Friday, July 30, 2010

ഫാ. റാഫേല്‍ ഒളാട്ടുപുറം - അറിയപ്പെടാത്ത ഒരു മുഖം.

ഫാ റാഫേല്‍ ഒളാട്ടുപുറം 
പള്ളിപ്പുറത്തിനു ഒരു നഷ്ടം കൂടി - അഭിവന്ദ്യ മോണ്‍സിഞ്ഞോര്‍  റാഫേല്‍ ഒളാട്ടുപുറം. കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനും രൂപതയുടെ പ്രഥമ ചാന്‍സലറുമായിരുന്നു മോണ്‍. റാഫേല്‍ ഒളാട്ടുപുറം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത് വയസ്സായിരുന്നു.


ദീര്‍ഘകാലം കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് പ്രിന്‍സിപ്പലായും മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം സെന്‍റ്  ആല്‍ബര്‍ട്‌സ് കോളേജില്‍ 17 വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായും പിന്നീട് മാനേജരായും പ്രവര്‍ത്തിച്ചു.

മുനമ്പം പള്ളിപ്പുറത്ത് ഒളാട്ടുപുറം മാത്യു - അന്നമ്മ ദമ്പതിമാരുടെ മകന്‍ ആയിട്ടാണ് ജനിച്ചത്‌. ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളില്‍ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തീകരിച്ച് 1960ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1987ല്‍ കോട്ടപ്പുറം രൂപത രൂപവത്കൃതമായതോടെ പ്രഥമ ചാന്‍സലറാകുകയും തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, എറിയാട് ഫാത്തിമ മാതാ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കോട്ടപ്പുറം രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തു.

മുകളില്‍ എഴുതിയിരിക്കുന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. ഇനി അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍:

കോട്ടപ്പുറം രൂപതയുടെ  കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍ ആയി നിയമിക്കപ്പെട്ടത് ഫാ. റാഫേല്‍ ഒളാട്ടുപുറം ആയിരുന്നു. പക്ഷെ ഉദ്യോഗ നിയമനങ്ങള്‍ക്ക് ലക്ഷങ്ങള്‍ കോഴ (സംഭാവന എന്ന ഓമനപ്പേരില്‍) വാങ്ങുവാന്‍ രൂപതയിലെ സമിതി തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു വൈദികന്‍ അദ്ദേഹം മാത്രമായിരുന്നു. മാത്രമല്ല ഭൂരിപക്ഷ തീരുമാനം മാനിച്ചു കോഴ 2 ലക്ഷം ആക്കി നിജപ്പെടുത്തിയപ്പോള്‍, മാനേജര്‍ സ്ഥാനം ഉപേക്ഷിച്ചു രൂപതാ മെത്രാനില്‍ നിന്നും ഒരു കൊച്ചു ഇടവകയുടെ വികാരി ആയി ഒതുങ്ങിക്കൂടുവാന്‍ അദ്ദേഹം തീരുമാനിച്ചു.  ഒരു ഒറ്റപ്പെടല്‍. അങ്ങിനെ കൊടുങ്ങല്ലൂര്‍ മേഖലയിലെ, ഏകദേശം 50 ഓളം ക്രൈസ്തവ കുടുംബങ്ങളുള്ള എറിയാട് ഇടവക അദ്ദേഹം തെരഞ്ഞെടുത്തു.

