Friday, July 16, 2010

കര്‍ത്താവടിച്ച ജോസഫ്‌

നാട്ടില്‍ ഇഷ്ടം പോലെ കഥകള്‍ ഉണ്ട്. അതിലൊന്നിതാ. വടക്കന്‍ പറവൂര്‍ കോട്ടക്കാവ് പള്ളിയില്‍ (വിശുദ്ധ തോമസ്‌ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന്) വലിയ നോമ്പ് കാലഘട്ടത്തില്‍ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴിക്ക് പകരം പാസ്ക് കാണിക്കുക പതിവായിരുന്നു. (പാസ്ക് എന്ന് പറഞ്ഞാല്‍ ക്രിസ്തുവിന്റെ പീഡാസഹനം കുറച്ചു പ്രതിമകളുടെയും മറ്റും സഹായത്താല്‍ ഭക്ത ജനങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കുക). പ്രതിമകള്‍ ചലിപ്പിക്കുവാന്‍ പാകത്തില്‍ ആണ് ഉണ്ടാക്കിയിരുന്നത് - കൈകളും കാലുകളും. ഈ പ്രതിമകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ ആകട്ടെ ചില പോടിക്കൈകളിലുടെ പീഡാസഹനം കുറച്ചു പൊലിപ്പിക്കുമായിരുന്നു. ഉദാഹരണത്തിന് കുരിശില്‍ തറക്കുന്ന സമയത്ത് ക്രിസ്തുവിന്റെ കൈകാലുകളും കണ്‍പീലികളും ചലിപ്പിക്കുക, രക്തം ചീറ്റിക്കുക മുതലായവ. ഒരു പ്രാവശ്യം ഇതുപോലെ കണ്‍ പീലികള്‍  ചലിക്കുന്നത് കണ്ടു ഒരാള്‍ മരണപ്പെട്ടു എന്നും പറയപ്പെടുന്നു. അതിനാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ ഭാഗങ്ങള്‍ മാത്രമേ കാണിക്കുന്നുളൂ.

ഇത് കൈകാര്യം ചെയ്തിരുന്നവരില്‍ ഒരാളായിരുന്നു ജോസഫ്‌ ചേട്ടന്‍.  മാത്രമല്ല കൈക്കാരന്‍ കൂടിയാണ്. അതിനാല്‍ തന്നെ അതിന്‍റെതായ ഗമ കൂടിയുണ്ട്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്ക് കൂടി ഇദ്ദേഹത്തെ പള്ളിയില്‍ ഭയമായിരുന്നു - ഏകദേശം ഒരു  പള്ളി പോലീസുകാരന്‍റെ മട്ടു. 

ഒരു ദിവസം, പാസ്കു കാണിക്കുന്നതിന് വേണ്ടി രൂപങ്ങള്‍ എല്ലാം പൊടി തട്ടി എടുക്കുകയായിരുന്നു ഇദ്ദേഹം. കുര്‍ബ്ബാനക്ക് കൂടുവാന്‍ വന്ന കുട്ടികള്‍ എല്ലാം ഇതെല്ലം കാണുവാന്‍ വേണ്ടി ചുറ്റും കൂടി. "എല്ലാവരും ഓടെടാ, നിങ്ങളൊക്കെ ഇത് പള്ളിയില്‍ കാണിക്കുമ്പോള്‍ കണ്ടാല്‍ മതി". കുറച്ചു കുട്ടികള്‍ ഓടി, ചില ധൈര്യവാന്മാര്‍ ഒളിച്ചും പാത്തും നോക്കികൊണ്ടിരുന്നു.

കര്‍ത്താവിന്‍റെ (ക്രിസ്തുവിന്‍റെ) ഒരു രൂപം എടുത്തു ഉയര്‍ത്തി നിര്‍ത്തിയതിനു ശേഷം ജോസഫ്‌ ചേട്ടന്‍ പൊടി തട്ടിക്കളയുവാന്‍ തുടങ്ങി.  വലതു കൈ നിവര്‍ത്തിയതിനു ശേഷം ഇടതുകൈ നിവര്‍ത്തുവാന്‍ തുടങ്ങി അദ്ദേഹം. പെട്ടെന്ന് വലതു കൈയുടെ സ്പ്രിംഗ് ആക്ഷന്‍ പ്രവര്‍ത്തിച്ചു (എന്തോ ബോള്‍ട്ട് വിട്ടുപോയതാണോ എന്നറിയില്ല)  കര്‍ത്താവിന്‍റെ വലതുകൈ അദ്ദേഹത്തിന്‍റെ കവിളില്‍ വന്നിടിച്ചു. ഇത് കണ്ടു നിന്ന കുട്ടികള്‍ ഉടനെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി  "അയ്യോ, ജോസഫ്‌  ചേട്ടനെ കര്‍ത്താവു അടിച്ചേ".  ഇത് കേട്ട ഭക്ത ജനങ്ങള്‍ എല്ലാം തന്നെ രൂപങ്ങള്‍ ഇരുന്ന മുറിയിലേക്ക് ഓടിച്ചെന്നു നോക്കിയപ്പോള്‍ കര്‍ത്താവിനെയും കെട്ടിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന ജോസഫ്‌ ചേട്ടനെയാണ് കാണുന്നത്. ഉടനെ കൂട്ടത്തില്‍ നിന്ന ഒരു രസികന്‍ പറഞ്ഞു,  "കര്‍ത്താവു അടിച്ചതിനാല്‍, അദ്ദേഹം കര്‍ത്താവിനോടു മാപ്പ് ചോദിക്കുകയാണ്".
അന്നു മുതല്‍ അദ്ദേഹത്തെ കര്‍ത്താവടിച്ച ജോസഫ്‌ എന്ന് വിളിച്ചു തുടങ്ങി - പിന്നെ അത് ലോപിച്ച് ലോപിച്ച് കര്‍ത്താവടി ജോസഫ്‌ എന്നായി മാറി. 



(NB: ജോസഫ്‌ ചേട്ടന്‍റെ പിന്‍ തലമുറക്കാര്‍ ആരെങ്കിലും ഇത് വായിച്ചു എന്നോട് ദ്വേഷ്യപ്പെടരുത്)

.

2 comments:

  1. ശരിക്കും നടന്നതാണോ? അതോ വെറുതെ എഴുതിയതോ? കോട്ടക്കാവ് പള്ളിയുടെ പടം കാണുമ്പോള്‍ ഇത് ശരിക്കും നടന്നതാണെന്ന് തോന്നുന്നു.

    ReplyDelete