഞങ്ങളും മൂന്നാര്‍ പോയിട്ടുണ്ടല്ലോ എന്ന്. പക്ഷെ ഇത് റൂട്ട് വേറെയാണ് - തമിഴ് നാട്ടിലെ ഉദുമല്‍ പേട്ടയില്‍  നിന്നും മൂന്നാറിലേക്ക് - സ്റ്റേറ്റ് ഹൈവേ 17 വഴി - എന്തെങ്കിലും വ്യത്യസ്തത  വേണമല്ലോ. 

എന്‍റെ അനുജന്‍ മറയൂര്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി തമിഴ് നാട്ടിലുടെ മൂന്നാറിലേക്ക്  യാത്ര ചെയ്യുന്നത്. കോയമ്പത്തൂര്‍ നിന്നുമാണ് ഞാന്‍ യാത്ര തുടങ്ങിയത്. കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി അവിടെ നിന്നും ഉദുമല്‍പേട്ട  (ഉടുമലൈ എന്നാണ് തമിഴില്‍)  വഴിയാണ് മറയൂര്‍ എത്തിച്ചേര്‍ന്നത്. ഉദുമല്‍ പേട്ടയില്‍ നിന്നും മൂന്നാറിലേക്ക് ആകെ ഒരു പാത മാത്രമേ ഉള്ളൂ. അതാകട്ടെ സ്വാതന്ത്രത്തിനു മുന്‍പ് ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ചതും. അത് കൊണ്ട് തന്നെ ആ പാത ഇപ്പോഴും താറുമാറാകാതെ നില നില്‍ക്കുന്നു. 


ഉദുമല്‍ പേട്ടയില്‍ നിന്നും പോകുമ്പോള്‍ കാണുന്ന ഒന്നാണ് കാറ്റാടികള്‍. ദൂരെ നിന്നും നോക്കുമ്പോള്‍ ഏതോ രാക്ഷസന്‍ നമ്മെ നോക്കി കൈ കാണിക്കുകയാണെന്ന്  തോന്നും. ഈ റോഡിലുടെ പോകുമ്പോള്‍  ആരെയും ആകര്‍ഷിക്കുന്ന ഒന്നാണത്. 



ഇതെല്ലം പിന്നിട്ടു മുന്നോട്ടു പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ എല്ലാം തന്നെ വളരെ ഭംഗിയാണ്. രണ്ട് വശവും മരങ്ങളും പിന്നെ കുറെ ദൂരെയായി മലകളും കൊണ്ട് പ്രകൃതി തന്നെ ഒരു കാന്‍വാസ് ആയി മാറുന്നതു നമുക്കിവിടെ കാണാം.

കുറേക്കൂടി മുന്നോട്ടു പോയാല്‍ അമരാവതി മലയിലെക്കും മൂന്നാരിലെക്കുമായി റോഡ്‌ തിരിയുകയാണ്. അമരാവതിയില്‍ തമിഴ് നാടിന്‍റെ വക ഒരു കടുവ സങ്കേതം കൂടി യുണ്ട്. അവധി ദിവസം ആയതു കൊണ്ടാണോ എന്നറിയില്ല, വന്‍ തിരക്കായിരുന്നു ബസ്സില്‍.
പിന്നെയുള്ള യാത്ര നയന മനോഹരങ്ങള്‍ തന്നെ. പച്ചപ്പ്‌ കലര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ കറുത്ത നാഗം ഇഴഞ്ഞു പോകുന്ന പോലെയുള്ള റോഡും രണ്ട് വശവും മലകളും എല്ലാം കൂടി പ്രകൃതിയുടെ സകല സൗന്ദര്യവും നമുക്കിവിടെ കാണാം.
 

യൂറോപ്പിലെയും മറ്റും സുന്ദരങ്ങളായ ചിത്രങ്ങള്‍ ഇതിന്‍റെ മുന്‍പില്‍ ഒന്നുമല്ല എന്ന് തോന്നിപ്പോകും. 

 

 തമിഴ് നാടിന്‍റെ അതിര്‍ത്തി പ്രദേശം എത്തിയപ്പോഴാണ് ബസ്സിലെ തിരക്കിന്റെ കഥ മനസ്സിലാകുന്നത്‌.  കേരള - തമിഴ് നാട് അതിര്‍ത്തിയില്‍ ഒരു അമ്പലം ഉണ്ട്. മംഗള ദേവി ക്ഷേത്രം. വളരെ പ്രസിദ്ധമായ ഒരു അമ്പലം ആണിത്. (നേരത്തെ അറിയാഞ്ഞത്  കൊണ്ടും സമയക്കുറവു മൂലവും ഞാന്‍ അവിടെ ഇറങ്ങിയില്ല).


എങ്കിലും കേരളത്തിനെയും തമിഴ് നാടിനെയും വേര്‍തിരിക്കുന്ന ചിന്നാര്‍ നദിയുടെ അടുത്താണ് ആ അമ്പലം സ്ഥിതി ചെയ്യുന്നത്. മുകളില്‍ കാണുന്ന ചിത്രം ആ നദിയുടെ മുകളിലുടെ കേരളത്തിലേക്ക് കടക്കുന്ന പാലമാണ്. ഈ പാലത്തിന് മുന്‍പ് തമിഴ് നാടിന്‍റെ ഒരു ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. ഫോറെസ്റ്റ് ഗാര്‍ഡുമാര്‍ വന്നു ബസ്സെല്ലാം ഓടിച്ചു നോക്കിയിട്ട് പോയി.


കേരളത്തിലേക്ക് കടന്നപ്പോള്‍ തന്നെ നമ്മുടെ നാടിന്‍റെ ആ മനോഹാരിത വീണ്ടും കാണാന്‍ കഴിഞ്ഞു. ആനമുടിയുടെ ആ സൌന്ദര്യം ഒന്ന് എടുത്തു പറയേണ്ടത് തന്നെ.


പിന്നെ എവിടെ നിന്നും നോക്കിയാല്‍ കാണുവാന്‍ കഴിയുന്ന ചിന്നാര്‍ വാച് ടവര്‍.

വഴിക്ക് കാണുന്ന കൊച്ചു കൊച്ചു ക്ഷേത്രങ്ങളും കളകളം പടിയോഴുകുന്ന ചിന്നാറും   എല്ലാം തന്നെ കണ്ണുകള്‍ക്ക്‌ ആനന്ദം നല്‍കുന്നവ തന്നെ.




പിന്നെ കേരളത്തിന്‍റെ വൃക്ഷമായ തെങ്ങുകള്‍ അവിടവിടെയായി കാണുവാന്‍ തുടങ്ങി. (മലയാളികള്‍ എവിടെ പോയാലും കൊണ്ടുപോകുന്ന ഒന്നാണല്ലോ തേങ്ങ.)


പിന്നെ കുറെ ഹെയര്‍ പിന്‍ വളവുകളും ഒരു വശം കൊക്കയും ഒരു വശം മലയുമായ റോഡുകളും.

അങ്ങിനെ കുറെ ദൂരം യാത്ര ചെയ്തു മറയൂര്‍ എത്താറായപ്പോള്‍ ഒരു ബോര്‍ഡ്‌ കണ്ടു.
മറയൂര്‍ പല തരം കൃഷികള്‍ ഉണ്ട്. ആപ്പിള്‍, പീച്, സ്ട്രോബെറി, കാരറ്റ്, കാബേജ്, കരിമ്പ് മുതലായവ ഇവിടെ കാണാം. പ്രധാനമായും കരിമ്പ്‌ സംസ്കരിച്ചു ശര്‍ക്കര ഉണ്ടാക്കല്‍.




 



 

 ഒരു ദിവസം അനുജന്‍റെ അടുത്ത് തങ്ങിയ ശേഷം പിറ്റേ ദിവസം വീടും യാത്ര ആരംഭിച്ചു. ക്ഷമിക്കണം, അവിടുത്തെ രണ്ട് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ ഇവയാണ് - ചന്ദന മരക്കാടുകളും, മുനിയറകളും. (ചന്ദന ക്കാടുകള്‍ എല്ലാം തന്നെ ഫോറെസ്റ്റ് കാര്‍ കമ്പി വേലി കെട്ടി സംരക്ഷിചിരിക്കുകയാണ് - കളവു പോകാതിരിക്കാന്‍!)

 

 

മുക്കാല്‍ മണിക്കൂര്‍ കൂടി യാത്ര ചെയ്തപ്പോള്‍ മൂന്നാര്‍ കാണുവാന്‍ തുടങ്ങി. മുന്‍പ് ഞാന്‍ പറഞ്ഞത് പോലെ കേരളത്തിന്‍റെ കാശ്മീര്‍ എന്ന് പറയുന്ന പോലെ തന്നെ. 


മൂന്നു ആറുകള്‍ കൂടിച്ചേരുന്ന മൂന്നാര്‍. തമിഴ് മലയാള സംസ്കാരങ്ങള്‍ കൂടി ചേര്‍ന്നതാണ് മൂന്നരിന്റെത്. അത് പോലെ തന്നെ മൂന്നു കുന്നുകളിലായി മൂന്നു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളും.


 ഫ്രഷ്‌ ആയ പച്ചക്കറികള്‍ കിട്ടുന്ന സ്ഥലം കൂടിയാണത്. പിന്നെ കേരളത്തിലെ തേയില കൃഷിയുടെ തലസ്ഥാനവും.

റോഡിലെല്ലാം കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ (പഴയ ടാറ്റാ ടീയുടെ) ട്രാക്ടറുകള്‍ ആണ്. നുള്ളിയെടുത്ത തേയില നിറച്ച ചാക്ക് കെട്ടുകളുമായി ഏതോ ഭൂതം പോകുന്ന പോലെ ശബ്ദം ഉണ്ടാക്കി പോകുന്ന ഇവ നോക്കി നില്‍ക്കാനും ഒരു രസം തന്നെ. 


 

അങ്കിളിന്റെ ശിശിരം ഹോം സ്റ്റേയില്‍ ചെന്നപ്പോള്‍ വളരെ അത്ഭുതം ആയി. വളരെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു - അങ്കിള്‍ മാത്രമല്ല പ്രകൃതി കൂടി. താഴെയുള്ള ചിത്രം നോക്കൂ.



 

മൂന്നാറില്‍ എത്തിയപ്പോള്‍ തോന്നി ഒന്ന് കുണ്ടലയില്‍ പോയാലോ എന്ന്. ടോപ്‌ സ്റ്റേഷന്‍ ബസ്സില്‍ കയറി പോകുമ്പോള്‍ മാട്ടുപ്പെട്ടി എത്തിയപ്പോള്‍ ഒന്ന് ഇറങ്ങി - ഡാമും പരിസരവും കാണുവാന്‍.




മാട്ടുപ്പെട്ടി ഡാമില്‍ നിന്നും കുറച്ചു കൂടി സഞ്ചരിച്ചപ്പോള്‍ ഇന്‍ഡോ സ്വിസ് പ്രൊജക്റ്റ്‌ വക നല്ല തടിച്ചു കൊഴുത്ത മാടുകള്‍ അവിടവിടെയായി മേഞ്ഞു കൊണ്ടിരിക്കുന്നു. 
 

അവിടെ നിന്നും കുറച്ചു ദൂരം കൂടി സഞ്ചരിച്ചപ്പോള്‍ കുണ്ടല ഡാമിന്റെ ബോര്‍ഡുകള്‍. 

പരിസര പ്രദേശങ്ങള്‍ എല്ലാം ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഡാമിലെ ബോട്ടിങ്ങിന് വന്‍ തിരക്കാണ്. 
 
ടോപ്‌ സ്റ്റേഷന്‍ കൂടി സന്ദര്‍ശിക്കണം എന്നുണ്ടായിരുന്നു, പക്ഷെ സമയക്കുറവു മൂലം അതിനു സാധിച്ചില്ല. ഏതായാലും അടുത്ത പ്രാവശ്യം കാണാം എന്ന് കരുതി കുണ്ടളയില്‍ താമസിക്കുന്ന വേറൊരു അങ്കിളിന്റെ വീട്ടിലേക്കു പോയി.



തല്ക്കാലം വിട.