ഭൂരിഭാഗവും ദിവസക്കൂലിക്ക് പണിക്കു പോകുന്നവര്‍. ചുറ്റും മുസ്ലിം ഹൈന്ദവ കുടുംബങ്ങള്‍. അദ്ദേഹം അവിടെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിഷയത്തിനു ടുഷെന്‍ കൊടുത്തു. ക്രിസ്തവരെന്നോ, ഹിന്ദുവെന്നോ, മുസ്ലിമെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹം കാണിച്ചില്ല. ഗണിത ശാസ്ത്രത്തില്‍  നല്ല പരിചയം ഉള്ളത് കൊണ്ട് അതും നല്‍കി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക്‌ മനസ്സിലായി അച്ചന്‍റെ ട്യുഷേന്റെ ഗുണം. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്ക് കുട്ടികള്‍ക്ക് ലഭിക്കുന്നത് കണ്ടപ്പോള്‍ അവര്‍ അദ്ദേഹത്തോട് മറ്റു വിഷയങ്ങളിലും ട്യുഷേന്‍ നല്‍കുവാന്‍ അഭ്യര്‍ഥിച്ചു.  ഇതിനായി അദ്ദേഹം നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു.  ഓരോ കുടുംബങ്ങളില്‍ നിന്നും മാസത്തില്‍ ഒരു ചെറിയ തുക പിരിച്ചെടുത്തു, കൂടുതല്‍ ചെറുപ്പക്കാരെ ട്യുഷേന്‍ എടുക്കുവാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ പഠനം അപ്പോഴും സൗജന്യമായിരുന്നു.  മക്കളെല്ലാം നല്ല മാര്‍ക്കോടെ വിജയിക്കുന്നത് കണ്ടപ്പോള്‍ കൂടുതല്‍ ആളുകള്‍ സഹകരണവുമായി വന്നു സഹായിച്ചപ്പോള്‍ അദ്ദേഹം ഒരു ഫണ്ട്‌ രൂപികരിച്ചു അത് ഇടവകയുടെ പേരില്‍ ഇട്ടു, അതില്‍ നിന്നും ക്ലാസ് എടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ വീക്ഷണം ഇങ്ങിനെയായിരുന്നു - വിദ്യാഭ്യാസം നല്‍കി നല്ലൊരു സമൂഹത്തെ ശക്തിപ്പെടുത്തി വാര്‍ത്തെടുക്കുക.

അങ്ങിനെ ഇരിക്കുമ്പോള്‍ രൂപതയിലെ അച്ചന്മാരുടെ സ്ഥലം മാറ്റം - അദ്ദേഹം കോട്ടപ്പുറം കത്തീഡ്രല് വികാരി ആയി നിയമിക്കപ്പെട്ടു. അവിടെയും അദ്ദേഹം തുടങ്ങിവെച്ചു, എറിയാട് ഇടവകയില്‍ ചെയ്ത കാര്യം തന്നെ. ഇതിനു ശേഷം വീണ്ടും അദ്ദേഹം എറിയാട് ഇടവകയില്‍ സേവനം അനുഷ്ടിച്ചു. അതിനു ശേഷം ശാരിരിക അസ്വസ്ഥകള്‍ കാരണം സ്വയം വിരമിച്ചു, വടക്കന്‍ പറവൂര്‍ ഉള്ള കോട്ടപ്പുറം രൂപതയുടെ ജുബിലീ ഹോമില്‍ (വയസ്സായ വൈദീകരുടെ വിശ്രമ കേന്ദ്രം) താമസമാക്കി. അവിടെയും അദ്ദേഹം ട്യുഷേന്‍ തുടങ്ങി. വെറും ഇംഗ്ലീഷ് മാത്രം. അതാകട്ടെ കൊച്ചു കുട്ടികള്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെ ഉണ്ടായിരുന്നു.

ഞാനും എന്‍റെ സുഹൃത്ത്‌ സെബാസ്റ്റ്യനും (സെബാസ്റ്റ്യന്‍ ഇടത്തില്‍) കൂടി 1997 ഇല്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നപ്പോള്‍ അദ്ദേഹം എറിയടിനെക്കുറിച്ച് വാചാലനായി. "നിങ്ങള്‍ നോക്കിക്കൊള്ളു, ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം എറിയാട് നിന്നും അത്ഭുതങ്ങള്‍ കാണുവാന്‍ കഴിയും". അത് ശരിയും ആയിരുന്നു - അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന വിജയ ശതമാനവും ഉയര്‍ന്ന മാര്‍ക്കും നേടിയത് എറിയാട് പ്രദേശത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്‌. ഇപ്പോഴും കൊടുങ്ങല്ലൂര്‍ മേഖലയിലെ വിജയങ്ങളില്‍ എറിയാട് നിന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയെ എങ്കിലും നമുക്ക് കാണുവാന്‍ കഴിയും. ഇത് അദ്ദേഹം നല്‍കിയ ആ അടിത്തറയില്‍ നിന്നും രൂപപ്പെട്ടത് കൊണ്ട് മാത്രമാണ്.

പറവൂര്‍ ഉള്ള ഒരു മിക്ക ആളുകളും  അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് കോഴ്സില്‍ പങ്കെടുതിട്ടുള്ളവര്‍ ആണ്.   കൊച്ചു കുട്ടികളെ പ്രതേകിച്ചു 3 വയസ്സിനും 5 വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്ക് അദ്ദേഹം തന്‍റെ ഇംഗ്ലീഷ് കോഴ്സ് കൊടുത്തിരുന്നു, ആ കുട്ടികള്‍ ആകട്ടെ ഇപ്പോള്‍ രാജഗിരി പോലുള്ള സ്കൂളുകളില്‍ ആണ് പഠിക്കുന്നത്. ഒരു ബാച്ചില്‍ ആകെ 10 മുതല്‍ 12 വരെയുള്ള അംഗങ്ങളെ മാത്രമേ പങ്കെടുപ്പിചിരുന്നുളൂ. അതും പ്രായം അനുസരിച്ച്. അതിനു അദ്ദേഹത്തിന് കാരണവും ഉണ്ടായിരുന്നു; "കൂടുതല്‍ പ്രായമുള്ളവര്‍ പ്രായം കുറഞ്ഞവരുടെ കൂടെയിരുന്നാല്‍ ഒരു തരം ചമ്മല്‍ ഉണ്ടാകും, അത് ഇല്ലാതെ വേണം പഠിക്കാന്‍".

വേറൊന്നു, അദ്ദേഹത്തിന്‍റെ സേവനം തികച്ചും സൗജന്യമായിരുന്നു എന്നതാണ്. ആരില്‍ നിന്നും ഫീസോ പാരിതോഷികങ്ങളോ  അദ്ദേഹം സ്വീകരിച്ചിരുന്നില്ല. "എനിക്ക് ആകെ ആവശ്യം മൂന്നു നേരത്തെ ഭക്ഷണമാണ്, അതിവിടെ നിന്നും ലഭിക്കുന്നുണ്ട്, മാത്രമല്ല കോളേജില്‍ പഠിപ്പിച്ചിരുന്നതിനാല്‍ പെന്‍ഷന്‍ കിട്ടാറുണ്ട്. അത് കൊണ്ട് നിങ്ങള്‍ എനിക്ക് ഒന്നും തരേണ്ട ആവശ്യമില്ല"

പണക്കാരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വേര്‍തിരിവ് അദ്ദേഹം ഒരു കുട്ടിയിലും കാണിച്ചിരുന്നില്ല; എല്ലാവരും പഠിക്കുന്ന സമയത്ത് തന്‍റെ സ്വന്തം വിദ്യാര്‍ഥി. "എന്നെ എപ്പോഴെങ്കിലും ഓര്‍ത്താല്‍ അത് തന്നെ വലിയ കാര്യം" - ഇതായിരുന്നു അദ്ദേഹം.


അദ്ദേഹത്തിന്‍റെ സ്പോക്കെന്‍ ഇംഗ്ലീഷ് ക്ലാസ് പുസ്തകങ്ങളുടെയോ പേനയുടെയോ അകമ്പടിയോടെ ആയിരുന്നില്ല, വെറും പറഞ്ഞും കേട്ടും മലയാളത്തില്‍ തുടങ്ങി ടെന്സുകളും വേര്‍ബുകളും കോര്‍ത്തിണക്കിയ ഒരു മാല പോലെ,  പ്രത്യേക കോഴ്സ് തന്നെയായിരുന്നു അത്. അതിന്‍റെ ഗുണം അറിഞ്ഞ 85% പേരും ഇന്ന് ജീവിത മേഖലകളില്‍ വിജയം കൊയ്യുന്നു. പ്രസിദ്ധി ആഗ്രഹിക്കാത്ത അദ്ദേഹം പക്ഷെ തന്‍റെ "വിദ്യാര്‍ത്ഥികളില്‍" ക്കൂടെ പ്രസിദ്ധനായിതീര്‍ന്നു.



2 comments: